ADVERTISEMENT

കൊച്ചി∙ സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന പേരിൽ യൂട്യൂബറെ വിജയ് പി. നായരെ ആക്രമിച്ച കേസിലെ പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന് ഇവർക്ക് കോടതി നിർദേശം നൽകി. അതേ സമയം പ്രതികളെ അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്ന് അന്വേഷണ സംഘത്തോടും നിർദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം സെഷൻസ് കോടതി പ്രതികളുടെ മുൻകൂർ ജാമ്യാപാക്ഷ നിരസിച്ചതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. 

കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കുമ്പോൾ മുൻകൂർ ജാമ്യാപേക്ഷയുമായി എത്തിയ പ്രതികൾക്കെതിരെ ഹൈക്കോടതി രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. നിയമം കയ്യിലെടുക്കുന്നവർ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കാൻ തയാറാകണം എന്നു പറഞ്ഞ കോടതി നിയമ വ്യവസ്ഥയിൽ വിശ്വാസമില്ലാത്തതിനാലാണോ നിയമം കയ്യിലെടുത്തതെന്ന് ആരാഞ്ഞിരുന്നു. ആക്രമിക്കുന്നതിനായി മുൻകൂർ ഗൂഢാലോചന നടത്തിയാണ് പ്രതികൾ തന്റെ താമസസ്ഥലത്ത് എത്തിയതെന്നായിരുന്നു ആക്രമണത്തിന് ഇരയായ വിജയ് പി. നായരുടെ വാദം. ലാപ്ടോപ്, മൊബൈൽ ഫോൺ ഇവ മോഷ്ടിച്ചതായും ഇദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. അതേസമയം മോഷണക്കുറ്റം നിലനിൽക്കില്ലെന്നും ആക്രമിക്കുക ലക്ഷ്യമിട്ടല്ല സ്ഥലത്ത് പോയത് എന്നുമായിരുന്നു ഇവരുടെ വാദം. 

കേസിൽ മുൻകൂർ ജാമ്യം തേടിയെത്തിയ പ്രതികളുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. പ്രോസിക്യൂഷൻ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തെങ്കിലും കർശന നിലപാടെടുത്തില്ല. ഇവർക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

English Summary: Anticipatory bail for Bhagyalakshmi in youtuber attack case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com