വൈകിട്ടു വേനൽമഴ; ചൂടു കുറയുന്നുമില്ല
Mail This Article
തിരുവനന്തപുരം∙ വൈകുന്നേരങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ചൂടിനു കുറവില്ല. രാവിലെ മുതൽ ഉച്ച വരെ കനത്ത ചൂട് തുടരുന്നു. കാലാവസ്ഥാ വകുപ്പിന്റെ കണക്കു പ്രകാരം ഇന്നലെ പാലക്കാട്ടാണ് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് (41.3 ഡിഗ്രി സെൽഷ്യസ്).
ഈ മാസമാദ്യം പാലക്കാട്ടു തന്നെ രേഖപ്പെടുത്തിയ 41.5 ഡിഗ്രി സെൽഷ്യസാണ് ഈ സീസണിലെ സംസ്ഥാനത്തെ റെക്കോർഡ് താപനില. ഈ മാസം 10നു ശേഷം വേനൽമഴയെത്തുടർന്ന് സംസ്ഥാനത്ത് താപനില തുടർച്ചയായി 40 ഡിഗ്രി സെൽഷ്യസിൽ താഴെ രേഖപ്പെടുത്തിയെങ്കിലും 21 മുതൽ വീണ്ടും ഉയർന്നു. ഇന്നലെ പുനലൂർ (39), വെള്ളാനിക്കര (37.6), കോഴിക്കോട് (37.5) എന്നിവിടങ്ങളിലും ഉയർന്ന താപനില രേഖപ്പെടുത്തി.
കനത്ത ചൂടിനെത്തുടർന്ന് ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിൽ ലഭിക്കുന്ന വേനൽമഴ പൊതുവേ കുറവായതിനാൽ വരണ്ട അന്തരീക്ഷ സ്ഥിതി തുടരുകയാണ്. ഇന്നും ഉച്ചയ്ക്കു ശേഷം ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽമഴയ്ക്കു സാധ്യതയുണ്ട്. മധ്യ–തെക്കൻ ജില്ലകളിലെ കിഴക്കൻ പ്രദേശത്തു കൂടുതൽ മഴ ലഭിക്കും.