ADVERTISEMENT

പാലക്കാട് ∙ വടക്കഞ്ചേരിയിൽ ഒൻപതു പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ വേഗം കൂടിയപ്പോള്‍ ഉടമയ്ക്ക് രണ്ടു തവണ മുന്നറിയിപ്പു സന്ദേശം ലഭിച്ചിരുന്നതായി വെളിപ്പെടുത്തൽ. അപകടത്തിന് മുന്‍പ് ഉടമയ്ക്ക് രണ്ടുവട്ടം അലാറമെത്തിയതായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്.ശ്രീജിത്താണ് വെളിപ്പെടുത്തിയത്. ആദ്യം രാത്രി 10.18നും പിന്നാലെ 10.56നും ബസ് അമിത വേഗത്തിലെന്ന് ആര്‍സി ഉടമയ്ക്ക് മുന്നറിയിപ്പ് എത്തിയതായി ട്രാൻസ്പോർട്ട് കമ്മിഷണർ പറഞ്ഞു.

അപകടത്തില്‍പ്പെട്ട ബസ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നേരിട്ടെത്തി പരിശോധിച്ചു. വേഗതാ പരിശോധന കര്‍ശനമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിനോദയാത്രയ്ക്കു മുന്‍പ് സ്കൂൾ അധികൃതർ യാത്രാസംബന്ധമായ വിവരങ്ങള്‍ ഗതാഗത വകുപ്പിന് കൈമാറണമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നിർദേശിച്ചു. ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് 5 വിദ്യാർഥികളടക്കം ഒന്‍പത് പേരുടെ ജീവനെടുത്തത്. അപകടസമയത്ത് ബസ് മണിക്കൂറില്‍ 97.7 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്ന് കണ്ടെത്തി.

‘‘കുട്ടികളുടെ അവധി നമ്മൾ പ്ലാൻ ചെയ്യുന്നുണ്ട്, പരീക്ഷ പ്ലാൻ ചെയ്യുന്നുണ്ട്. അവർക്കു വേണ്ട സിലബസും കരിക്കുലവും പ്ലാൻ ചെയ്യുന്നുണ്ട്. പിന്നെ എന്തുകൊണ്ട് അവർക്കു വേണ്ട യാത്രകൾ കൂടി പ്ലാൻ ചെയ്തുകൂടാ? കുട്ടികൾക്ക് നൽകേണ്ട ശ്രദ്ധ മുഴുവൻ നൽകി സ്കൂൾ അധികൃതർ, ഇന്ന സ്കൂളിലെ ഇത്ര കുട്ടികൾ ഇന്ന ബസിൽ ഇന്ന സ്ഥലത്തേക്ക് പോകുന്നുവെന്നും, ബസിന്റെയും ഡ്രൈവറുടെയും ഫിറ്റ്നസ് പരിശോധിച്ച് വിവരം നൽകണമെന്നും ആവശ്യപ്പെട്ടാൽ, ഞങ്ങളത് 100 ശതമാനം ചെയ്തു കൊടുക്കും’’ – ശ്രീജിത്ത് മനോരമ ന്യൂസിനോടു പറ‍ഞ്ഞു.

‘‘കേരളത്തിലെ 22,000 സ്കൂൾ ബസുകളുടെയും ഡ്രൈവർമാരുടെയും ഫിറ്റ്നസ് പരിശോധിക്കുന്ന ഞങ്ങൾക്ക് അതിന് യാതൊരു പ്രശ്നവുമില്ല. അവർ അത് പറയാനായി ഞങ്ങൾ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ്. അപ്പോൾ അത് പറയാനുള്ള ഉത്തരവാദിത്തം അവർ നിർവഹിച്ചേ പറ്റൂ. അവർ എല്ലാ കാര്യങ്ങളും ഞങ്ങളെ അറിയിക്കണം. ഞങ്ങൾ അത് അന്വേഷിച്ച്, യാത്രതന്നെ അൽപം വൈകിയാലും എല്ലാം ക്രമീകരിക്കും’’ – ശ്രീജിത്ത് പറഞ്ഞു.

ഇത്തരം അപകടങ്ങൾ കുറയ്ക്കാൻ വഴിയിലെ പരിശോധന ഇനിയും കൂട്ടേണ്ടി വരുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ ചൂണ്ടിക്കാട്ടി. ‘‘ഞങ്ങൾ ഇപ്പോൾത്തന്നെ പരിശോധന നടത്തുന്നുണ്ട്. പക്ഷേ, അതൊന്നും പോരാതെ വരുന്നുവെന്നാണ് ഈ അപകടമെല്ലാം തെളിയിക്കുന്നത്. പൊലീസ് ഉൾപ്പെടെയുള്ള ഇതര വകുപ്പുകളുടെ കൂടി സഹകരണത്തോടെ ഈ പരിശോധന ഞങ്ങൾ വർധിപ്പിക്കും’ – ശ്രീജിത്ത് വ്യക്തമാക്കി.

ബസിന്റെ അമിതവേഗം സംബന്ധിച്ച് രണ്ടു തവണ മുന്നറിയിപ്പു സന്ദേശം ലഭിച്ചിട്ടും ബസ് ഉടമ ഇക്കാര്യം ഡ്രൈവറെയോ മറ്റു ജീവനക്കാരെയോ വിളിച്ച് അറിയിക്കാത്തതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പൊലീസ് കേസ് തന്നെയാണ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രധാന വഴിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമം പാലിക്കാത്തവരെ ഒറ്റപ്പെടുത്തിയും പാലിക്കുന്നവരെ പ്രോത്സാഹിപ്പിച്ചും മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Transport Commissioner Confirms Tourist Bus' Overspeed At Vadakkancherry Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com