ADVERTISEMENT

അഹമ്മദാബാദ്∙ തനിക്കെതിരെ ആര് ഏറ്റവും കൂടുതൽ മോശം വാക്കുകൾ ഉപയോഗിക്കുമെന്ന മത്സരം കോൺഗ്രസുകാർക്കിടയിൽ ഉണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖർഗെയ്ക്കു മുൻപ് മറ്റൊരു കോൺഗ്രസ് നേതാവും ‘കോൺഗ്രസ് മോദിയുടെ സ്ഥാനം കാട്ടിക്കൊടുക്കും’ എന്നു പറഞ്ഞിരുന്നതായി മധുസൂദനൻ മിസ്ത്രിയെ പരാമർശിച്ചു മോദി പറഞ്ഞു. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ കലോൽ നഗരത്തിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘‘എനിക്കുനേരെ ഉയരുന്ന മോശം വാക്കുകൾ ഗുജറാത്തിനാകെ അപമാനമാണ്. ഈ നാട്ടിലെ ജനങ്ങളാണ് എന്നെ വളർത്തിയത്. താമരയ്ക്കു വോട്ട് ചെയ്ത് ഈ കോൺഗ്രസ് നേതാക്കളെ പാഠം പഠിപ്പിക്കണം. ഖർഗെജിയെ ബഹുമാനിക്കുന്നു. പക്ഷേ, അദ്ദേഹത്തിന് ഹൈക്കമാൻഡിൽനിന്നുള്ള നിർദേശങ്ങൾ പിന്തുടരണം. മോദിക്കു രാവണനെപ്പോലെ 100 തലയുണ്ടെന്നു പറയാൻ അദ്ദേഹം നിർബന്ധിതനായി.

എന്നാൽ കോൺഗ്രസിന് ഇതു ഗുജറാത്താണെന്നും രാമഭക്തരുടെ നാടാണെന്നും മനസ്സിലായിട്ടില്ല. രാമന്‍ ജീവിച്ചിരുന്നുവെന്നു വിശ്വസിക്കാത്തവർ ഇപ്പോൾ എന്നെ അപമാനിക്കാനായി രാവണനെ കൂട്ടുപിടിക്കുകയാണ്. ഖേദം പ്രകടിപ്പിക്കാൻ അവർ തയാറായില്ലെന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു. മോദിക്കുനേരെ മോശം വാക്കുകൾ ഉപയോഗിക്കാൻ അവകാശമുണ്ടെന്നു കോൺഗ്രസ് നേതാക്കൾ കരുതുന്നു. അതുവഴി അവർ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ആണ് അപമാനിക്കുന്നത്.

അവർക്കു കുടുംബമാണ് എല്ലാം. കുടുംബത്തെ സന്തോഷിപ്പിക്കാൻ അവർ എന്തും ചെയ്യും. മോദിയെ അപമാനിക്കാൻ ആരാണ് മുൻപിലെന്ന മത്സരമാണ് കോൺഗ്രസ് നേതാക്കൾ തമ്മിൽ. അത്തരം വാക്കുകൾ പാക്കിസ്ഥാൻ സന്ദർശിക്കുമ്പോഴും അവരുടെ നേതാവ് നൽകി’’ – മോദി കൂട്ടിച്ചേർത്തു.

തിങ്കൾ രാത്രി അഹമ്മദാബാദിലെ ബെഹ്റാംപുര മേഖലയിലെ റാലിയെ അഭിസംബോധന ചെയ്തപ്പോഴാണ് ഖർഗെ രാവണ പരാമർശം നടത്തിയത്. അതിനിടെ, ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിങ് ഇന്നു നടക്കുകയാണ്. 5ാം തീയതിയാണ് രണ്ടാം ഘട്ടം. വോട്ടെണ്ണൽ 8ന് നടക്കും.

English Summary: Competition among Congress leaders to abuse me, teach them a lesson by voting for 'lotus': PM Modi
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com