ADVERTISEMENT

അഹമ്മദാബാദ്∙ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിലെ രാജ് സമാധിയാല ഗ്രാമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ കോൺഗ്രസിനോ ആം ആദ്മി പാർട്ടിക്കോ (എഎപി) പ്രചാരണം നടത്താൻ കഴിയില്ല. ഗ്രാമം സ്വയം രൂപപ്പെടുത്തിയിട്ടുള്ള നിയമങ്ങളാണ് അതിനു കാരണം. എന്നാൽ, വോട്ടുചെയ്യൽ നിർബന്ധമാണ്. വോട്ട് ചെയ്യാൻ അർഹതയുള്ളവർ അതു വിനിയോഗിച്ചില്ലെങ്കിൽ 51 രൂപ പിഴ ഈടാക്കും.

ജില്ലാ ആസ്ഥാനത്ത് നിന്ന് 21 കിലോമീറ്റർ അകലെയാണ് രാജ് സമാധിയാല ഗ്രാമം. 1983 മുതൽ ഈ നിയമങ്ങളും മറ്റും ഗ്രാമം പിന്തുടരുന്നുണ്ടെന്നാണ് റിപ്പോർട്ട്. ബിജെപിയും കോൺഗ്രസും ആം ആദ്മി പാർട്ടിയും മറ്റു സ്ഥലങ്ങളിൽ മത്സരിച്ച് പ്രചാരണം നടത്തുണ്ടെങ്കിലും ഗ്രാമത്തിന്റെ നിയമമനുസരിച്ച് ആർക്കും രാജ് സമാധിയാലയിൽ പ്രചാരണം നടത്താനാകില്ല.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും വോട്ടെടുപ്പിനും മാത്രമല്ല, എല്ലാ ഗ്രാമവാസികളും ‘ആദർശ രീതിയിൽ’ ജീവിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഗ്രാമത്തിൽ മറ്റു ചില നിയമങ്ങളും ഉണ്ട്. ‘ഇനിപ്പറയുന്ന നിയമങ്ങൾ ലംഘിച്ചാൽ പിഴ ചുമത്തും’– എന്ന മുന്നറിയിപ്പോടെ നോട്ടിസ് ബോർഡിൽ നിയമങ്ങള്‍ പ്രദർശിപ്പിച്ചിട്ടുണ്ട്. ഗ്രാമത്തിന്റെ വികസന സമിതി രൂപീകരിച്ചാണ് ഇവ നടപ്പിലാക്കുന്നത്.

ജാതീയമായ പ്രവർത്തനങ്ങളിൽനിന്നും ചിന്തകളിൽനിന്നും വിട്ടുനിൽക്കുക, വായു, ജലം, മണ്ണ് എന്നിവ മലിനമാക്കാതിരിക്കുക, മാതാപിതാക്കളെ പരിപാലിക്കുക, കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കുക എന്നിവ നിയമങ്ങളിൽ ഉൾപ്പെടുന്നു. നിയമങ്ങൾ ലംഘിച്ചാൽ ‘ലോക് അദാലത്തി’ൽ (ജനകീയ കോടതി) നിന്നുള്ള ഇടപെടലുണ്ടാകും.

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതും ഗുഡ്ക (പുകയില) ചവയ്ക്കുന്നതും മദ്യം കഴിക്കുന്നതും മരങ്ങൾ നശിപ്പിക്കുകയോ മുറിക്കുകയോ ചെയ്യുന്നതും പൊതുസ്ഥലത്ത് ആരെയെങ്കിലും അധിക്ഷേപിക്കുന്നതും തടയുന്ന നിയമങ്ങളും ഉണ്ട്. ഇവ ലംഘിച്ചാൽ 51 മുതൽ 500 രൂപ വരെയാണ് പിഴ.

English Summary: Gujarat election: PM Modi, Cong and AAP can't campaign in this village. Why?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com