ADVERTISEMENT

പാലത്തിന്റെ നടുവിൽ നിൽപാണു ചാലക്കുടി; ഇരുകരയിലേക്കും പോകാം. ചാലക്കുടി ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രവും അതുതന്നെ. ആ പാലം വഴി വലതു കരയിലേക്കാണു കൂടുതൽ തവണയും ചാലക്കുടിക്കാർ സഞ്ചരിച്ചതെങ്കിലും വല്ലപ്പോഴും ഇടത്തേക്കു പോകാനും അവർ മടിച്ചിട്ടില്ല. പാലത്തിനൊരു ‘ബൈപാസ്’ ഇതുവരെ ഇല്ലാത്തതിനാൽ മൂന്നാമതൊരു കരയിലെത്താൻ വഴി തെളിഞ്ഞിട്ടുമില്ല. എറണാകുളം, തൃശൂർ ജില്ലകളിലായി പടർന്നുകിടക്കുന്ന 7 നിയമസഭാ മണ്ഡലങ്ങളിൽ നാലെണ്ണം യുഡിഎഫിനൊപ്പം; മൂന്നെണ്ണം എൽഡിഎഫ് പക്ഷത്ത്. 3 മുന്നണികൾ തമ്മിലാണു പോരാട്ടമെന്നു പറയുമ്പോഴും ഫലത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളൊരു പാർട്ടി കൂടിയുണ്ട്. കിഴക്കമ്പലത്തു പിറന്നുവളർന്ന ട്വന്റി20.

പോർവിളികളില്ലാത്ത പോര്

5 വർഷം എംപിയെന്ന നിലയിൽ ബെന്നി ബഹനാനു ലഭിച്ച ജനകീയതയാണു കരുത്തെന്നു യുഡിഎഫ് പറയുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനെ കളത്തിലിറക്കിയതോടെ ആത്മവിശ്വാസം ഉയർന്നുവെന്ന് എൽഡിഎഫ്. ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണനാണ് എൻഡിഎ സ്ഥാനാർഥി. ട്വന്റി20 ആദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പിൽ അങ്കം കുറിക്കുന്ന 2 മണ്ഡലങ്ങളിലൊന്നാണു ചാലക്കുടി. അഭിഭാഷകനും മദ്യവിരുദ്ധ പ്രവർത്തകനുമായ ചാർളി പോളാണു സ്ഥാനാർഥി. സൗമ്യത പുലർത്തുന്ന സ്ഥാനാർഥികളായതു കൊണ്ട് അനാവശ്യ പോർവിളികളില്ല. രാഷ്ട്രീയ, വികസന വിഷയങ്ങൾ ഉയർത്തിയുള്ള വോട്ടുതേടൽ മാത്രം. പക്ഷേ, മത്സരവീര്യത്തിനു കുറവുമില്ല.

ജനകീയത, പ്രതിഛായ, ഗാരന്റി

ചാലക്കുടിയുടെ പൂർവരൂപമായ മുകുന്ദപുരം യുഡിഎഫിന്റെ കോട്ടയായിരുന്നു; 13 തിരഞ്ഞെടുപ്പിൽ പത്തിലും ജയം. പനമ്പിള്ളി ഗോവിന്ദമേനോനും എ.സി.ജോർജും കോൺഗ്രസിനായി ഹാട്രിക് ജയം നേടിയ മണ്ഡലം. 1999 ൽ കെ.കരുണാകരനെ വിജയിപ്പിക്കുകയും തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ മകൾ പത്മജയെ തോൽപിക്കുകയും ചെയ്ത മണ്ഡലം. ചാലക്കുടി ആയ ശേഷം രണ്ടു തവണ യുഡിഎഫും ഒന്നിൽ എൽഡിഎഫും ജയിച്ചു. 2009 ലെ ആദ്യ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ.പി.ധനപാലനു ജയം. 2014 ൽ ധനപാലനെ തൃശൂരിലേക്കയച്ച്, അവിടെനിന്നു ചാലക്കുടിയിലേക്കു വന്ന പി.സി.ചാക്കോയ്ക്കു വോട്ടർമാർ സമ്മാനിച്ചതു തോൽവി. അഭ്രപാളികളിൽ നിന്ന് ‘എന്തൂട്ടാ വിശേഷം’ എന്നു ചോദിച്ചുവന്ന നടൻ ഇന്നസന്റിനായിരുന്നു വിജയച്ചിരി. മനസ്സില്ലാമനസ്സോടെ തൃശൂരിൽ മത്സരിച്ച ധനപാലനും തോൽവിയറിഞ്ഞു.   2019 ൽ പക്ഷേ, കാലം കാത്തുവച്ചതു വ്യത്യസ്തമായ ക്ലൈമാക്സ്. മണ്ഡലം തിരിച്ചുപിടിക്കാൻ യുഡിഎഫ് ഇറക്കിയതു ബെന്നി ബഹനാനെ. ഇന്നസന്റിനുമേൽ ബെന്നിക്കു വൻ ഭൂരിപക്ഷം.

ആരൊരാൾ വരും ?

