ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് കോവിഡ് വാക്സീൻ ഉടൻ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് മൂന്ന് വാക്സീനുകൾ പരീക്ഷണത്തിന്റെ നിർണായക ഘട്ടത്തിലാണ്. എല്ലാവർക്കും വാക്സീൻ ലഭ്യമാക്കാൻ പദ്ധതി തയാറാണ്. വാക്സീൻ ഉൽപാദനത്തിന് നടപടികൾ ആരംഭിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ച് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ആരോഗ്യരംഗം ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ നമ്പർ നൽകും. ഇന്ത്യൻ പരമാധികാരത്തിൽ കണ്ണുവച്ചവർക്ക് സൈന്യം മറുപടി നൽകി. അയൽക്കാരുമായി സൗഹൃദവും സഹവർത്തിത്വവുമാണ് ആഗ്രഹിക്കുന്നത്. തീരമേഖലയിലെ 173 ജില്ലകളിൽ ഒരു ലക്ഷം എൻസിസി കേഡറ്റുകളെ നിയോഗിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വന്തം കാലിൽ നിൽക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തീരുമാനിച്ചത് നടത്തിയെടുത്ത ചരിത്രമാണ് ഇന്ത്യയുടേത്. അസംസ്കൃത വസ്തുക്കൾ കയറ്റി അയച്ച് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യേണ്ടതില്ല. ഉൽപാദനരംഗം മാറണം. ലോകോത്തര ഉൽപ്പന്നങ്ങൾ ഇന്ത്യ നിർമിക്കണം. തദ്ദേശീയ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണം. മെഡിക്കൽ ടൂറിസത്തിനും സാധ്യതകളുണ്ട്. സാമ്പത്തിക വികസനത്തിനൊപ്പം നൈപുണ്യ വികസനവും അനുവാര്യമാണ്. അടിസ്ഥാന സൗകര്യവും വികസിക്കണം. വിവിധ ഗതാഗത മാർഗങ്ങളെ ബന്ധിപ്പിക്കണം.

ആറുലക്ഷം ഗ്രാമങ്ങളിൽ ആയിരം ദിവസത്തിനകം ഒപ്ടിക്കൽ ഫൈബർ യാഥാർഥ്യമാക്കും. വരുന്ന ആയിരം ദിവസത്തിനുള്ളിൽ ലക്ഷദ്വീപിൽ ഒപ്ടിക്കൽ ഫൈബർ യാഥാർഥ്യമാക്കും. 110 പിന്നോക്ക ജില്ലകളെ വികസനപാതയിൽ എത്തിക്കും. കർഷകരെ സ്വയംപര്യാപ്തരാക്കാൻ നടപടികളെടുക്കും.

എല്ലാ കോവിഡ് പോരാളികൾക്കും ആദരമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവൻ ബലി നൽകിയ എല്ലാ കോവിഡ് പോരാളികളുടെ കുടുംബങ്ങൾക്കും നന്ദി. ഇച്ഛാശക്തി കൊണ്ട് രാജ്യം ഈ പ്രതിസന്ധി മറികടക്കും. പ്രകൃതി ദുരന്തത്തിന് ഇരകളായവർക്ക് സഹായം ലഭ്യമാക്കും.

രാജ്ഘട്ടിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ. എല്ലാവർക്കും പ്രധാനമന്ത്രി സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.

English Summary: India celebrates independence day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com