ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചതോടെ കളമൊരുങ്ങിയത് 2024 ലെ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ‘സെമി ഫൈനലിന്’. കർഷക പ്രക്ഷോഭം മുതൽ സൗജന്യ വൈദ്യുതി വാഗ്ദാനങ്ങൾ വരെ പ്രചാരണത്തിൽ ഉയരുന്ന തിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിൽ ഏറെ നിർണായകമാണ്.

തിരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുന്ന അഞ്ചു സംസ്ഥാനങ്ങളിൽ നാലെണ്ണം ബിജെപിയും പഞ്ചാബിൽ കോൺഗ്രസുമാണ് ഭരിക്കുന്നത്. അതിനാൽ തന്നെ ബിജെപിക്കാകും തിരഞ്ഞെടുപ്പ് ഏറെ നിർണായകം. കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും വോട്ടെടുപ്പ് പ്രക്രിയകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇടയുണ്ടെന്നത് മുന്നിൽക്കണ്ട് പ്രധാനകക്ഷികളെല്ലാം ഇത്തവണ ഓൺലൈൻ പ്രചാരണത്തിന് മുൻതൂക്കം കൊടുത്തത്.

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വാക്‌സിനേഷൻ നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. മാർച്ച്, മേയ് മാസങ്ങളിലായാണ് ഈ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി അവസാനിക്കുക.

yogi-akhilesh-2
എസ്പി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

∙ ഉത്തർപ്രദേശ്

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഹൃദയഭൂമി എന്നറിയപ്പെടുന്ന ഉത്തർപ്രദേശിലെ രാഷ്ട്രീയ ഗതിവിഗതികൾ ദേശീയ രാഷ്ട്രീയത്തിലും ചലനമുണ്ടാകാൻ ഇടയുള്ളതിനാൽ എല്ലാ പ്രധാന രാഷ്ട്രീയകക്ഷികൾക്കും ഒരു പോലെ നിർണായകമാണ്. നിലവിൽ വൻ ഭൂരിപക്ഷത്തിൽ യുപി ഭരിക്കുന്ന ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചെറുക്കാൻ പ്രതിപക്ഷ കക്ഷികളായ എസ്‌പി, ബിഎസ്‌പി, കോൺഗ്രസ് തുടങ്ങിയവയ്ക്ക് ആകുമോ എന്നതാണ് നിർണായക ചോദ്യം.

403 നിയമസഭാ സീറ്റുകളാണ് യുപിയിലുളളത്. അവധ്, ബുന്ദേൽഖണ്ഡ്, ഭോജ്പൂർ–പൂർവാഞ്ചൽ, ബ്രജ്, ബഗേൽഖണ്ഡ്, കനൗജ്, റോഹിൽഖണ്ഡ് തുടങ്ങിയവയാണ് തിരഞ്ഞെടുപ്പിലെ പ്രധാന പോരാട്ടമേഖലകൾ. 2024 ലെ ലോക്സഭാ വിധിയെ സ്വാധീനിക്കാവുന്ന സംസ്ഥാന തിരഞ്ഞെടുപ്പാണ് യുപിയിലേത്. 

ക്രമസമാധാനം, വികസനം, ജാതിസമവാക്യങ്ങൾ, കൃഷി നിയമങ്ങൾ റദ്ദാക്കൽ, കർഷക പ്രക്ഷോഭം, ലഖിംപുർ സംഭവം, രാമക്ഷേത്ര നിർമാണം, കാശി ക്ഷേത്ര ഇടനാഴി, വാക്സിനേഷൻ, കോവിഡ് പ്രതിരോധം തുടങ്ങിയവയാകും ഇവിടെ പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങൾ.

യുപി നിയമസഭ – നിലവിലെ കക്ഷിനില (മൊത്തം സീറ്റ് – 403)

ബിജെപി – 312

എസ്‌പി – 47

ബിഎസ്‌പി 19

കോൺഗ്രസ് – 7

മറ്റുളളവർ – 18

amit-sidhu-kejriwal-amarinder
കേന്ദ്രമന്ത്രി അമിത് ഷാ, പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്, ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ, പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു.

