ADVERTISEMENT

കൊച്ചി ∙ കെ.കെ.ശൈലജയ്ക്കു കെ.ആർ.ഗൗരിയമ്മയുടെ ഗതി തന്നെയെന്ന് ജെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാജൻ ബാബു. എം.വി.രാഘവൻ, കെ.ആർ.ഗൗരിയമ്മ എന്നീ ജനകീയ നേതാക്കളോട് ചെയ്ത അതേ വെട്ടിനിരത്തൽ ശൈലിയാണ് വീണ്ടും സിപിഎമ്മിൽ അരങ്ങേറിയത്. ഇക്കുറി തോമസ് ഐസക്ക്, ജി.സുധാകരൻ, പി.ജയരാജൻ തുടങ്ങി ജനകീയ അടിത്തറയുള്ളതും നിഷ്പക്ഷമതികളുമായ നേതാക്കളോടും സിപിഎം പുലർത്തിയത് ഈ ഫാഷിസ്റ്റ് നയമാണ്. 

നെൽവയൽ നികത്തൽ നിയമത്തിൽ മുതലാളി വ്യവസായികൾക്ക് അനുകൂലമായ ഭേദഗതി കൊണ്ടുവന്നപ്പോൾ സിപിഐ മന്ത്രിമാരായ പി.രാജു, വി.എസ്.സുനിൽ കുമാർ, പി.തിലോത്തമൻ, ഇ.ചന്ദ്രശേഖരൻ എന്നിവർക്കൊപ്പം നിയമമന്ത്രി എ.കെ.ബാലനും എതിർപ്പ് അറിയിച്ചു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ബാറുകൾക്ക് ദേശിയ പാതകളിൽ ദൂരപരിധി 50 മീറ്ററാക്കി കുറച്ചപ്പോൾ നാടാകെ മദ്യഷാപ്പുകൾകൊണ്ട് നിറയ്ക്കുകയാണെന്ന് ജി.സുധാകരൻ പറഞ്ഞു. ഇവരെല്ലാം മുഖ്യമന്ത്രിയുടെ അപ്രീതിക്ക് പാത്രമായി. 

കോവിഡ് കാലഘട്ടത്തിൽ പൊതുജനാരോഗ്യ സംരക്ഷണത്തിനു പാർട്ടി ഫ്രാക്‌ഷൻ നിലപാടുകൾക്ക് എതിരായി ഐഎംഎയുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും നിലപാടുകൾ ശരിവച്ചതിനാണ് കെ.കെ.ശൈലജയെ നട്ടാൽ കുരുക്കാത്ത കാരണം പറഞ്ഞു മാറ്റി നിർത്തിയത്. മുഖ്യന്റെ മരുമകൻ, പാർട്ടി സെക്രട്ടറിയുടെ ഭാര്യ തുടങ്ങി പുതിയ മന്ത്രിമാരുടെ പട്ടിക പുറത്തുവന്നപ്പോൾ ഞെട്ടിയത് തുടർഭരണം നൽകിയ കേരള ജനതയാണ്.

അടുത്ത മുഖ്യമന്ത്രിയായി കേരള ജനത നെഞ്ചിലേറ്റിയ കെ.കെ.ശൈലജയെയാണു ഗൗരിയമ്മയെപ്പോലെ ഇപ്പോൾ വലിച്ചെറിഞ്ഞിരിക്കുന്നത്. ഇനിയും അപമാനിതയാകാൻ കാത്തുനിൽക്കാതെ സിപിഎം വിട്ടുവന്നാൽ ശൈലജയെ സ്വീകരിക്കാൻ ഗൗരിയമ്മയുടെ പാർട്ടിയുടെ വാതായനങ്ങൾ മലർക്കെ തുറന്നിട്ടിരിക്കുകയാണെന്നും രാജൻ ബാബു പറഞ്ഞു.

English Summary : JSS against CPM in removing KK Shailaja from Pinarayi Vijayan second ministry 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com