ADVERTISEMENT

അഹമ്മദാബാദ്∙ എന്നും ബിജെപിയോട് കൂറു കാണിച്ചിട്ടുള്ള ഗുജറാത്ത് ഇത്തവണയും പാർട്ടിയെ കൈവിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ 26 സീറ്റും അവർ തൂത്തുവാരി. മുതിർന്ന നേതാവ് എൽ.കെ. അഡ്വാനിക്ക് പകരം ഗാന്ധിനഗറിൽ മത്സരിച്ച ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് 5.57 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. എല്ലാ സീറ്റിലും ബിജെപിക്ക് ശരാശരി 50 ശതമാനത്തിലേറെ വോട്ടു നേടാനായി. കോൺഗ്രസ് മുൻ പിസിസി അധ്യക്ഷനായിരുന്ന ഭരത് സിങ് സോളങ്കി രണ്ടു ലക്ഷത്തോളം വോട്ടിനാണ് പരാജയം ഏറ്റുവാങ്ങിയത്.   

രാജ്യം മുഴുവൻ ആവേശത്തോടെ കാത്തിരുന്ന തിരഞ്ഞെടുപ്പു ഫലങ്ങളിൽ ഒന്നാണ് ഗുജറാത്തിലേത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷൻ അമിത് ഷായുടെയും നാട്. വളരെ രാഷ്ട്രീയ പ്രാധാന്യമുള്ള സംസ്ഥാനത്ത് ജനങ്ങളും ആവേശത്തിലായിരുന്നെന്നതിന്റെ സൂചനയായിരുന്നു തിരഞ്ഞെടുപ്പിലെ റെക്കോർ‍ഡ് പോളിങ്. 64.11 ശതമാനമാണ് ഇത്തവണത്തെ പോളിങ്. 52 വർഷം മുൻപ് 1967ൽ ഉണ്ടായ 63.77 എന്ന കണക്കിനെയാണ് ഇതു പിന്തള്ളിയത്. 2014ലെ മോദി തരംഗത്തിൽ ഗുജറാത്തിൽ 63.6 ശതമാനം ആയിരുന്നു പോളിങ്. 4.51 കോടി വോട്ടർമാർ അവരുടെ സമ്മതിദാന അവകാശം നിർവഹിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കി. കേരളത്തിനൊപ്പം ഏപ്രിൽ 23ന് ഒറ്റ ഘട്ടമായാണ് ഗുജറത്തിലും തിരഞ്ഞെടുപ്പ് നടന്നത്.

സൗരാഷ്ട്ര മേഖലയിലെ അമ്രലിയിൽ ആയിരുന്നു ഏറ്റവും കുറവ് പോളിങ് - 55.75 ശതമാനം. പോർബന്തർ (56.79), സുരേന്ദ്രനഗർ (57.85), കച്ച് (58.22), ഭാവ്നഗർ (58.41) എന്നിവിടങ്ങളിലാണ് പിന്നീട് കുറവ് പോളിങ് രേഖപ്പെടുത്തിയത്. മറ്റിടങ്ങളിൽ എല്ലാം 60 ശതമാനത്തിൽ അധികം പോളിങ് ഉണ്ടായിരുന്നു. അമിത് ഷാ മൽസരിച്ച ഗാന്ധിനഗറിൽ 65.57 ശതമാനമായിരുന്നു പോളിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വോട്ടും ഇവിടെയായിരുന്നു. സെൻട്രൽ, സൗത്ത് ഗുജറാത്തിലെ നാലു മണ്ഡലങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ ആയിരുന്നു പോളിങ്. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് വൽസാദിലാണ്- 75.21 ശതമാനം. ബർദോലി (73.57), ഛോട്ട ഉദയ്പൂർ (73.44), ബഹ്റൗച്ച് (73.21), വഡോദര (67.86) എന്നിവിടങ്ങളിലാണ് പിന്നീട് ഉയർന്ന പോളിങ്. ഇതിൽ വഡോദര ഒഴികെയുള്ള നാലു മണ്ഡലങ്ങളും ആദിവാസികൾക്ക് വലിയ പ്രാധാന്യമുള്ള മേഖലകൾ ആണ്.