∙ പഞ്ചാബ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹത്തിന് സുരക്ഷാവീഴ്ചയുണ്ടായത് രാഷ്ട്രീയ ചർച്ചകളിലേക്ക് വഴിമാറിയതോടെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പും ഏറെ രാഷ്ടീയ ശ്രദ്ധ ആകർഷിക്കുന്നു. കോൺഗ്രസിലെ പടലപ്പിണക്കത്തോടെ ബിജെപിക്കൊപ്പം സ്വന്തം പാർട്ടിയുമായി നിലയുറപ്പിച്ച അമരിന്ദർ സിങ്ങിന്റെ തന്ത്രം വിജയിക്കുമോ എന്നതിന് നിയമസഭാ തിരഞ്ഞെടുപ്പ് മറുപടി നൽകും.

അമരിന്ദറിനെ മാറ്റി സംസ്ഥാനത്തെ ആദ്യ ദലിത് കോൺഗ്രസ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയെ ഭരണമേൽപ്പിച്ച പഞ്ചാബിൽ കോൺഗ്രസിന്റെ ജാട്ട്–സിഖ് നേതാവു കൂടിയായ നവ്ജ്യോത് സിങ് സിദ്ദുവിന്റെ രാഷട്രീയ നിലപാടുകളും തിരഞ്ഞെടുപ്പിൽ അനുരണനങ്ങൾ സൃഷ്ടിച്ചേക്കും. കർഷകസമരം ഏറെ ശക്തമായ സംസ്ഥാനത്ത് കർഷകരുടെ നിലപാടും നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായകമാണ്. 

22 ജില്ലകളിൽ 117 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് പഞ്ചാബിൽ തിരഞ്ഞെടുപ്പ്. ഡൽഹിക്കു പുറമേ ആം ആദ്മി പാർട്ടിക്ക് കൃത്യമായ സ്വാധീനമുള്ള പഞ്ചാബിൽ പാർട്ടിയുടെ പ്രകടനവും ഏറെ ശ്രദ്ധേയമാകും. കർഷക സംഘടനകളുടെ രാഷ്ട്രീയ പാർട്ടിയുടെ സാന്നിധ്യം തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്നതും രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു. ബിഎസ്‌പിയുമായുള്ള സഖ്യം ഗ്രാമ– നഗരമേഖലകളിലെ ദലിത് വോട്ടുകൾ നേടാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ശിരോമണി അകാലിദൾ (ബാദൽ).

പഞ്ചാബ് നിയമസഭ – നിലവിലെ കക്ഷിനില (മൊത്തം സീറ്റ് – 117)

കോൺഗ്രസ് – 77

ആം ആദ്മി പാർട്ടി – 20

ശിരോമണി അകാലിദൾ – 15

ബിജെപി – 3

മറ്റുളളവർ – 2

utharakhand-elections-2022-cm-and-opposition-leader
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, പ്രതിപക്ഷ നേതാവ് പ്രീതം സിങ്.

∙ ഉത്തരാഖണ്ഡ്

നിലവിൽ എൻഡിഎ ഭരിക്കുന്ന ഉത്തരാഖണ്ഡിൽ 70 നിയമസഭാ സീറ്റാണുള്ളത്. നിയമസഭയുടെ കാലാവധി മാർച്ച് 22 ന് അവസാനിക്കും. 2017 മുതൽ അഞ്ചു വർഷത്തിനിടെ മൂന്നു മുഖ്യമന്ത്രിമാർ ഉത്തരാഖണ്ഡിലുണ്ടായി.

ത്രിവേന്ദ്ര സിങ് റാവത്ത്, തിരഥ് സിങ് റാവത്ത് എന്നിവർക്കു പിന്നാലെ പുഷ്കർ സിങ് ധാമിയാണ് നിലവിലെ മുഖ്യമന്ത്രി. ഉത്തരാഖണ്ഡിലെ ഗ്രാമീണമേഖലയിൽ കർഷക സമരം തുണയാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

ഉത്തരാഖണ്ഡ് നിയമസഭ – 2017 കക്ഷിനില (മൊത്തം സീറ്റ് – 70)

ബിജെപി – 57

കോൺഗ്രസ് – 11

സ്വതന്ത്രർ – 2

Goa-Assembly-Polls-2022
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത്.

