ADVERTISEMENT

തിരുവനന്തപുരം∙ രണ്ടാമത് ലോക കേരള സഭാ സമ്മേളനത്തിന്റെ ധൂർത്ത് വാർത്ത പുറത്തുവന്നതിന് പിന്നാലെ താൻ കഴിച്ച ഭക്ഷണത്തിന് പണം നൽകാൻ തയാറാണെന്ന് ഏരിസ് ഗ്രൂപ്പ് മേധാവി സോഹൻ റോയി. ആരോ സ്പോൺസർ ചെയ്ത ഭക്ഷണമാണെന്നാണ് കരുതിയതെന്നും ആയിരക്കണക്കിനു രൂപ ചെലവു വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ വേണ്ടെന്നുവയ്ക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇത്തവണത്തെ ലോക കേരള സഭയ്ക്കു പ്രത്യേക ക്ഷണിതാവായി എത്തിയപ്പോൾ സർക്കാരിനു സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കണ്ട എന്നു കരുതി മറ്റു അതിഥികൾക്കു നൽകിയ ഫൈവ് സ്റ്റാർ താമസ സൗകര്യം പോലും സ്നേഹപൂർവ്വം നിരസിച്ചിരുന്നു. ആദ്യ ദിവസം രാത്രിയിൽ നിയമസഭാ മന്ദിരത്തിനകത്തു വച്ചു നടന്ന ഒത്തുചേരൽ വളരെ വൈകിയതു കൊണ്ട് അവിടെ തന്ന ഭക്ഷണം കഴിച്ചു. ആരോ സ്പോൺസർ ചെയ്ത ഭക്ഷണമെന്നാണു കരുതിയത്. അല്ലെങ്കിൽ തന്നെ 500 രൂപയ്ക്കു താഴെ അതു നൽകാൻ കഴിയുന്ന നിരവധി കേറ്ററിങ് കമ്പനികൾ കേരളത്തിലുണ്ട്. ആയിരക്കണക്കിനു രൂപ ചെലവു വരുമെന്നറിഞ്ഞിരുന്നെങ്കിൽ തീർച്ചയായും വേണ്ടെന്നു വയ്ക്കുമായിരുന്നു. കഴിച്ചത് ഇനി തിരിച്ചെടുക്കാൻ നിർവ്വാഹമില്ലാത്തതു കൊണ്ട് ജനങ്ങൾക്കു ഞാൻ വരുത്തിയ നഷ്ടം നികത്തുന്നതിലേക്കായി 2500 രൂപ സർക്കാരിലേക്ക് തിരിച്ചടയ്ക്കാൻ ആഗ്രഹിക്കുന്നു. തിരിച്ചു വാങ്ങാൻ വകുപ്പില്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി നൽകുന്നതായിരിക്കും’ – സോഹൻ റോയി വ്യക്തമാക്കി.

രണ്ടാമത് ലോകകേരളസഭ സമ്മേളനത്തിനായി തിരുവനന്തപുരത്തെത്തിയ അതിഥികൾക്ക് താമസ – ഭക്ഷണ ചെലവ് 83 ലക്ഷമാണെന്ന വാർത്ത തിങ്കളാഴ്ച പുറത്തുവന്നിരുന്നു. ഏഴു സ്വകാര്യ ഹോട്ടലുകളും സർക്കാർ ഗസ്റ്റ് ഹൗസും തിരുവനന്തപുരം നഗരത്തിലെ റെസ്റ്റ് ഹൗസുമാണ് അതിഥികളെ സ്വീകരിക്കാനായി ഒരുക്കിയത്. ഇവർ നൽകിയ താമസ സൗകര്യത്തിന്റെ ബിൽ 23,42,725 രൂപയുടേതാണ്. ഇതു പാസാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ശുപാർശ പോയിട്ടുണ്ട്. സമ്മേളനത്തിനെത്തിയവർക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും ഒരുക്കി. ജനുവരി ഒന്നു മുതൽ മൂന്നുവരെ അതിഥികൾക്കുള്ള ഭക്ഷണം കോവളത്തെ സ്വകാര്യ ഹോട്ടലിൽനിന്നായിരുന്നു. 59,82,600 ലക്ഷം രൂപയാണ് ഇതിനായി ചെലവു വന്നത്. ഇതു നൽകണമെന്നും ശുപാർശയുണ്ട്.

English Summary: Loka Kerala Sabha Extravagance, Sohan Roy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com