ഹിമാചലിൽ 2014 ആവർത്തിച്ച് ബിജെപി; ഭൂരിപക്ഷം മൂന്നും നാലും ലക്ഷങ്ങൾ
Mail This Article
ഹിമാചലിൽ 2014 ആവർത്തിച്ച് നാലു സീറ്റും ബിജെപി നിലനിർത്തി. രണ്ടു പേർക്കു 4 ലക്ഷത്തിലേറെയും മറ്റുരണ്ട് പേർക്ക് മൂന്നു ലക്ഷത്തിന്റെയും ഭൂരിപക്ഷമാണുള്ളത്. മണ്ഡിയയിൽ മുൻ കേന്ദ്രമന്ത്രി സുഖ്റാമിന്റെ കൊച്ചുമകൻ ആശ്രയ് ശർമ ബിജെപി വിട്ട് കോൺഗ്രസ് സ്ഥാനാർഥി ആയി മത്സരിച്ചെങ്കിലും 4.5 ലക്ഷം വോട്ടിനു തോറ്റു. ഹാമിർപുരിൽ മത്സരിച്ച ബിസിസിഐ മുൻ പ്രസിഡന്റ് അനുരാഗ് ഠാക്കൂർ 3.87 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. വർഷത്തിൽ ഭൂരിഭാഗവും മഞ്ഞിന്റെ ആലസ്യത്തിൽ മയങ്ങുന്ന സംസ്ഥാനമാണു ഹിമാചൽ പ്രദേശ്. ഒരു തവണ കോണ്‍ഗ്രസിനെ വിജയിപ്പിച്ചാൽ അടുത്ത തവണ ബിജെപിക്ക് എന്ന രീതി ഇത്തവണ മാറി.
എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള ഇടങ്ങളാണ് സംസ്ഥാനത്ത് ഭൂരിഭാഗവും. മലനിരകളും താഴ്‌വരയും നിറയുന്ന ഭൂപ്രദേശമായതിനാൽ വോട്ടർമാര്‍ക്കു ബൂത്തിലെത്തുക ശ്രമകരമായ ദൗത്യമായിരുന്നു. 2014 ലെ തിരഞ്ഞെടുപ്പിലും നാലു മണ്ഡലങ്ങളിൽ ബിജെപിക്കായിരുന്നു ആധിപത്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചലിനു വാഗ്ദാനങ്ങളൊന്നും നൽകിയിട്ടില്ല. പക്ഷേ, അദ്ദേഹത്തെ ജനങ്ങൾക്കെല്ലാം വലിയ ഇഷ്ടമാണെന്നാണ് മുഖ്യമന്ത്രി ജയറാം താക്കൂർ പറഞ്ഞു.
കാവൽക്കാരൻ കള്ളനാണെന്ന മുദ്രാവാക്യം ഉയർത്തിയാണ് ഹിമാചലിൽ പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് പ്രചാരണം നയിച്ചത്. റാലികളിൽ രാഹുൽ ഗാന്ധിക്കെതിരെ ഗുരുതരമായ ആരോപണങ്ങളും കടുത്ത വാക്കുകളുമാണ് ബിജെപി ഉപയോഗിച്ചത്. ബിജെപി അധ്യക്ഷൻ സത്പാൽ സിങ് സാറ്റി, രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി. മോദിയും അമിത് ഷായും തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു.
ഹിമാചൽ രാഷ്ട്രീയത്തിൽ കളംനിറഞ്ഞിരുന്ന രണ്ടുപേർ ഇല്ലാതെയായിരുന്നു ഇത്തവണ തിരഞ്ഞെടുപ്പിന്റെ അങ്കത്തട്ട്. കോണ്‍ഗ്രസിന്റെ വീരഭദ്ര സിങ്ങും ബിജെപിയുെട പ്രേംകുമാർ ധുമാലും. തലമുറമാറ്റത്തിന്റെ ഭാഗമായാണ് ഇവർ വിട്ടു നിൽക്കുന്നതെന്നാണ് വിലയിരുത്തൽ. കാംഗ്ര, മാണ്ഡി, ഹാമിർപൂർ, ഷിംല എന്നീ നാലു ലോക്സഭാ മണ്ഡലങ്ങളും ബിജെപി നിലനിർത്തി. ബിജെപിയും കോൺഗ്രസും തമ്മിലായിരുന്നു പ്രധാന മത്സരമെങ്കിലും മാണ്ഡിയിൽ ദലീപ് കിഫ്ത്തിയെ ഇറക്കി സിപിഎമ്മും രംഗം കൊഴുപ്പിച്ചു.
English Summary: Himachal Pradesh Lok Sabha Election Result 2019