ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയുട‌െ അഭിമാനം വാനോളമുയർത്തിയ ‘ബുദ്ധൻ വീണ്ടും ചിരിക്കുന്നു’ എന്ന രണ്ടാം അണുപരീക്ഷണം പൊഖ്‍റാനിൽ നടക്കുമ്പോൾ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയുടെ ആദ്യ പ്രതികരണം എന്തായിരുന്നു? അമിതാഹ്ലാദമില്ലാതെ, ഉത്തരവാദിത്തബോധം പ്രതിഫലിക്കുന്ന മുഖഭാവമായിരുന്നു വാർത്ത അറിയുമ്പോൾ വാജ്പേയിക്ക് എന്നാണു വെളിപ്പെടുത്തൽ. ശക്തി സിൻഹ രചിച്ച് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രസിദ്ധീകരിച്ച ‘വാജ്പേയി: ദ് ഇയേഴ്സ് ദാറ്റ് ചേഞ്ച്ഡ് ഇന്ത്യ’ എന്ന പുസ്തകത്തിലാണ് ആണവപരീക്ഷണ ഓപ്പറേഷന്റെ ഉള്ളറകൾ വിശദീകരിക്കുന്നത്.

‘പൊഖ്റാൻ പരീക്ഷണത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് കര, നാവിക, വ്യോമസേനാ മേധാവികളെ വിവരമറിയിച്ചു. മന്ത്രിതല സുരക്ഷാസമിതിയോടും പദ്ധതി വിശദീകരിച്ചു. പരീക്ഷണം നടക്കുന്ന 1998 മേയ് പതിനൊന്നിന്റെ സുപ്രഭാതം ആശങ്കകളും സാധ്യതകളും ഇടകലർന്നതായിരുന്നു. 7 സഫ്ദർജങ് റോഡിൽനിന്നു പ്രധാനമന്ത്രി വാജ്‌പേയി 3 റേസ് കോഴ്‌സ് റോഡിലേക്ക് (ആർസിആർ) മാറി. വിവരങ്ങൾ ചോരാതിരിക്കാനും ആശയവിനിമയത്തിലെ കാലതാമസം ഒഴിവാക്കാനും സൈന്യം പൊഖ്‌റാൻ സൈറ്റിൽനിന്നു നേരിട്ടു പ്രത്യേകം ലൈനുകൾ സ്ഥാപിച്ചു.

കാറ്റിന്റെ ദിശ പ്രതികൂലമായിരുന്നതിനാൽ പരീക്ഷണത്തിനു നിശ്ചയിച്ചിരുന്ന സമയം വൈകി. ഓഫിസിനും (7 ആർ‌സി‌ആർ‌) വസതിക്കും (3 ആർ‌സി‌ആർ‌) ഇടയിലുള്ള ബംഗ്ലാവായ 5 റേസ് കോഴ്‌സ് റോഡിലാണു കൺ‌ട്രോൾ റൂം സ്ഥാപിച്ചത്. ഗെസ്റ്റ് ഹൗസായി ഉപയോഗിച്ചിരുന്ന കെട്ടിടമാണിത്. വാജ്‌പേയിയെ കൂടാതെ, എൽ.കെ.അഡ്വാനി, ജോർജ് ഫെർണാണ്ടസ്, ജസ്വന്ത് സിങ്, യശ്വന്ത് സിൻഹ എന്നീ നേതാക്കളാണ് ഉണ്ടായിരുന്നത്. ബ്രജേഷ് മിശ്രയാണ് ഉദ്യോഗസ്ഥ സംഘത്തെ നയിച്ചത്. പ്രഭാത് കുമാർ (കാബിനറ്റ് സെക്രട്ടറി), കെ.രഘുനാഥ് (വിദേശകാര്യ സെക്രട്ടറി), ശക്തി സിൻഹ (ലേഖകൻ) എന്നിവരും ഡൈനിങ് ടേബിളിനു ചുറ്റുമിരുന്നു.

atal-bihari-vajpayee-pokhran
1998 ലെ അണുപരീക്ഷണത്തിൽ പൊഖ്റാൻ മരുഭൂമിയിൽ സൃഷ്ടിക്കപ്പെട്ട ഗർത്തം മുൻ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയുടെ നേതൃത്വത്തിൽ പരിശോധിക്കുന്നു. (ഫയൽ ചിത്രം)