∙ ഗോവ

40 അംഗ നിയമസഭയിൽ 13 സീറ്റു മാത്രം 2017 ൽ നേടിയ ബിജെപി കോൺഗ്രസിനെയും ഗോവ ഫോർവേഡ് പാർട്ടിയെയും(ജിഎഫ്പി) മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയെയും (എംജിപി ഞെട്ടിച്ചാണ് അധികാരം പിടിച്ചത്. കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടുപിടിച്ചും ജിഎഫ്പി, എംജിപി കക്ഷികളെ പിളർത്തിയും നടത്തിയ ഈ രാഷ്ട്രീയ ചാണക്യതന്ത്രം തുടരാനാകുമോ എന്നതാണ് ബിജെപിയെ ഗോവയിൽ ഉറ്റുനോക്കുന്നത്.

പി.ചിദംബരത്തിന് ഏകോപനചുമതല നൽകി ഗോവയിലെ പാർട്ടിക്കു പുതുജീവൻ നൽകാൻ നടത്തുന്ന ശ്രമം കോൺഗ്രസിനെ തുണയ്ക്കുമോ എന്നതിനും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഉത്തരം നൽകും. പഞ്ചാബ് കൂടാതെ ആം ആദ്മി പാർട്ടി ഏറെ പ്രതീക്ഷ പുലർത്തുന്നത് ഗോവയിലാണ്. സൗജന്യ വൈദ്യുതി തുടങ്ങിയ വാദ്ഗാനങ്ങളിൽ ജനം ആംആദ്മിപാർട്ടിയെ തുണയ്ക്കുമോ എന്നതും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അറിയാം.

ഗോവ നിയമസഭ – 2017ലെ കക്ഷിനില (മൊത്തം സീറ്റ്–40)

കോൺഗ്രസ്– 17

ബിജെപി– 13

സ്വതന്ത്രർ– 3

ജിഎഫ്പി– 3

മറ്റുള്ളവർ– 4

Manipur-Assembly-Polls-2022
മണിപ്പുർ പ്രതിപക്ഷ നേതാവ് ഒക്രാം ഇബോബി സിങ്, മുഖ്യമന്ത്രി എൻ. ബിരേൻ സിങ്.

∙ മണിപ്പുർ

എൻഡിഎ സർക്കാർ ഭരിക്കുന്ന മണിപ്പുരിൽ നിയമസഭയുടെ കാലാവധി മാർച്ച് 19 നാണ് അവസാനിക്കുക. അറുപതു സീറ്റുകളുള്ള നിയമസഭയിൽ എൻ. ബിരേൻ സിങ്ങാണ് നിലവിലെ മുഖ്യമന്ത്രി. സഖ്യകക്ഷികളായിരുന്ന നാഗാ പീപ്പിൾസ് ഫ്രണ്ടും (എൻപിഎഫ്) നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) യുമില്ലെങ്കിലും ഭരണം നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.

പിസിസി പ്രസിഡന്റും എംഎൽഎയുമായ കോവിന്ദാസ് കൊന്തൗജം ബിജെപിയിൽ ചേർന്നത് തിരഞ്ഞെടുപ്പ് അടുത്തതിനിടെ കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

മണിപ്പുർ നിയമസഭ – 2017 ലെ കക്ഷിനില (മൊത്തം സീറ്റ് – 60)

കോൺഗ്രസ് – 28

ബിജെപി – 21

തൃണമൂൽ കോൺഗ്രസ് – 1

സ്വതന്ത്രർ – 1

മറ്റുള്ളവർ – 9

English Summary: Dates announced for UP, Punjab, Uttarakhand, Manipur, Goa Elections, parties eye big on results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com