ADVERTISEMENT

തിരുവനന്തപുരം∙ സോളറുമായി ബന്ധപ്പെട്ട കേസിൽ ഏതന്വേഷണവും നേരിടാൻ തയാറാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേസ്തന്നെ കെട്ടിച്ചമച്ചതാണ്. 5 വർഷം ഭരിച്ചിട്ടും ഇടതു സർക്കാരിന് ആരോപണങ്ങൾ തെളിയിക്കാനായില്ല. ഈ നടപടി സർക്കാരിനു തന്നെ തിരിച്ചടിയാകും. സർക്കാർ ജനാധിപത്യമൂല്യങ്ങൾ അട്ടിമറിക്കുകയാണ്. സർക്കാരിന്റെ അടവ് ജനം തിരിച്ചറിയുമെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോടു പറഞ്ഞു. ഉമ്മൻ ചാണ്ടി ഉൾപ്പെടെ ആറു പേർക്കെതിരെയുള്ള പീഡനക്കേസ് സിബിഐക്കു വിടാനുള്ള സർക്കാർ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഏതന്വേഷണത്തിനും ഞങ്ങൾ തയാറാണ്. ഇടതുപക്ഷം 5 വർഷം പ്രതിപക്ഷത്തിരുന്ന സമയത്ത് 3 വർഷവും സോളർ സമരമായിരുന്നു. എന്തെല്ലാം കഥകൾ പറഞ്ഞു. അധികാരത്തിലേറി 5 വർഷമായി. അന്നു പറഞ്ഞ ഏതെങ്കിലും കഥ തെളിയിക്കാൻ സാധിച്ചോ? 5 വർഷമായിട്ടും നിയമപരമായ നടപടി സ്വീകരിക്കാത്ത സർക്കാർ ജാള്യം മറയ്ക്കാനാണ് കേന്ദ്രം ഭരിക്കുന്നവരുമായി ഇപ്പോൾ ചങ്ങാത്തതിനു ശ്രമിക്കുന്നത്. 

കോൺഗ്രസ് അന്വേഷണത്തിന് എതിരല്ല. വേങ്ങര തിരഞ്ഞെടുപ്പ് നടക്കുമ്പോൾ തിരക്കിട്ട് മന്ത്രിസഭ ചേർന്ന് കമ്മിഷന്ന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നു പറഞ്ഞു. ഒന്നുമുണ്ടായില്ല. കമ്മിഷന്റെ നിലപാടിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഹർജി അംഗീകരിക്കുകയും ഞങ്ങളുടെ വാദം ശരിയാണെന്നു കോടതി സമ്മതിക്കുകയും ചെയ്തു. ആ വിധി ശരിയല്ലെങ്കിൽ എന്തുകൊണ്ട് സർക്കാർ അപ്പീലിനു പോയില്ല? 

പരാതിക്കാരിയുടെ മൊഴി പ്രകാരം 2018ൽ കേസെടുത്തു. അതിനെതിരെയും ഞങ്ങൾ കോടതിയെ സമീപിച്ചില്ല. ചെയ്യാത്ത കുറ്റത്തിന് എന്തിനു കോടതിയെ സമീപിക്കണം? രണ്ടു വർഷം ആരും ഒന്നും ചെയ്തില്ല. ജാമ്യമില്ലാ വ്യവസ്ഥ പ്രകാരം കേസെടുത്ത സർക്കാരിന് ഞങ്ങളെ എന്തും ചെയ്യാമായിരുന്നു. അതു ചെയ്യാതെ ഇപ്പോൾ കേസ് സിബിഐക്കു വിട്ടിരിക്കുകയാണ്. ഇതിനെല്ലാം കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയേണ്ടി വരും. ഒളിച്ചുകളി സർക്കാർ നിർത്തണം. നിയമനടപടിക്ക് എതിരല്ല, പക്ഷേ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നോർക്കണം. 

ജോലിയില്ലാത്ത ചെറുപ്പക്കാരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയവർക്കെതിരെ നടപടിയെടുക്കുന്നില്ല. സര്‍ക്കാർ നടപടി സർക്കാരിനു തന്നെ തിരിച്ചടിയാകും. 5 വർഷമായിട്ടും ഒന്നും ചെയ്യാതിരുന്നവർ അധികാരം ഒഴിയുന്ന സമയത്ത് ഇതു ചെയ്യുന്നത് എന്തിനാണെന്ന് ജനങ്ങൾക്കു മനസ്സിലാകും. അവരുടെ കണ്ണിൽ പൊടിയിടാനാകില്ല. സർക്കാരിന്റെ അടവുകളെല്ലാം പരാജയപ്പെട്ടിരിക്കുകയാണ്. ആദ്യം അന്വേഷണ കമ്മിഷനെ ഉപയോഗിച്ചു, അത് സുപ്രീംകോടതി തടഞ്ഞു. പിന്നീട് പരാതിക്കാരിയുടെ മൊഴിയുമായി മുന്നോട്ടു പോയി. 3 ഡിജിപിമാർ കേസ് മാറിമാറി അന്വേഷിച്ചു. ഇപ്പോൾ വന്ന കേസെല്ലാം പഴയതാണ്, അടവ് പുതിയതാണെന്നു മാത്രം–ഉമ്മൻ ചാണ്ടി പറഞ്ഞു.

English Summary: Former CM Oommen Chandy on Solar CBI Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com