എല്ലാവരും വളരെ ശാന്തരായിരുന്നു. നീണ്ട കാത്തിരിപ്പായിരുന്നു, എന്നിട്ടും ആരും പരസ്പരം ഒന്നും പറഞ്ഞില്ല. എന്തെങ്കിലും സംഭവിക്കുന്നതുവരെ അതിനെപ്പറ്റി മിണ്ടാതിരിക്കുക എന്ന പഴയ ഇന്ത്യൻ ശീലം കാരണമായിരിക്കാം ഈ മൗനമെന്നു ഉള്ളിൽപ്പറഞ്ഞിരിക്കാം. ഒടുവിൽ കാത്തിരുന്ന വാർത്ത വന്നപ്പോൾ എല്ലാവർക്കും ആശ്വാസമായി. ഏവരിലും സന്തോഷം പടർന്നു. പക്ഷേ ആരും തുള്ളിച്ചാടുകയോ പുറത്തു ത‌ട്ടുകയോ ചെയ്തില്ല. ആ മുറിയിൽ ഒരുപാട് ആനന്ദക്കണ്ണീർ ഉണ്ടായിരുന്നു; ഞങ്ങൾ അതു ചെയ്തു എന്ന ആത്മവിശ്വാസത്തിന്റെ തെളിവ്.

എന്നാൽ മറ്റുള്ളവരെ പോലെ ആയിരുന്നില്ല വാജ്‌പേയിയുടെ മുഖം, അദ്ദേഹത്തിൽ ഉത്തരവാദിത്തബോധം പ്രതിഫലിച്ചു. അത്തരമൊരു സുപ്രധാന തീരുമാനമെടുത്തതിന്റെ സമ്മർദവും അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്ന തിരിച്ചറിവും അദ്ദേഹത്തെ ബാധിച്ചിരുന്നു. എങ്കിലും മറയില്ലാതെ അദ്ദേഹം പുഞ്ചിരിച്ചു. ചൈനയുടെ ആണവ പരീക്ഷണം നടന്ന് 45 വർഷമായിരിക്കുന്നു, ഇന്ത്യ അണുപരീക്ഷണം നടത്തണമെന്നായിരുന്നു വാജ്പേയിയുടെ വാദം. അതേസമയം, ഹിരോഷിമയും നാഗസാക്കിയും അദ്ദേഹത്തെ വല്ലാതെ മഥിക്കുകയും ചെയ്തിരുന്നു.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി (ഫയൽ ചിത്രം)
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി (ഫയൽ ചിത്രം)

‘ഹിരോഷിമ കി പീഡ’ എന്ന ഒരു കവിത അദ്ദേഹം എഴുതിയിട്ടുണ്ട്. ആണവായുധം സൃഷ്ടിച്ചതിൽ ശാസ്ത്രജ്ഞർ ഒരു നിമിഷം പോലും ഖേദിച്ചില്ലേ? അവർ അങ്ങനെ ചെയ്തില്ലെങ്കിൽ ചരിത്രം ഒരിക്കലും അവരോടു ക്ഷമിക്കില്ല എന്നെല്ലാം തരത്തിലായിരുന്നു കവിതയുടെ ആശയം. കവിതയും അണുപരീക്ഷണവുമായി മുന്നോട്ടു പോകാനുള്ള വാജ്പേയിയുടെ തീരുമാനം പക്ഷേ പരസ്പര വിരുദ്ധമല്ല. ഇന്ത്യയ്ക്കു സമാധാനത്തോടെ ജീവിക്കണമെങ്കിൽ വിശ്വസനീയമായ ആണവ പ്രതിരോധം അനിവാര്യമാണെന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിയത്. ആണവായുധങ്ങൾ യുദ്ധങ്ങളെ തടയുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

PTI3_27_2015_000092B

പരീക്ഷണങ്ങൾക്കു പിന്നിലുള്ള മറ്റൊരു ചിന്ത ഇന്ത്യ വൻശക്തിയായി കണക്കാക്കപ്പെടും എന്നതായിരുന്നു. ആ നിരയിലേക്കുള്ള പ്രവേശനത്തിന്റെ ആദ്യ മാനദണ്ഡമായിരുന്നു ആണവായുധങ്ങൾ കൈവശം വയ്ക്കുക എന്നത്. സമീപകാല സാമ്പത്തിക വിജയങ്ങൾ ഉണ്ടായിട്ടും ജപ്പാനെയും ജർമനിയെയും പോലും വലിയ ശക്തിയായി കണക്കാക്കിയിരുന്നില്ല എന്നതും ശ്രദ്ധേയമായിരുന്നു. വലിയ ശക്തിരാഷ്ട്രമാകുന്നതിനായുള്ള സുപ്രധാന തീരുമാനമെടുത്തതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷ സൂചിപ്പിച്ചു.

