ന്യൂയോർക്ക്∙ ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുൻപ് 10,000 പേരെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് തീരുമാനമെന്ന് കമ്പനി ബുധനാഴ്ച അറിയിച്ചു. ചൊവ്വാഴ്ച മുതൽ മൈക്രോസോഫ്റ്റിലെ പിരിച്ചുവിടലിനെക്കുറിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Read also: മുഖാമുഖമിരുന്ന് പെൺകുട്ടിയെ കെട്ടിപ്പിടിച്ചും ഉമ്മവച്ചും സ്കൂട്ടർ യാത്ര; യുവാവ് അറസ്റ്റിൽ
പഴ്സനൽ കംപ്യൂട്ടർ വിപണിയിൽ വലിയ തിരിച്ചടി നേരിടുകയാണെന്നും ജീവനക്കാരുടെ വികാരം ഉൾക്കൊള്ളുന്നുവെന്നും അവർക്കയച്ച കത്തിൽ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ല പറഞ്ഞു. ഘട്ടംഘട്ടമായാണ് പിരിച്ചുവിടൽ. കുറച്ചുപേർക്ക് ഇന്ന് അറിയിപ്പു കിട്ടി. ബാക്കിയുള്ളവർക്ക് പതിയെ മെമ്മോ ലഭിക്കുമെന്നാണ് വിവരം.
‘‘നിർണായക തന്ത്രപ്രധാന മേഖലകളിലേക്ക് വീണ്ടും ജീവനക്കാരെയെടുക്കും. യുഎസ് ജീവനക്കാർക്ക് പിരിച്ചുവിടുമ്പോൾ സാധാരണ ലഭിക്കുന്നതിനേക്കാൾ അധികം തുക ആശ്വാസധനം, ആറു മാസത്തേക്ക് ആരോഗ്യ സുരക്ഷ, പിരിച്ചുവിടുന്നതിനു 60 ദിവസം മുൻപ് നോട്ടിസ് തുടങ്ങിയവ ലഭിക്കും’’ – നാദല്ല മെമ്മോയിൽ പറയുന്നു.
നിലവിൽ 2,20,000 ജീവനക്കാരാണ് മൈക്രോസോഫ്റ്റിൽ ഉള്ളത്. ആകെ ജീവനക്കാരിൽ 5 ശതമാനത്തെയാണ് ഇപ്പോൾ പിരിച്ചുവിടുന്നത്. കഴിഞ്ഞ വർഷം ഒരു ശതമാനം ആളുകളെ പിരിച്ചുവിട്ടിരുന്നു.
English Summary: Microsoft To Cut 10,000 Jobs As Tech Layoffs Intensify