കണക്കിലെ കളികൾ ഇങ്ങനെ

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഗുജറാത്തിലെ 26 സീറ്റും നേടിയാണ് ബിജെപി കേന്ദ്രത്തിൽ അധികാരം പിടിച്ചത്. അന്നുണ്ടായ മോദി തരംഗത്തിൽ ഗുജറാത്തിലെ കോൺഗ്രസിന് അടിതെറ്റി. 59.1 ശതമാനം വോട്ടു നേടിയാണ് ബിജെപി ജയിച്ചു കയറിയത്. കോൺഗ്രസിന് ലഭിച്ചത് 32.9 ശതമാനം വോട്ടും പൂജ്യം സീറ്റും. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 11 സീറ്റുകൾ ഉണ്ടായിരുന്ന കോൺഗ്രസാണ് പൂജ്യത്തിലേക്ക് ഒതുങ്ങിയത്. ആ പതിനൊന്നു സീറ്റുകളും സ്വന്തമാക്കി ബിജെപി കരുത്ത് കാണിച്ചു. ഇത്തവണ അത് ആവർത്തിക്കുകയും ചെയ്തു.

Gujarath-MAL-lok-sabha-election-2014-results-info-graphic-map

നാടകീയം ഗുജറാത്ത്

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം നാടകീയമായ രാഷ്ട്രീയ മാറ്റങ്ങൾക്കു പലതിനും ഗുജറാത്ത് വേദിയായി. 2017 ലെ വിജയത്തിന്റെ മാറ്റു കുറച്ച കർഷകപ്രശ്നങ്ങളും പട്ടേൽ സമുദായ സംവരണ പ്രശ്നങ്ങളും അതേപടി തുടരുന്നുവെങ്കിലും പരുക്കുകൾ ഉണക്കാൻ ബിജെപി സർക്കാർ പല വിട്ടുവീഴ്ചകൾക്കും തയാറായി. കർഷകരുടെ നാമമാത്ര കടങ്ങൾ എഴുതിത്തള്ളിയതും വിളകൾക്കു മെച്ചപ്പെട്ട അടിസ്ഥാന വില നിശ്ചയിച്ചതും കർഷകരുടെ പ്രതിഷേധത്തിൽ കുറവുണ്ടാക്കിയെന്ന കണക്കുകൂട്ടലിലായിരുന്നു ബിജെപി.

മാത്രമല്ല, പിന്നാക്ക സമുദായത്തിലെ തിണ്ണബലമുള്ള പല പ്രാദേശിക നേതാക്കളെയും കോൺഗ്രസിൽനിന്ന് അടർത്തിയെടുക്കാനുമായി. 5 കോൺഗ്രസ് എംഎൽഎമാരെ സ്വന്തം പാളയത്തിൽ എത്തിക്കാൻ സാധിച്ചു. ഉത്തര ഗുജറാത്തിൽ സ്വാധീനമുള്ള പിന്നാക്ക ഠാക്കൂർ സമുദായത്തെ ഒപ്പം നിർത്താനായി. അൽപേഷ് ഠാക്കൂർ അടക്കം 3 ഠാക്കൂർ എംഎൽഎമാരെയും കോൺഗ്രസിൽനിന്ന് അകറ്റാൻ സാധിച്ചതിന്റെയും ചാരിതാർഥ്യത്തിലാണു ബിജെപി. എന്നാൽ, പട്ടേൽ സമുദായത്തിന്റെ നേതാവായ ഹാർദിക് പട്ടേൽ പാർട്ടിയിലേക്കു വന്നതും കേന്ദ്ര സർക്കാരിനെതിരായ കർഷക പ്രതിഷേധവും തുണയാവുമെന്ന കോൺഗ്രസിന്റെ പ്രതീക്ഷ അസ്ഥാനത്തായി.

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കു കരുത്തേകിയ സമുദായ നേതാക്കളായ ഹാർദിക് പട്ടേൽ, ജിഗ്‌നേഷ് മേവാനി എന്നിവർ ഇക്കുറി അത്ര സജീവമല്ല എന്നത് കോൺഗ്രസിനെ അലട്ടിയിരുന്നു. കലാപക്കേസിലുൾപ്പെട്ട ഹാർദിക് പ്രചാരണത്തിൽ പതിവു ഫോമിലേക്കെത്തിയില്ല. തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള ഹാർദിക്കിന്റെ മോഹങ്ങൾക്ക് 2 വർഷത്തെ തടവു ശിക്ഷ തടസ്സമായി. ബിഹാറിലെ ബേഗുസരായിൽ മത്സരിക്കുന്ന സിപിഐയുടെ കനയ്യ കുമാറിനു വോട്ടു പിടിക്കുന്നതിന്റെ തിരക്കിലായിരുന്നു ജിഗ്‌നേഷ്.

English summary: Lok Sabha Election Gujarat Election News Elections 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com