ADVERTISEMENT

പനജി∙ ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്ന് തവണ എംഎൽഎയായ പ്രമോദ് സാവന്ത് തുടർച്ചയായി രണ്ടാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്. പനജിയിലെ  ഡോ. ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവർ പങ്കെടുത്തു. 40 അംഗ നിയമസഭയിൽ ബിജെപി 20 സീറ്റിൽ വിജയിച്ചിരുന്നു. മൂന്ന് സ്വതന്ത്രരും മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെ രണ്ട് അംഗങ്ങളും പിന്തുണച്ചതോടെയാണ് ബിജെപി വീണ്ടും  അധികാരമുറപ്പിച്ചത്.

ഇതു രണ്ടാം തവണയാണു ഗോവ മുഖ്യമന്ത്രി രാജ്ഭവനു പുറത്തു സത്യപ്രതിജ്ഞ ചെയ്യുന്നത്. 2012 ൽ മനോഹർ പരീക്കർ മുഖ്യമന്ത്രിയായി സത്യപ്രതി‍ജ്ഞ ചെയ്തത് പനജിയിലെ കംപൽ മൈതാനത്തു നടന്ന ചടങ്ങിൽവച്ചായിരുന്നു. പ്രമോദ് സാവന്ത് ഭൂരിപക്ഷം‍ തെളിയിക്കേണ്ടതിനാൽ നിയമസഭയിൽ വിശ്വാസവോട്ട് തേടേണ്ടിവരും. ഗവർണർ പി.എസ്. ശ്രീധരന്‍ പിള്ള ചൊവ്വാഴ്ച പുതിയ നിയമസഭയുടെ സമ്മേളനം വിളിച്ചിട്ടുണ്ട്.

പുതിയ സ്പീക്കറുടെ തിരഞ്ഞെടുപ്പും രണ്ടു ദിവസത്തെ സമ്മേളനത്തിനിടെ നടക്കും. വടക്കൻ ഗോവയിലെ സങ്കാലിമിൽനിന്നുള്ള എംഎൽഎയാണ് 48 വയസ്സുകാരനായ പ്രമോദ് സാവന്ത്. 2017ൽ ബിജെപി സർക്കാരുണ്ടാക്കിയപ്പോള്‍ നിയമസഭാ സ്പീക്കറായിരുന്നു സാവന്ത്. 2019 മാർച്ചില്‍ പരീക്കറുടെ മരണത്തിനു ശേഷമാണ് ആദ്യം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

English Summary: Pramod Sawant Takes Oath As Goa Chief Minister For 2nd Consecutive Term

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com