ADVERTISEMENT

തിരുവനന്തപുരം∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോൽവി പരിശോധിക്കാൻ കമ്മിഷനെ നിയോഗിക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മുൻ മന്ത്രിമാരായ ടി.പി.രാമകൃഷ്ണൻ, എ.കെ.ബാലൻ എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ. എറണാകുളം ജില്ലാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. സ്ഥാനാർഥി നിർണയം, വോട്ടുചോർച്ച തുടങ്ങിയ കാര്യങ്ങളാണ് കമ്മിഷൻ പരിശോധിക്കുന്നത്.

വലിയ പ്രചാരണം നടത്തിയിട്ടും പ്രതീക്ഷിച്ച വോട്ടുകള്‍ പാർട്ടിക്കു ലഭിച്ചില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് കമ്മിഷനെ വയ്ക്കാൻ പാർട്ടി തീരുമാനിച്ചത്. എറണാകുളം ജില്ല പാർട്ടിക്കു നേട്ടമുണ്ടാക്കാൻ കഴിയാത്ത ജില്ലയായി തുടരുകയാണെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ്–കമ്മിറ്റി വിലയിരുത്തൽ. സംസ്ഥാന സമിതി യോഗത്തിൽ ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനമുണ്ടായി. ജില്ലയിലെ പാർട്ടിയിൽ ഇപ്പോഴും വിഭാഗീയത നിലനിൽക്കുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലെ പരാജയത്തെ തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ ഉൾപ്പെടെ ഉള്ളവർക്കെതിരെ സിപിഎം നടപടിയെടുത്തിരുന്നു. അന്വേഷണ കമ്മിഷനുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പാർട്ടി ജാഗ്രതയോടെ ഇടപെട്ടിട്ടും എറണാകുളം ജില്ലയിൽ തിരഞ്ഞെടുപ്പുകളില്‍ മെച്ചപ്പെട്ട വിജയം നേടാനാകാത്തത് ഗൗരവത്തോടെ കാണണമെന്ന് നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.

നേതാക്കള്‍ വലിയ രീതിയിൽ കേന്ദ്രീകരിച്ചിട്ടും മണ്ഡലത്തിലെ വോട്ടുനില മെച്ചപ്പെടുത്താനായില്ല. സ്ഥാനാർഥിയെ പ്രഖ്യാപിച്ച വേദിയുടെ കാര്യത്തിലടക്കം വിവാദമുണ്ടാക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിച്ചു. നഗരവൽക്കരണം വലിയതോതിൽ നടക്കുന്ന ജില്ലയിൽ ഇടത്തരക്കാർക്കും പ്രഫഷനലുകൾക്കും ഇടയിൽ സ്വാധീനം ഉറപ്പിക്കാൻ ശക്തമായി പ്രവർത്തിക്കണമെന്നും നിർദേശമുയർന്നു.

English Summary: CPM state committee to look into Thrikkakara by-election defeat 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com