ഏതൊരാൾക്കൂട്ടത്തിലും ശ്രദ്ധിക്കപ്പെടാൻ കഴിയുന്ന വിധത്തിൽ ‘ലൗഡ്’ ആണു ബെന്നി ബഹനാൻ. കെഎസ്‌യു മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന് അക്കാലം മുതൽ കേരളത്തിലുടനീളമുള്ള ഉറച്ച ബന്ധങ്ങളുടെ സൗഹൃദക്കൊളുത്തുകളുണ്ട്. മുൻ വിദ്യാഭ്യാസമന്ത്രിയെന്ന നിലയിലുള്ള പ്രവർത്തനമാണു സി.രവീന്ദ്രനാഥിന്റെ ‘യുഎസ്പി.’ അദ്ദേഹത്തിന്റെ ദീർഘവീക്ഷണം മണ്ഡലത്തിനു മുതൽക്കൂട്ടാകുമെന്ന് എൽഡിഎഫ് പറയുന്നു. മോദി സർക്കാരിന്റെ വികസന വാഗ്ദാനങ്ങളിലാണ് എൻഡിഎ സ്ഥാനാർഥി കെ.എ.ഉണ്ണിക്കൃഷ്ണന്റെ പ്രതീക്ഷ. കാട്ടിൽനിന്നു കണ്ണുംപൂട്ടി നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളുടെ ഭീഷണി മുതൽ തീരദേശത്തെ ജീവിത പ്രശ്നങ്ങൾ വരെ അവർക്കു മുന്നിൽ നിരത്തുകയാണു വോട്ടർമാർ. ബെന്നിച്ചേട്ടൻ എന്നു വിളിക്കുന്ന ബെന്നിയും മാഷ് എന്നു വിളിക്കുന്ന രവീന്ദ്രനാഥും ഉണ്ണിയേട്ടൻ എന്നു വിളിക്കുന്ന ഉണ്ണിക്കൃഷ്ണനും ഏറ്റുമുട്ടുമ്പോൾ ഏതു വിളിയാകും ഒടുവിൽ ഉച്ചത്തിൽ മുഴങ്ങുക?

ബെന്നി ബഹനാൻ (71)

കോൺഗ്രസ്

∙ സിറ്റിങ് എംപി, പിറവം, തൃക്കാക്കര മണ്ഡലങ്ങളിലായി രണ്ടു വട്ടം എംഎൽഎ.

∙ യുഡിഎഫ് മുൻ കൺവീനർ

∙ വിവിധ പാർലമെന്ററി സമിതികളിൽ അംഗം

അനുകൂലം

∙ ജനകീയ എംപിയെന്ന വിശേഷണം

∙ കോവിഡ് കാലത്തു നടത്തിയ പ്രവർത്തനങ്ങൾ

∙ നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് മേൽക്കൈ

പ്രതികൂലം

∙ ട്വന്റി20 സ്ഥാനാർഥിയുടെ സാന്നിധ്യം.

∙ ചിട്ടയായ എൽഡിഎഫ് പ്രചാരണം.

സി.രവീന്ദ്രനാഥ് (68)

സിപിഎം

∙ മുൻ വിദ്യാഭ്യാസ മന്ത്രി. 

∙ കൊടകരയെ ഒന്നും പുതുക്കാടിനെ രണ്ടും തവണ നിയമസഭയിൽ പ്രതിനിധീകരിച്ചു.

∙ സാക്ഷരതാ പ്രസ്ഥാനത്തിന്റെ മുന്നണിയിൽ പ്രവർത്തിച്ചു.

അനുകൂലം

∙ മികച്ച പ്രതിഛായ.

∙ നിഷ്പക്ഷ വോട്ടുകൾ നേടാനുള്ള സാധ്യത.

∙ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ നടത്തിയ പ്രവർത്തനങ്ങൾ.

പ്രതികൂലം

∙ സംസ്ഥാന സർക്കാരിനെതിരായ ആക്ഷേപങ്ങൾ.

∙ യുഡിഎഫ് സ്വാധീനം കൂടുതലുള്ള മണ്ഡലം.

കെ.എ.ഉണ്ണിക്കൃഷ്ണൻ (55)

ബിഡിജെഎസ്

∙ എസ്എൻഡിപി യോഗം ചാലക്കുടി താലൂക്ക് യൂണിയൻ സെക്രട്ടറി.

∙ റബർ ബോർഡ് വൈസ് ചെയർമാൻ

∙ ചാലക്കുടിയിൽനിന്നു രണ്ടു തവണ നിയമസഭയിലേക്കു മത്സരിച്ചു.

അനുകൂലം

∙ എസ്എൻഡിപി യോഗം നേതാവെന്ന നിലയിലെ സ്വീകാര്യത.

∙ പൊതുപ്രവർത്തനത്തിൽ സജീവം.

∙ ബിജെപിയുടെ ഉറച്ച പിന്തുണ.

പ്രതികൂലം

∙ വൈകിയ സ്ഥാനാർഥി പ്രഖ്യാപനം.

∙ എൻഡിഎക്കു കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലം.

English Summary:

Loksabha elections 2024 Chalakudy Lok Sabha constituency candidates analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com