ADVERTISEMENT

ഹൈദരാബാദ്∙ ഏതു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്താലും അവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിനു മുൻപ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എത്തുമെന്ന് തെലങ്കാന എംഎൽഎയും കെസിആറിന്റെ മകളുമായ കെ. കവിത. ഡൽഹി മദ്യനയക്കേസിൽ കവിതയുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരുന്നു. ഇതോടെ ടിആർഎസും ബിജെപിയും തമ്മിൽ നേർക്കുനേർ പോരാട്ടം കടുക്കും.

‘‘കുട്ടികൾക്കുവരെ അറിയാം, മോദി എത്തുന്നതിനു മുൻപ് ഇഡി എത്തും’’ – പ്രധാനമന്ത്രി മോദിയെ വെല്ലുവിളിച്ച് കവിത പറഞ്ഞു. ‘‘എനിക്കും പാർട്ടിക്കുമെതിരായി ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾ താഴ്ന്ന രാഷ്ട്രീയക്കളിയാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിക്കാതെ നിങ്ങൾക്ക് തിരഞ്ഞെടുപ്പിൽ ജയിക്കാനാകില്ല. എട്ടു വർഷത്തിനുള്ളിൽ 9 സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താൻ ബിജെപിക്കു കഴിഞ്ഞു.

തെലങ്കാനയിലെ കെസിആർ സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബിജെപിയുടെ ശ്രമം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അപകീർത്തിപ്പെടുത്താനാണ് നോക്കുന്നത്. കേന്ദ്ര ഏജൻസികൾക്കു സ്വാഗതം. അവരുമായി സഹകരിക്കും’’ – കവിത കൂട്ടിച്ചേർത്തു.

മലയാളി വ്യവസായി വിജയ് നായർ വഴി, ഡൽഹി എഎപി നേതാക്കൾക്ക് 100 കോടി നൽകിയ ‘സൗത്ത് ഗ്രൂപ്പിലെ’ പ്രധാന അംഗമാണ് കവിതയെന്ന് കേസിൽ അറസ്റ്റിലായ ഗുരുഗ്രാം വ്യവസായി അമിത് അറോറയുടെ മൊഴിയിൽനിന്ന് കണ്ടെത്തിയതായി ഇഡി പറയുന്നു. കവിതയ്ക്കൊപ്പം ശരത് റെഡ്ഡി, മഗുന്ത ശ്രിനിവാസുലു റെഡ്ഡി എന്നിവരാണ് ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നതെന്നാണ് ഇഡിയുടെ അവകാശവാദം. അമിത് അറോറയുടെ റിമാൻഡ് റിപ്പോർട്ടിൽ കവിതയുടെ പേരു പറയുന്നുണ്ട്. കേസിൽ ശരത് റെഡ്ഡിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

English Summary: What KCR's Daughter, K Kavitha, Said About Naming In Delhi Liquor 'Scam'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com