ADVERTISEMENT

തിരുവനന്തപുരം∙ ആരോഗ്യ മേഖലയ്ക്ക് കരുത്തേകുന്ന ബജറ്റാണിതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. 2629.33 കോടി രൂപയാണ് ആരോഗ്യ മേഖലയ്ക്കായി അനുവദിച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ 288 കോടി രൂപയാണ് അധികമായി അനുവദിച്ചത്. നാഷണല്‍ ഹെല്‍ത്ത് മിഷന് വേണ്ടി 484.8 കോടിയും നാഷണല്‍ ആയുഷ് മിഷന് വേണ്ടി 10 കോടിയും സംസ്ഥാന വിഹിതമായി വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിന് ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ബജറ്റില്‍ സഹകരണ മേഖലയ്ക്കു മികച്ച പരിഗണന: വി.എന്‍. വാസവന്‍

ബജറ്റില്‍ സഹകരണ മേഖലയ്ക്കു മികച്ച പരിഗണന ലഭിച്ചിട്ടുണ്ടെന്നു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ജനോപകാരപ്രദമായ പദ്ധതികള്‍ക്കു കൂടുതല്‍ ധനസഹായം അനുവദിച്ച ബജറ്റില്‍ പുതിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. സഹകരണ മേഖലയെ വിശ്വാസത്തിലെടുക്കാനും ധനമന്ത്രി തയാറായിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ സബ്സിഡി വിതരണത്തിനു പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ ചുമതലപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശം ഇതിന് ഉദാഹരണമാണ്. കാര്‍ഷിക മേഖലയില്‍ സഹകരണ സംഘങ്ങളുടെ വിജയകമായ ഇടപെടലിന് കൂടുതല്‍ കരുത്തു പകരുന്നതിനും ബജറ്റ് നിര്‍ദേശങ്ങള്‍ കാരണമാകും. കാര്‍ഷിക ഉല്‍പന്നങ്ങളുടെ സംഭരണം, മൂല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മാണം, വിപണനം എന്നിവയില്‍ ഇടപെടാന്‍ സഹകരണ മേഖലയ്ക്ക് 22.5 കോടി രൂപയുടെ സഹായം ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വ്യവസായക്കുതിപ്പിന് ദിശാബോധം പകരുന്ന ബജറ്റ് : പി.രാജീവ്

ഉത്തരവാദ നിക്ഷേപത്തിൽ അധിഷ്ഠിതവും പുതിയ വ്യവസായ മുന്നേറ്റത്തിനു കളമൊരുക്കുന്നതുമായ ബജറ്റാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് വ്യവസായ മന്ത്രി പി.രാജീവ്. അടുത്ത 25 വർഷത്തെ കാഴ്ചപ്പാടു വ്യക്തമാക്കുന്ന ബജറ്റ് കൂടിയായിരുന്നു ഇത്. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സമഗ്രവും സർവതല സ്പർശിയുമായ ബജറ്റ് അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്. 

വ്യവസായ വകുപ്പിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷക്കൊത്തുയർന്ന ഒരു ബജറ്റ് കൂടിയാണിത്. കെഎസ്ഐഡിസി, കിൻഫ്ര, പരമ്പരാഗത വ്യവസായങ്ങൾ, കശുവണ്ടിമേഖല, കയർ മേഖല, ഖാദി, കൈത്തറി തുടങ്ങി എല്ലാ മേഖലകളും പരിഗണിക്കപ്പെട്ടു. വകുപ്പിന്റെ അഭിമാന പദ്ധതികളിലൊന്നായ സംരംഭക വർഷം നടപ്പിലാക്കാൻ 120 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങളും 5 ലക്ഷത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കുന്നതാണു പദ്ധതി. ഇതിന് പുറമെ ഫുഡ് പ്രൊസസ്സിങ്ങ് പാർക്കുകൾ, സ്വകാര്യ വ്യവസായ പാർക്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്. വ്യാവസായിക വളർച്ച ഗണ്യമായി വർധിപ്പിക്കുന്നതിന് ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കുകളും സ്വകാര്യ വ്യവസായ പാർക്കുകളും സ്ഥാപിക്കാനുള്ള തീരുമാനവും കേരളത്തിനു മുതൽക്കൂട്ടാകും. പരമ്പരാഗത വ്യവസായ മേഖലയ്ക്കും പ്ലാന്റേഷൻ മേഖലയ്ക്കുമുൾപ്പെടെ എല്ലാ മേഖലയിലും സർക്കാരിന്റെ കരുതൽ തെളിയിക്കുന്നതാണ് ബജറ്റെന്നും പി.രാജീവ് പറഞ്ഞു.

കുടിവെള്ള വിതരണ സംവിധാനങ്ങൾക്ക് ആക്കം കൂട്ടുന്ന ബജറ്റ്: റോഷി അഗസ്റ്റിൻ

കോവിഡ് മഹമാരിയെ തുടർന്ന് സംസ്ഥാനം നേരിട്ട പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമങ്ങൾക്കു ശക്തി പകരുന്നതാണ് ബജറ്റെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പാരമ്പര്യേതര മേഖലകളിൽ ഊന്നല്‍ നൽകുന്ന ബജറ്റ് വികസനത്തിന് ആക്കം കൂട്ടുന്ന നൂതന മേഖലകള്‍ക്കു പ്രാധാന്യം നല്‍കി കൊണ്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

English Summary: Kerala ministers praise budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com