ADVERTISEMENT

തിരുവനന്തപുരം∙ മരണാനന്തര ജീവിതം എന്ന ആശയത്തിലേക്ക് ദേവിയെയും ആര്യയെയും നയിച്ചത് ദേവിയുടെ ഭർത്താവ് നവീൻ തന്നെയാണെന്ന് പൊലീസ് നിഗമനം. ആര്യയ്ക്ക് സ്ഥിരമായി അന്യഗ്രഹ ജീവിതത്തെക്കുറിച്ച് വിവരങ്ങൾ അയച്ചിരുന്ന ഡോൺ ബോസ്കോ എന്ന ഇമെയിൽ ഐഡി നവീന്റേതു തന്നെയാണോ എന്നു പരിശോധിക്കുന്നുണ്ട്. നവീന്റെ കാറിൽ നിന്നും കണ്ടെത്തിയ ലാപ്ടോപിന്റെ ഫൊറൻസിക് പരിശോധനാ ഫലം ഇന്ന് ലഭിക്കുന്നതോടെ കേസിന്റെ ചുരുളഴിയുമെന്നാണ് പൊലീസ് കരുതുന്നത്. 

ധ്യാനത്തിനായി നവീൻ മുൻപും അരുണാചലിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. നവീൻ പറയുന്നത് ദേവി പൂർണമായി വിശ്വസിച്ചിരുന്നു. അരുണാചലിലേക്ക് പോകാൻ എയർപോർട്ടിലെത്തിയപ്പോൾ കാർ അവിടെ ഉപേക്ഷിച്ചിരുന്നു. ഇതിലായിരുന്നു ലാപ്ടോപ്. മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ അരുണാചൽ പൊലീസ് അന്വേഷണസംഘത്തിന് കൈമാറി. വിദഗ്ധനായ ഒരാൾ ഉണ്ടാക്കിയ മുറിവാണ് ഇരുവരുടെയും ശരീരത്തിൽ എന്നാണ് കണ്ടെത്തൽ. 

ആര്യയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ബഹിരാകാശത്തെക്കുറിച്ചും ഉൽക്കകളെക്കുറിച്ചുമൊക്കെ വിവരങ്ങൾ വെട്ടി സൂക്ഷിച്ചിരുന്നുവെന്നു കണ്ടെത്തി. ഇൗ താൽപര്യവും നവീന്റെ ആശയങ്ങളോട് ചേർന്നുപോകുന്നതിന് കാരണമായി. നവീൻ പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ വിശ്വാസം നൽകുന്നതിനാണോ ഡോൺ ബോസ്കോയെന്ന വ്യാജ ഇമെയിൽ വിലാസത്തിലൂടെ ആര്യയ്ക്ക് സന്ദേശങ്ങൾ അയച്ചിരുന്നത് എന്ന സംശയമാണ് പൊലീസിനുള്ളത്. ഡോൺ ബോസ്കോ നവീൻ തന്നെയാണോയെന്ന് ഉറപ്പിക്കാൻ ഇന്ന് കഴിയും. മറ്റാരെങ്കിലുമാണെങ്കിൽ പൊലീസിന് കൂടുതൽ അന്വേഷണത്തിലേക്കു പോകേണ്ടിവരും. 

ആര്യയുടെ സ്വർണം നഷ്ടപ്പെട്ടുവെന്നു ബന്ധുക്കൾ പറഞ്ഞെങ്കിലും യാത്രയ്ക്ക് മുൻപ് ഇവ നവീൻ പണയം വച്ചതായി കണ്ടെത്തി. നവീന്റെ കാറിൽ നിന്ന് ക്രിസ്റ്റലും ചില പ്രത്യേക തരം കല്ലുകളും കണ്ടെത്തിയിട്ടുണ്ട്.

English Summary:

Death of Malayalis in Arunachal pradesh case investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com