ADVERTISEMENT

കൊച്ചി∙ സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ ‘ബിഹാർ റോബിൻഹുഡ്’ എന്നറിയപ്പെടുന്ന മുഹമ്മദ് ഇർഫാൻ 2021ലെ വിഷുദിനത്തിൽ തിരുവനന്തപുരത്തു ഭീമ ജ്വല്ലറി ഉടമ ബി. ഗോവിന്ദന്റെ വീട്ടിലെ കവർച്ചയിലും പ്രതി. ഇർഫാനെ പിടികൂടിയതോടെ, കവടിയാറിൽ രാജ്ഭവനു സമീപത്തെ സുരക്ഷാമേഖലയിൽ 3 വളർത്തു നായ്ക്കളും സെക്യൂരിറ്റി ജീവനക്കാരുമുള്ള വീടിന്റെ വാതിലോ ജനലോ തകർക്കാതെ വജ്രാഭരണങ്ങളടക്കം കവർന്നതെങ്ങനെയെന്ന 3 വർഷം പ്രായമുള്ള ചോദ്യത്തിനും ഉത്തരമാകും.

ഭാര്യ ബിഹാറിലെ സീതാമഡി ജില്ലാ പരിഷത് അംഗം ഗുൽഷൻ പർവീണിന്റെ ഔദ്യോഗിക പദവി രേഖപ്പെടുത്തിയ ചുവന്ന ബോർഡ് വച്ച കാറിലാണ് ഇർഫാൻ കൊച്ചിയിൽ നിന്നു മോഷണമുതലുമായി കടന്നത്. വഴിയിലെ പൊലീസ് പരിശോധന ഒഴിവാക്കാനുള്ള മുൻകരുതലായിരുന്നു ഇതെന്നു പ്രതി പൊലീസിനോടു സമ്മതിച്ചു.

ശനിയാഴ്ച പുലർച്ചെ 1.30നും രണ്ടിനും ഇടയിൽ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടിൽ നിന്ന് ഒരു കോടിയോളം വില വരുന്ന സ്വർണ, വജ്രാഭരണങ്ങൾ കവർന്നു കടന്ന പ്രതിയെ കർണാടക ഉഡുപ്പിയിലെ കോട്ടെയിൽ നിന്ന് ഉഡുപ്പി പൊലീസാണു പിടികൂടിയത്. തുടർന്നു സിറ്റി പൊലീസിനു കൈമാറി. ഇന്നലെ രാവിലെ പ്രതിയെ കൊച്ചിയിലെത്തിച്ചു. ഉച്ചയോടെ കോടതിയിൽ ഹാജരാക്കി 3 ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങി. 

ചോദ്യംചെയ്യലിൽ ജോഷിയുടെ വീട്ടിൽ മോഷണം നടത്തുന്നതിനു മുൻപു സമീപത്തെ 3 വീടുകളിൽ മോഷണശ്രമം നടത്തിയതായി ഇർഫാൻ സമ്മതിച്ചു. ഇതിൽ ആദ്യത്തേതു വ്യവസായി ജോർജ് അലക്സാണ്ടർ മുത്തൂറ്റിന്റെ വീടാണ്. പ്രതിയുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയ ശേഷം വൈകിട്ട് അഞ്ചരയോടെ പൊലീസ് പ്രതിയുമായി ജോഷിയുടെ വീട്ടിലുൾപ്പെടെ തെളിവെടുപ്പു നടത്തി. 

മോഷണം നടന്നു 15 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാനായതു സിറ്റി പൊലീസിന്റെ ടീം വർക്ക് മൂലമാണെന്നും കേരള പൊലീസിന് ഇത് അഭിമാനകരമായ നേട്ടമാണെന്നും സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദർ പറഞ്ഞു. മോഷണം പോയ എല്ലാ ആഭരണങ്ങളും പ്രതിയുടെ പക്കൽ നിന്നു കണ്ടെടുത്തതായും അദ്ദേഹം അറിയിച്ചു. 

English Summary:

Muhammed Irfan accused in Robbery at director Joshiy house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com