ADVERTISEMENT

വെല്ലിങ്ടൻ ∙ കോവിഡ് പ്രതിരോധത്തിലൂടെ ലോകത്തിന്റെ കയ്യടി നേടിയ പ്രധാനമന്ത്രി ജസിൻഡ ആർഡേനു രണ്ടാമതും സർക്കാർ രൂപീകരിക്കാൻ അവസരം നൽകി ന്യൂസീലൻഡ്. രാജ്യത്തു നടന്ന പൊതുതിരഞ്ഞെടുപ്പിൽ ജസിൻഡയുടെ ലേബർ പാർട്ടി വൻ വിജയം സ്വന്തമാക്കി. പതിറ്റാണ്ടുകൾക്കു ശേഷം ന്യൂസിലൻഡിൽ ഏകകക്ഷി സർക്കാരിനെ നയിക്കാനുള്ള നിയോഗമാണ് 40കാരിയായ ജസിൻഡയ്ക്കു ജനങ്ങൾ നൽകിയത്.

‘ഏകദേശം 50 വർഷത്തിനിടെ ലേബർ പാർട്ടിക്കു ന്യൂസിലൻഡ് നൽകിയ ഏറ്റവും വലിയ പിന്തുണയാണിത്. ഇതു ഞങ്ങൾ നിസ്സാരമായി കാണില്ല. എല്ലാവരെയും പരിഗണിക്കുന്ന സർക്കാരായിരിക്കും ഞങ്ങളുടേതെന്നു വാഗ്ദാനം ചെയ്യുന്നു.’– ജസിൻഡ പറഞ്ഞു. ഓക്‌ലൻഡിലെ വസതിക്കു പുറത്ത് ഒത്തുകൂടിയ അനുയായികളെ ആലിംഗനം ചെയ്താണു പ്രധാനമന്ത്രി സന്തോഷം പങ്കിട്ടത്. മികച്ച വിജയം നേടിയതിനു പ്രധാനമന്ത്രിയെ വിളിച്ച് അഭിനന്ദിച്ചതായി പ്രതിപക്ഷത്തെ നാഷനൽ പാർട്ടി നേതാവ് ജൂഡിത്ത് കോളിൻസ് പറഞ്ഞു.

ലേബർ പാർട്ടി 49 ശതമാനം വോട്ട് സ്വന്തമാക്കിയപ്പോൾ നാഷനൽ പാർട്ടിക്ക് 27 ശതമാനം മാത്രമാണു ലഭിച്ചതെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇതു ചരിത്രപരമായ മാറ്റമാണെന്നു വെല്ലിങ്ടൻ വിക്ടോറിയ യൂണിവേഴ്സിറ്റിയിലെ രാഷ്ട്രീയ നിരീക്ഷകൻ ബ്രൈസ് എഡ്വേർഡ്സ് പറഞ്ഞു. 80 വർഷത്തിനിടെ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് കൈകാര്യം ചെയ്തതിൽ ജനങ്ങൾ വളരെ നന്ദിയുള്ളവരും സന്തുഷ്ടരുമാണെന്നാണു ജനവിധി തെളിയിക്കുന്നതെന്നു ധനമന്ത്രി ഗ്രാന്റ് റോബർ‌ട്ട്സൺ പറഞ്ഞു.

English Summary: Jacinda Ardern wins New Zealand election in landmark victory, secures second term

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com