സുരക്ഷിതമല്ലാത്ത രാഷ്ട്രത്തിനു വലിയ ശക്തിയാകാൻ കഴിയില്ലെന്ന ചിന്തയാണു ധീരമായ തീരുമാനത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ആണവശക്തി ആകുന്നതിനു വില നൽകേണ്ടതുണ്ടെന്നും അതിനു രാജ്യം തയാറായിരിക്കണമെന്നും വാജ്‌പേയി എല്ലാ ചർച്ചകളിലും പ്രസംഗങ്ങളിലും എടുത്തുപറഞ്ഞിരുന്നു. പരീക്ഷണം വിജയമാണെന്ന് അറിഞ്ഞയുടനെ ജസ്വന്ത് സിങ്ങും ബ്രജേഷ് മിശ്രയും നിർദേശിച്ച പ്രസ്താവന ഞാൻ ടൈപ്പ് ചെയ്തു. ഹ്രസ്വവും വസ്തുതാപരവുമായ പ്രസ്താവനയാകണമെന്നു വാജ്‌പേയി ഓർമിപ്പിച്ചു.

അതു മാധ്യമങ്ങൾക്കു മുന്നിൽ വായിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടി. മാധ്യമങ്ങളെ കാണാനായി എങ്ങനെ വസതിക്കു പുറത്തേക്കു പോകുമെന്നായി ചിന്ത. അപ്പോഴേക്കും അവിടെയത്തിയിരുന്ന പ്രമോദ് മഹാജൻ, 7 ആർ‌സി‌ആറിൽ വച്ചുതന്നെ പത്രസമ്മേളനം നടത്തണമെന്ന് നിർദേശിച്ചു. ഒരൊറ്റ പോഡിയം മാത്രമേ സ്ഥാപിച്ചുള്ളൂ, അതിനടുത്തായി ദേശീയ പതാകയും. വാജ്‌പേയിയും മഹാജനും ഞാനും 7 ആർ‌സി‌ആറിന്റെ വശത്തെ വാതിലിലൂടെ പുറത്തേക്കു നടന്നു (ആ നിമിഷങ്ങളുടെ യഥാർഥ ഫൂട്ടേജ് പരമാണു സിനിമയുടെ അവസാനമുണ്ട്).

ബാക്കിയുള്ളവർ നടത്തം പതുക്കെയാക്കി നിന്നു, വാജ്‌പേയി ഒറ്റയ്ക്കു മാധ്യമങ്ങളുടെ അരികിലേക്കു നടന്നു. ഹിന്ദിയിലും ഇംഗ്ലിഷിലും ഹ്രസ്വ പ്രസ്താവന വായിച്ചു. ഫ്രെയിമിൽ പ്രധാനമന്ത്രി മാത്രം, മന്ത്രിമാരാരും അവിടെ ഉണ്ടായിരുന്നില്ല. വാജ്‌പേയി വന്നതുപോലെ പെട്ടെന്നു മടങ്ങി; ചോദ്യങ്ങളും കുശലം പറച്ചിലും ഒഴിവാക്കി.’– പുസ്തകത്തിൽ പറയുന്നു. 11ന് ഉച്ചയ്ക്ക് 3.45 നായിരുന്നു സകല നിരീക്ഷണക്കണ്ണുകളെയും വെട്ടിച്ചു കൊണ്ടുള്ള ആ പരീക്ഷണം.

അടൽ ബിഹാരി വാജ്‌പേയി
അടൽ ബിഹാരി വാജ്‌പേയി

ഒരു അണുവിഘടന (ഫിഷൻ) ഡിവൈസ്, ഒരു ലോയീൽഡ് ഡിവൈസ്, ഒരു താപ–ആണവ (തെർമോ ന്യൂക്ലിയര്‍) ഡിവൈസ് എന്നിവയാണ് ഇന്ത്യ ആദ്യദിനം പരീക്ഷിച്ചത്. ഇവ മൂന്നും ഒരുമിച്ചു പരീക്ഷിച്ചു വിജയിച്ച ലോകത്തിലെ ആദ്യരാജ്യവുമായി മാറി ഇന്ത്യ. 11നു വൈകിട്ട് ആറോടെയാണു വാജ്പേയി മാധ്യമങ്ങളെ കണ്ടത്. ലോകത്ത് ആണവപരീക്ഷണം നടത്തിയെന്നു പരസ്യമായി പ്രഖ്യാപിക്കുന്ന ആറാമത്തെ രാഷ്ട്രമായി അതോടെ ഇന്ത്യ.  

English Summary: At PM's Residence, Vajpayee's First Reaction To The Pokhran II Tests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com