ADVERTISEMENT

തിരുവനന്തപുരം∙ പുനർജന്മത്തിൽ അടിയുറച്ചു വിശ്വസിച്ചവരാണ് അരുണാചലിൽ ജീവനൊടുക്കിയ നവീൻ തോമസും ഭാര്യ ദേവിയും സുഹൃത്ത് ആര്യയുമെന്ന് അന്വേഷണ സംഘം. ജീവനൊടുക്കിയാൽ ദുരിതങ്ങളില്ലാത്ത ലോകത്ത് ജീവിക്കാൻ അപൂർവ ഭാഗ്യം ലഭിക്കുമെന്നായിരുന്നു നവീന്റെ ഉറച്ച വിശ്വാസം. പുനർജൻമം കിട്ടാൻ ഏതുവിധേനയും ജീവൻ അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും നവീൻ ഭാര്യയെയും ആര്യയെയും പറഞ്ഞു ബോധ്യപ്പെടുത്തിയതായും അന്വേഷണ സംഘം പറഞ്ഞു.

ഒരു നാൾ പ്രളയത്താൽ ഭൂമി നശിക്കുമെന്നും ഇതിനു മുൻപ് അന്യഗ്രഹത്തിലെത്തിയാൽ പുനർജൻമം ലഭിക്കുമെന്നും വിശ്വസിച്ചിരുന്നു നവീനെന്ന് അന്വേഷണ സംഘം പറയുന്നു. ദേവിയിലൂടെ ഇക്കാര്യം ആര്യയിലും എത്തിക്കാൻ നവീനു കഴിഞ്ഞു. പ്രളയമുണ്ടാകുമ്പോൾ ഉയരക്കൂടുതലുള്ള പ്രദേശത്ത് ജീവിച്ചാൽ ജീവൻ രക്ഷിക്കാമെന്നായിരുന്നു നവീന്റെ വിശ്വാസം. പ്രളയമുണ്ടായേക്കുമെന്ന വിശ്വാസത്തിൽ, സുരക്ഷയ്ക്കായി പർവതാരോഹണത്തിനും നവീൻ തയാറെടുപ്പുകൾ നടത്തിയതായി അന്വേഷണ സംഘത്തിനു തെളിവു ലഭിച്ചു.

ഒന്നര വർഷം മുൻപ് അരുണാചലിലെ ഈസ്റ്റ് കാമെങ് ജില്ലയിൽ നവീനും ഭാര്യയും എത്തി. ഇവിടെ ഏറെയും ബുദ്ധവിഹാരങ്ങളായിരുന്നു. ഇവിടെ താമസിക്കുന്നവരോട് പലതവണ ആശയവിനിമയവും നടത്തി. പർവതമുകളിലെ താമസം, സൗകര്യം എന്നിവയെക്കുറിച്ചും വിവരങ്ങൾ ശേഖരിച്ചു. തിരികെയെത്തിയ നവീൻ പർവതാരോഹണം നടത്താനുള്ള സൗകര്യങ്ങൾ സജ്ജമാക്കാൻ നീക്കം തുടങ്ങി. ഇന്റർനെറ്റിലൂടെ ഇവ പഠിക്കാനും ശ്രമിച്ചു. വസ്ത്രം, പാത്രങ്ങൾ, ടെന്റ് നിർമിക്കാനുള്ള സാമഗ്രികൾ എന്നിവ ഓൺലൈനായി വാങ്ങി. നവീന്റെ കാറിനുള്ളിൽ നിന്ന് ഇവ അന്വേഷണ സംഘം കണ്ടെടുത്തു.

ഡോൺ ബോസ്കോ ആര് ?

ഡോൺ ബോസ്കോ എന്ന പേരിൽ മരണാനന്തര ജീവിതത്തെക്കുറിച്ചും അന്ധവിശ്വാസങ്ങളെക്കുറിച്ചും ആര്യയ്ക്ക് വ്യാജ ഇ–മെയിൽ വഴി സന്ദേശങ്ങൾ അയച്ചത് നവീനാണെന്ന സംശയത്തിൽ പൊലീസ്. ഇ–മെയിൽ ആരാണ് അയച്ചതെന്നതിന്റെ വിവരങ്ങൾ ലഭ്യമാക്കാൻ പൊലീസ് ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് കരുതുന്നത്. ആഭിചാരക്രിയകൾക്ക് കുപ്രസിദ്ധിയാർജിച്ച ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് നവീനും ദേവിക്കും വ്യക്തമായ അറിവുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ഇരുവരും ഒട്ടേറെ പുസ്തകങ്ങൾ വായിച്ചിരുന്നതായും ഇന്റർനെറ്റിൽ തിരച്ചിൽ നടത്തിയിരുന്നതായും പൊലീസിനു സൂചന ലഭിച്ചു. മൂവരുടെയും സഞ്ചാരപഥത്തെക്കുറിച്ച് അറിയാൻ അന്വേഷണ സംഘം അരുണാചൽ പൊലീസിന്റെ സഹായം തേടി. നവീൻ ഉപേക്ഷിച്ച കാറിൽ നിന്നു ഡ്രാഗൺ, അന്യഗ്രഹ ജീവികൾ എന്നിവയുടെ ചിത്രങ്ങളും വ്യത്യസ്ത നിറത്തിലും രൂപത്തിലുമുള്ള കല്ലുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആര്യയുടെ ലാപ്ടോപ്പിൽ നിന്നും സമാന ചിത്രങ്ങൾ കണ്ടെടുത്തിരുന്നു.

English Summary:

Death of Malayalis in Arunachal Pradesh case investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com