ADVERTISEMENT

ഇലവുംതിട്ട (പത്തനംതിട്ട) ∙ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നതിനിടെ ഭർത്യമാതാവിന്റെ വോട്ട് മരുമകൾ ചെയ്ത സംഭവത്തിൽ പോളിങ് ഉദ്യോഗസ്ഥർ, ബിഎൽഒ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി പത്തനംതിട്ട ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കലക്ടർ എസ്.പ്രേം കൃഷ്ണൻ അറിയിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. 4 വർഷം മുൻപ് മരിച്ച കാരിത്തോട്ട വാഴയിൽ വടക്കേചരുവിൽ അന്നമ്മ ജോർജിന്റെ വോട്ട് മരുമകൾ അന്നമ്മ മാത്യു ചെയ്തെന്ന് കാട്ടി എൽഡിഎഫ് ബൂത്ത് സെക്രട്ടറി സി.കെ.ജയ ശനിയാഴ്ച കലക്ടർക്ക് പരാതി നൽകിയിരുന്നു. സ്പെഷൽ പോൾ ഓഫിസർമാരായ എ.ദീപ, കല എസ്.തോമസ്, ബിൽഒ പി.അമ്പിളി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. 

അന്നമ്മ ജോർജ് മരിച്ചെങ്കിലും വോട്ടർപട്ടികയിൽ നിന്ന് പേരു നീക്കം ചെയ്തിട്ടില്ല. മെഴുവേലി 144–ാം ബൂത്ത് 874–ാം ക്രമനമ്പരിൽ പേര് ഇപ്പോഴുമുണ്ട്. കിടപ്പുരോഗിയായ മരുമകളുടെ പേരിലാണ് (ക്രമനമ്പർ 876) വീട്ടിലെ വോട്ടിന് അപേക്ഷ നൽകിയിരുന്നത്. മരുമകളുടെ പേരും മരിച്ച ആളുടെ പേരും അന്നമ്മയെന്നായതിനാൽ മാറിപ്പോയെന്നാണ് ബിഎൽഒ പി.അമ്പിളി പറയുന്നത്. വോട്ട് പരസ്പരം മാറിപ്പോയതാണെന്നും അത് ശ്രദ്ധയിൽപ്പെട്ടില്ലെന്ന് വീട്ടുകാരും പറയുന്നു. അന്നമ്മ മാത്യുവിന്റെ പേരിൽ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്യുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയതായും കലക്ടർ അറിയിച്ചു. 

സഹായി വോട്ട്: വീഴ്ചയില്ലെന്ന് കണ്ണൂർ കലക്ടർ

കണ്ണൂർ∙ പേരാവൂരിലും പയ്യന്നൂരിലും വീട്ടിലെ വോട്ടെടുപ്പിൽ സഹായി വോട്ട് ചെയ്തത് ക്രമപ്രകാരം തന്നെയാണെന്നും രണ്ട് സംഭവങ്ങളിലും പോളിങ് ഉദ്യോഗസ്ഥർക്കു വീഴ്ച സംഭവിച്ചിട്ടില്ലെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കണ്ണൂർ കലക്ടർ അരുൺ കെ. വിജയൻ അറിയിച്ചു. കാസർകോട് മണ്ഡലത്തിലെ പയ്യന്നൂർ അസംബ്ലി നിയോജകമണ്ഡലത്തിൽ കോറോം വില്ലേജിൽ 54–ാം ബൂത്തിലെ വി.മാധവൻ വെളിച്ചപ്പാടിന്റെ (92) വോട്ട് സിപിഎം മണിയറ ബ്രാഞ്ച് സെക്രട്ടറി ഇ.വി. സുരേഷും പേരാവൂർ പഞ്ചായത്തിലെ 123–ാം ബൂത്തിലെ കല്യാണിയുടെ (106) വോട്ട് സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം ഷൈമയും രേഖപ്പെടുത്തിയതാണ് യുഡിഎഫ് പരാതി നൽകുന്നതിന് ഇടയാക്കിയത്. 

വോട്ടർ ആവശ്യപ്പെട്ടതു പ്രകാരമാണ് ഇരുവർക്കും വേണ്ടി സഹായികൾ വോട്ടു ചെയ്തതെന്ന് കലക്ടർ അറിയിച്ചു. മൈക്രോ ഒബ്‌സർവർ, പോളിങ് ഓഫിസർ, വോട്ടർ, സഹായി വോട്ടർ എന്നിവരുടെ മൊഴി, വിഡിയോ എന്നിവയിൽ നിന്ന് നടപടിക്രമങ്ങളിൽ വീഴ്ചയോ അപാകതയോ സംഭവിച്ചിട്ടില്ലെന്നു വ്യക്തമായതായി പേരാവൂർ അസി. റിട്ടേണിങ് ഓഫിസർ എസ്. വൈശാഖ് റിപ്പോർട്ട് നൽകിയതായും കലക്ടർ അറിയിച്ചു. 

ചില സംഭവങ്ങൾ മാത്രം പർവതീകരിക്കേണ്ട: മുഖ്യമന്ത്രി 

കാഞ്ഞങ്ങാട് ∙ വീട്ടിലെ വോട്ടിലെ പരാതികളിൽ തെറ്റിനെ തെറ്റിന്റെ രീതിയിൽ കാണണമെന്ന് മുഖ്യമന്ത്രി. ചില പ്രശ്നങ്ങളെ മാത്രം പർവതീകരിക്കുന്ന നിലപാട് ശരിയല്ല. കണ്ണൂരിലെ കമലാക്ഷി എന്ന വോട്ടറെ ആളുമാറി പോളിങ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യിപ്പിച്ച സംഭവം മുഖ്യമന്ത്രി പലതവണ എടുത്തു പറഞ്ഞു. ഈ സംഭവത്തിൽ എൽഡിഎഫാണ് പരാതി നൽകിയത്. എന്നാൽ സിപിഎം അംഗം ഉൾപ്പെട്ട കല്യാശ്ശേരി സംഭവങ്ങൾ മാധ്യമപ്രവർത്തകർ സൂചിപ്പിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. 

മരിച്ചവരുടെ പേരിൽ ‘വീട്ടുവോട്ട്’ തടഞ്ഞു

തിരുവനന്തപുരം ∙ മരിച്ചവരുടെ പേരിൽ ‘വീട്ടിൽ വോട്ട് ’ ചെയ്യാൻ നടന്ന ശ്രമം തടഞ്ഞു. തിരുവനന്തപുരം നിയമസഭാ നിയോജക മണ്ഡലത്തിൽ, മരിച്ച 3 പേരുടെ പേരിൽ 85 വയസ്സ് കഴിഞ്ഞവർക്കുള്ള വോട്ടിന് അപേക്ഷ നൽകി തപാൽ വോട്ട് ചെയ്യാനുള്ള ശ്രമമാണ് കോൺഗ്രസ് ബൂത്ത് ഏജന്റുമാർ ഇടപെട്ടു തടഞ്ഞത്.

കോൺഗ്രസിന്റെ പോളിങ് ഏജന്റുമാർ തട‍സ്സവാദം ഉന്നയിച്ചതോടെ വോട്ട് രേഖപ്പെടുത്താതെ ഉദ്യോഗസ്ഥർ മടങ്ങി. മരിച്ചയാളുടെ പേരിൽ വോട്ടിന് അപേക്ഷ നൽകിയ ആളിനെ കണ്ടെത്തുകയും ചെയ്തു. നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ പരാതി നൽകി.

English Summary:

Incident of daughter-in-law voting for mother-in-law: suspension of officials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com