ADVERTISEMENT

ന്യൂഡൽഹി∙ ലഡാക്ക് മേഖലയിലെ അതിർത്തി സംഘർഷത്തിൽ ഇന്ത്യയെ നേരിടാൻ ചൈന മൈക്രോവേവ് ആയുധങ്ങള്‍ ഉപയോഗിച്ചെന്ന ചൈനീസ് പ്രഫസറുടെ വാദം ഇന്ത്യ തള്ളി. ഇത്തരം ‘വ്യാജ വാർത്തകൾ’ ചൈനയാണ് നിർമിക്കുന്നതെന്ന് ഇന്ത്യൻ വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമമായ വാഷിങ്ടൻ എക്സാമിനർ റിപ്പോർട്ട് ചെയ്തു.

ബെയ്ജിങ്ങിലെ റെൻമിൻ സർവകലാശാലയിലെ ഇന്റർനാഷനൽ റിലേഷൻസ് പ്രഫസർ ജിൻ കാൻറോങ് ആണ് ഇന്ത്യയുമായി അടുത്തിടെയുണ്ടായ അതിർത്തി പ്രശ്നത്തിൽ ചൈനീസ് സേന ഡയറക്ടഡ് എനര്‍ജി വെപ്പണ്‍ (ഡിഇഡബ്ല്യൂ) പ്രയോഗിച്ചതിലൂടെ ‘കുന്നിന്‍മുകൾ ഒരു മൈക്രോവേവ് അവ്ൻ’ ആക്കി മാറ്റിയെന്നു പറഞ്ഞത്.. ഇതിന്റെ ഫലമായി രണ്ടു കുന്നുകൾ ചൈന പിടിച്ചെടുത്തെന്നും ഇദ്ദേഹം പറയുകയുണ്ടായി.

മാനസികമായി തളർത്താനുള്ള ചൈനയുടെ വെറും പ്രചാരണം മാത്രമാണിതെന്നാണ് ഇന്ത്യയുടെ നിലപാട്. വാർത്ത നിഷേധിച്ച് ഇന്ത്യൻ സൈന്യവും ഇന്നലെ രംഗത്തുവന്നിരുന്നു. മേഖലയുടെ നിയന്ത്രണം ഇന്ത്യയ്ക്കാണെന്നും സൈന്യം വ്യക്തമാക്കി. ചില മാധ്യമങ്ങള്‍ പുറത്തിറക്കിയ റിപ്പോർട്ടുകൾ വ്യാജമാണ്. അങ്ങനെയൊരു സംഭവം ലഡാക്കിൽ നടന്നിട്ടില്ല, സൈന്യം കൂട്ടിച്ചേർത്തു.

റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ – ആണവശക്തികളായ ഇരുരാജ്യങ്ങളും അതിർത്തി പ്രശ്നങ്ങളിൽ ആയുധങ്ങൾ ഉപയോഗിക്കില്ലെന്ന ദശാബ്ദങ്ങൾ പഴക്കമുള്ള ധാരണ ലംഘിക്കാതെയാണ് ചൈന മൈക്രോവേവ് ആയുധങ്ങൾ ഉപയോഗിച്ചത്. കുന്നിൻമുകളിൽ നിന്നിരുന്നവർ 15 മിനിറ്റിനുള്ളിൽ ഛർദ്ദിക്കാൻ തുടങ്ങി. അവർക്കു പിടിച്ചുനിൽക്കാനായില്ല. ഉടൻതന്നെ സ്ഥലത്തുനിന്നുമാറി. അങ്ങനെയാണ് ചൈന ആ പ്രദേശം പിടിച്ചെടുത്തത്.

ഓഗസ്റ്റ് 29നാണ് ആക്രമണം നടന്നതെന്നാണ് ജിൻ കാൻറോങ് പറയുന്നത്. എന്നാൽ അങ്ങനെയൊരു കാര്യം സംഭവിച്ചിട്ടില്ലെന്ന് ഇന്ത്യൻ വൃത്തങ്ങൾ വ്യക്തമാക്കി. ‘നമ്മളെ അവർ പുറത്താക്കിയിട്ടുണ്ടെങ്കിൽ പിന്നെന്തിനാണ് ഇന്ത്യ അവിടെനിന്നു പിൻവാങ്ങണമെന്ന് ചൈന ഇപ്പോഴും ആവശ്യപ്പെടുന്നത്. നമ്മുടെ സൈനികരും ടാങ്കുകളും മറ്റും ഇപ്പോഴും അവിടെയുണ്ട്. താഴോട്ട് ഇറങ്ങിയിട്ടില്ല’ – ഇന്ത്യൻ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

അതേസമയം, ഓഗസ്റ്റ് 29ന് ചൈനീസ് സൈന്യം പ്രകോപനപരമായ നീക്കങ്ങൾ നടത്തിയെന്ന് സെപ്റ്റംബർ ആദ്യം ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാൽ അന്ന് ചൈനയെടുത്ത നിലപാട് – ഇന്ത്യയ്ക്കാണ് പ്രദേശത്തിന്റെ നിയന്ത്രണം എന്നതായിരുന്നുവെന്നും മാധ്യമം പറയുന്നു. ഇന്ത്യ അതിർത്തിയിലെ സൈന്യത്തെ അച്ചടക്കത്തോടെ നിർത്തണമെന്നും എല്ലാ പ്രകോപനങ്ങളും അവസാനിപ്പിക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്യിങ് സെപ്റ്റംബർ ആദ്യം പറയുകയും ചെയ്തു.

എന്നാൽ ചൈനീസ് പ്രഫസർ എന്തുകൊണ്ടാണ് ഇത്തരമൊരു വാദം ഇപ്പോൾ ഉയർത്തിയതെന്നു വ്യക്തമാകുന്നില്ല. ഒന്നുകിൽ വീമ്പ് പറയുന്നതാകാം അല്ലെങ്കിൽ മാനസികമായി തളർത്തുന്ന പദ്ധതികൾ നടപ്പാക്കുന്നതാകാമെന്നും ഇന്ത്യൻ വൃത്തങ്ങൾ വ്യക്തമാക്കി.

English Summary: "Fake": India On Reports That China Used "Microwave Weapons" In Ladakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com