ADVERTISEMENT

പരുത്തിപ്പാടങ്ങളും സൂര്യകാന്തിപ്പാടങ്ങളുമൊക്കെ ഇടകലർന്ന് അതിരിടുന്ന കൊച്ചുപട്ടണമാണ് വഡ്ഗാം. തൊട്ടടുത്തുള്ള മെഹ്സാന, വ്യവസായങ്ങളുടെയും നഗരജീവിതത്തിന്റെയും പളപ്പിൽ കഴിയുമ്പോൾ തികച്ചും സാധാരണമായ ജീവിതം നയിക്കുന്ന ഒരു പട്ടണം. കർഷകരാണ് ഏറെയും. വഡ്ഗാമിലെ സിറ്റിങ് എംഎൽഎ ജിഗ്നേഷ് മേവാനിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് ഏതെന്നു കണ്ടു പിടിക്കാൻ പാടു പെടും. ഒരു ട്രാക്ടർ ഡീലറുടെ ഷോറൂമിനു വശത്തെ പിരിയൻ കോവണി കയറിയെത്തുമ്പോൾ മേവാനിയുടെ ചിത്രവും കൈപ്പത്തി ചിഹ്നവും ഉള്ളിലുള്ളതല്ലാതെ മറ്റൊന്നുമില്ല ഇതൊരു തിരഞ്ഞെടുപ്പു സമിതി സെറ്റപ്പാണെന്നു മനസ്സിലാക്കാൻ. ‌എന്തുകൊണ്ട് ഒരു കൊടി പോലും പുറത്തില്ല എന്നതിന് ജിഗ്നേഷിന്റെ ക്യാംപെയ്ൻ മാനേജർമാരിലൊരാളായ അഡ്വ. സുബോധ് കുമാറിനു മറുപടിയുണ്ട്: ‘‘ഒരു കൊടി തൂക്കിയാൽ, ഒരു പോസ്റ്ററൊട്ടിച്ചാൽ അപ്പോൾ തിരഞ്ഞെടുപ്പു കമ്മിഷന്റെ ആളുകൾ വന്ന് അത് തിരഞ്ഞെടുപ്പു ചെലവിൽ കണക്കാക്കും. ബിജെപിക്ക് ഈ പ്രശ്നമൊന്നുമില്ലേയെന്ന് ഞങ്ങൾ അദ്ഭുതപ്പെടാറുണ്ട്’. ബിജെപിയുടെ പണക്കൊഴുപ്പിനെതിരെ കൂടിയാണ് താൻ മത്സരിക്കുന്നതെന്ന് ജിഗ്നേഷ് മേവാനിയും പറയുന്നു. പൊടിനിറഞ്ഞ പാതയ്ക്കരികിൽനിന്ന് കൈവീശുന്ന ഗ്രാമീണരെ, ഇന്നോവയുടെ മുൻസീറ്റിലിരുന്ന് പ്രത്യഭിവാദ്യം ചെയ്തുകൊണ്ട് മേവാനി പറഞ്ഞു: ‘‘കോൺഗ്രസ് നൽകിയ തിരഞ്ഞെടുപ്പു ഫണ്ട് കൊണ്ട് ബിജെപിയെപ്പോലൊരു പാർട്ടിയുടെ പണക്കൊഴുപ്പിനെ നേരിടാനാവില്ല. അതു കൊണ്ടാണ് ഞാൻ ക്രൗഡ് ഫണ്ടിങ് തുടങ്ങിയത്. 40 ലക്ഷം രൂപ അതുവഴി സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. കുറേ പേർ പണം നൽകുന്നുണ്ട്.’’. ഗുജറാത്ത് കോൺഗ്രസിൽ ജിഗ്നേഷിനെപ്പോലെ ജനങ്ങളുമായി ‘കണക്റ്റ്’ ചെയ്യുന്ന മറ്റു നേതാക്കൾ ഇല്ലെന്നു തന്നെ പറയാം. ജിഗ്നേഷിന് മണ്ഡലത്തെയും മണ്ഡലത്തിന് ജിഗ്നേഷിനെയും അത്രമേൽ അറിയാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com