ADVERTISEMENT

ഭോപാൽ ∙ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെയുടെ സ്മരണയ്ക്ക് മധ്യപ്രദേശിലെ ഗ്വാളിയറിൽ രണ്ട് ദിവസം മുൻപ് ആരംഭിച്ച ലൈബ്രറി അടച്ചുപൂട്ടി. ഗ്വാളിയറിൽ ലൈബ്രറിക്കെതിരെ വൻപ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടമാണ് ലൈബ്രറി അടപ്പിച്ചത്. ലൈബ്രറി അടച്ചുപൂട്ടിയെന്നും പുസ്തകങ്ങളും മറ്റും പിടിച്ചെടുത്തെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ഗോഡ്സെയുടെ ജീവിതവും ‘പ്രത്യയശാസ്ത്രവും’ ഭാവിതലമുറയ്ക്കു പഠിക്കാൻ വേണ്ടിയാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ ‘ജ്ഞാനശാല’ തുറന്നത്. മുൻപ് ഇതേ സംഘടന ഗ്വാളിയറിൽ ഗോഡ്സെയ്ക്കു വേണ്ടി അമ്പലം നിർമിക്കാൻ തീരുമാനിച്ചെങ്കിലും കോൺഗ്രസിന്റെയും മറ്റു പ്രതിപക്ഷ പാർട്ടികളുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. അതേസമയം ഹിന്ദു മഹാസഭാ നേതാക്കളുമായി കൂടിയാലോചിച്ചാണു ലൈബ്രറി പൂട്ടിയതെന്ന് ഗ്വാളിയർ എസ്പി അമിത് സംഘി പ്രതികരിച്ചു.

ഗോഡ്സെയുടെ ലേഖനങ്ങളും പ്രസംഗവും ഗാന്ധിജിയെ വധിക്കാൻ നടത്തിയ പരിശ്രമങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ഈ ലൈബ്രറിയിൽ ലഭ്യമായിരുന്നു. ഗ്വാളിയറിൽ വച്ചാണ് ഗാന്ധിജിയെ വധിക്കാൻ ഗോഡ്സെ ആസൂത്രണം നടത്തിയതും അതിനായി തോക്കു വാങ്ങിയതും ഇക്കാരണത്താലാണ് ഗ്വാളിയറിൽ ലൈബ്രറി ആരംഭിച്ചത്. എന്നാൽ വിഭജനത്തിന് എതിരെ നിന്നതുകൊണ്ട് ജീവൻ നഷ്ടമായ വ്യക്തിയാണ് ഗോഡ്സെ എന്നാണ് സംഘടനയുടെ പക്ഷം. 

ഗോഡ്സെയായിരുന്നു യഥാർഥ രാജ്യസ്നേഹിയെന്ന് ലോകത്തെ ബോധ്യപ്പെടുത്താനാണ് ലൈബ്രറി തുടങ്ങിയതെന്ന സംഘടന നിലപാടിനെതിരെ വൻരോഷമാണ് ഉയർന്നത്. ഗാന്ധിഘാതകന്റെ ലൈബ്രറി അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 2019ൽ ഗ്വാളിയർ എംപി പ്രജ്ഞാ സിങ് ഠാക്കൂർ ഗോഡ്സെയെ ദേശാഭിമാനിയായി വിശേഷിപ്പിച്ചതും വിവാദമായിരുന്നു. 

English Summary: Two days after opening, Nathuram Godse library shut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com