ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രനേട്ടം കുറിച്ച ബിജെപി,  മുഖ്യമന്ത്രിയായി പുഷ്കർ സിങ് ധാമിയെ രണ്ടാമതും തിരഞ്ഞെടുത്തു. തകർപ്പൻ നേട്ടത്തിനിടയിലും ഖാട്ടിമ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഭുവൻചന്ദ്ര കപ്‌ഡിയോടു വൻ തോൽവി വഴങ്ങിയ ധാമിയെ  മാറ്റുമെന്നു സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ ധാമിക്ക് ഒരു അവസരം കൂടി നൽകാൻ ബിജെപി കേന്ദ്രനേതൃത്വം തീരുമാനിക്കുകയായിരുന്നു. 

ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് എന്നിവർ കാവൽ മുഖ്യമന്ത്രിയായിരുന്ന പുഷ്കർ സിങ് ധാമിയുമായി ചർച്ചകൾ നടത്തിയിരുന്നു, സംസ്ഥാന അധ്യക്ഷൻ മദൻ കൗശിക്, ഉത്തരാഖണ്ഡിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരുമായും ചർച്ചകൾ നടന്നു. ധാമിയെതന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നതിനെ തുടർന്നാണു തീരുമാനം. 

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ധാമിക്കു വേണ്ടി സ്വന്തം സീറ്റു ത്യജിക്കാൻ ജയിച്ച 6 എംഎൽഎമാർ തയാറായിരുന്നു. സ്വന്തം മണ്ഡലമായ ഖാട്ടിമയിൽ തോറ്റ ധാമിക്ക് ഒരവസരം കൂടി കൊടുക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ സത്പാൽ മഹാരാജ്, അനിൽ ബലൂണി എന്നിവരിലൊരാളെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തിയെങ്കിലും നേതൃത്വം തള്ളി. 

English Summary: Pushkar Dhami, Who Lost Election, To Be Uttarakhand Chief Minister Again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com