ADVERTISEMENT

തിരുവനന്തപുരം /കോഴിക്കോട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് വൈകിയതിന് രാഷ്ട്രീയ കേരളം കാരണം തേടുന്നു. സാങ്കേതിക കാരണങ്ങളാണു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിരത്തുന്നതെങ്കിലും പ്രതിപക്ഷം ഗൂഢാലോചന ആരോപിച്ചതോടെ വോട്ടെടുപ്പിന്റെ പിറ്റേന്ന് ഇതൊരു രാഷ്ട്രീയ വിവാദമായി. മനഃപൂർവം വൈകിപ്പിച്ചെന്നും ചില ബൂത്തുകൾ തിരഞ്ഞുപിടിച്ചു താമസം വരുത്തുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. വിഷയം പാർട്ടി ഏറ്റെടുക്കുമെന്നും നിയമപരമായി നേരിടുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കി. 

കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലമാണു ചില ബൂത്തുകളിൽ വൈകിയതെന്നും വീഴ്ചയല്ലെന്നുമാണു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗളിന്റെ വിശദീകരണം. 

വൈകിയത് ഇങ്ങനെയൊക്കെ: 
∙ തിരഞ്ഞെടുപ്പു ജോലി ചെയ്തു പരിചയമുള്ളവരെയും പരിചയമില്ലാത്തവരെയും സമ്മിശ്രമായി ബൂത്തുകളിൽ വിന്യസിക്കുന്ന രീതിക്കു പകരം മുഴുവൻ ഉദ്യോഗസ്ഥരുടെയും ഡേറ്റ ബേസിൽനിന്ന് സോഫ്റ്റ്‍വെയർ വഴി തിരഞ്ഞെടുത്തതോടെ പരിചയമില്ലാത്ത ഒട്ടേറെ ഉദ്യോഗസ്ഥർ പട്ടികയിൽ ഉൾപ്പെട്ടു. 

∙ വോട്ടിങ്ങിലെ സംശയം തീർക്കാൻ ഉദ്യോഗസ്ഥർ കൂടുതൽ സമയമെടുത്തു. വോട്ടർമാരെ കൈകാര്യം ചെയ്യുന്നതിലും താമസമുണ്ടായി. 

∙ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം, വിവിപാറ്റ്, യന്ത്രത്തിലെ ബട്ടൺ, ലൈറ്റ് എന്നിവയുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രചാരണവും കേസുമെല്ലാം വോട്ടർമാരെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ചു. ഇതുമൂലം, ഓരോ വോട്ടറും വോട്ടു ചെയ്തതു കൃത്യമാണോ എന്നുറപ്പുവരുത്താൻ കൂടുതൽ സമയമെടുത്തു. 

∙ യന്ത്രത്തിന്റെ പ്രവർത്തനക്ഷമതയിലും സംശയിക്കുന്നവരുണ്ട്. 7 സെക്കൻഡിനുള്ളിൽ വോട്ട് രേഖപ്പെടുത്തിയുള്ള ‘ബീപ്’ ശബ്ദം മുഴങ്ങേണ്ടതാണ്. എന്നാൽ, പലയിടത്തും ഇതിന് കാലതാമസം ഉണ്ടായി. 

∙ വോട്ടെടുപ്പു ദിവസം 12 ജില്ലകളിൽ കടുത്ത ചൂടായിരിക്കുമെന്ന യെലോ അലർട്ട് ഉണ്ടായിരുന്നു. ഉച്ചനേരത്ത് വോട്ടർമാരുടെ വരവ് കുറവായിരിക്കുമെന്നും ഇതിനുശേഷം കൂട്ടത്തോടെ എത്തുമെന്നും മുൻകൂട്ടി കാണേണ്ടതായിരുന്നു. 

∙ വെള്ളിയാഴ്ചയായതിനാൽ ഇസ്‍ലാം മതവിശ്വാസികൾ ഉച്ചയ്ക്കു പള്ളിയിൽ പോകും. അതിനുശേഷം കൂടുതൽ പേരെ പ്രതീക്ഷിക്കേണ്ടതാണെങ്കിലും മുൻകരുതലെടുത്തില്ല. ആൾക്കൂട്ടം കണ്ടു പരിഭ്രമിച്ച ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് അധികസമയമെടുത്തു. 

∙ യന്ത്രങ്ങൾ പണിമുടക്കിയ ബൂത്തുകളിൽ പരിഹരിക്കാൻ കൂടുതൽ സമയമെടുത്തു. യന്ത്രത്തകരാർ മൂലം വോട്ടിങ് തടസ്സപ്പെട്ടിടത്ത് ആനുപാതികമായി സമയം നീട്ടി നൽകിയില്ല. യന്ത്രത്തകരാർ മൂലം വോട്ട് ചെയ്യാതെ മടങ്ങിയവർ വീണ്ടുമെത്തിയപ്പോൾ തിരക്കു കൂടി. 

∙ മുതിർന്ന പൗരർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേക പരിഗണന നൽകണമെന്ന നിർദേശവും പാലിക്കേണ്ടി വന്നു. ഒരു ബൂത്തിൽ തന്നെ പുരുഷ, സ്ത്രീ വോട്ടറെ പ്രവേശിപ്പിച്ച ശേഷം പരിഗണന നൽകേണ്ട വിഭാഗക്കാരെ പ്രത്യേകം കയറ്റി വിട്ടു. ഇത്തരക്കാർക്ക് പ്രത്യേകം ബൂത്ത് ഏർപ്പെടുത്തേണ്ടതാണെന്ന് വോട്ടർമാർ ചൂണ്ടിക്കാട്ടിയെങ്കിലും അതു പ്രയോഗികമായിരുന്നില്ലെന്നാണു വിശദീകരണം. 

20 സെക്കൻഡിൽ ഒരു വോട്ട്? 
20 സെക്കൻഡിൽ ഒരാൾ വീതം വോട്ട് ചെയ്യുന്ന സംവിധാനമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും ഒരാൾക്ക് 1.25 മിനിറ്റ് വരെ എടുത്താണ് പലയിടത്തും വോട്ടെടുപ്പ് നടന്നത്. 20 സെക്കൻഡിൽ ഒരു വോട്ട് എന്നത് അപ്രായോഗികമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 

English Summary:

Polling: The reasons for the delay are many; Controversy over the delay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com