ADVERTISEMENT

വെല്ലിങ്ടൻ∙ ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിൻഡ ആര്‍ഡേൻ അടുത്തമാസം സ്ഥാനമൊഴിയും. ഒക്ടോബര്‍ 14ന് ന്യൂസീലന്‍ഡില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. തിരഞ്ഞെടുപ്പ് വരെ എംപിയായി തുടരുമെന്ന് ജസിൻഡ അറിയിച്ചു. അടുത്ത മാസം ഏഴിന് ജസിൻഡ ലേബര്‍ പാര്‍ട്ടി നേതാവ് സ്ഥാനവും ഒഴിയും. പകരക്കാരനെ കണ്ടെത്താന്‍ വരും ദിവസങ്ങളില്‍ വോട്ടെടുപ്പ് നടക്കും.

‘എന്നെ സംബന്ധിച്ചിടത്തോളം സമയമായി’ എന്നാണ് സ്ഥാനമൊഴിയുന്നതിനെ കുറിച്ച് ലേബർ പാർട്ടി അംഗങ്ങളുടെ മീറ്റിങ്ങിൽ ജസിൻഡ പറഞ്ഞത്. ‘ഞാനൊരു മനുഷ്യനാണ്. നമുക്ക് കഴിയുന്നിടത്തോളം കാലം നമ്മൾ പ്രവർത്തിക്കും അതിനു ശേഷം സമയമാകും. എന്നെ സംബന്ധിച്ചിടത്തോളം സമയമായി. ഇത്തരത്തിൽ വിശേഷപ്പെട്ട ഒരു പദവി ഒരു ഉത്തരവാദിത്തമാണ്. രാജ്യത്തെ നയിക്കാൻ നിങ്ങൾ എപ്പോഴാണ് ഉചിതമെന്നും എപ്പോഴാണ് ഉചിതമല്ലെന്നും തിരിച്ചറിയാനുള്ള ഉത്തരവാദിത്തം. ഈ പദവി എന്താണെന്ന് എനിക്ക് നന്നായി അറിയാം. അതുപോലെ ഇനി ഇത് നീതികരമായി നിർവഹിക്കാനാകില്ലെന്നും. അതിനാലാണ് പദവി ഒഴിയുന്നത്. ഇനിയൊരു തിരഞ്ഞെടുപ്പിൽ കൂടി മത്സരിക്കാനുള്ള ഊർജമില്ല.’–ജസിൻഡ പറഞ്ഞു. രാജിയ്ക്കു പിന്നിൽ യാതൊരു രഹസ്യവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Read also: ‘രാഹുൽ സമർഥൻ, ‘പപ്പു’വെന്നു വിളിക്കുന്നത് നിർഭാഗ്യകരം: നിർമലയുടേത് കഠിനമായ ജോലി’

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുമെന്നും ജസിൻഡ അറിയിച്ചു. 2017-ൽ തന്റെ 37-ാം വയസ്സിൽ ‌തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ജസിൻഡ. 2017ൽ സഖ്യ സർക്കാരിന്റെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ട ജസിൻഡ മൂന്നു വർഷത്തിനിപ്പുറം തന്റെ കക്ഷിയായ ലേബർ പാർട്ടിയെ വമ്പിച്ച ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിച്ച് പ്രധാനമന്ത്രിയായി. ന്യൂസീലൻഡിന്റെ 50 വർഷത്തെ ചരിത്രത്തിൽ മറ്റൊരു പാർട്ടിക്കും നൽകാത്ത സീറ്റുകൾ ലേബറിനു നൽകിയാണു ജനം അന്ന് വിധിയെഴുതിയത്. 1996നു ശേഷം ന്യൂസീലൻഡിൽ ആദ്യമായാണ് ഒരു കക്ഷി ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയത്.

എന്നാൽ ഏതാനും മാസങ്ങളായി ജസീൻഡയ്ക്കും സർക്കാരിനും ജനപ്രീതിയിൽ ഇടിവു നേരിട്ടിരുന്നു.കോവിഡ് -19 മഹാമാരിയിലൂടെയും ക്രൈസ്റ്റ് ചർച്ചിലെ രണ്ട് പള്ളികളിൽ നടന്ന ഭീകരാക്രമണം ഉൾപ്പെടെയുള്ള സമയങ്ങളില്‍ അവർ ന്യൂസിലാൻഡിനെ നയിച്ചു.

English Summary: New Zealand PM Jacinda Ardern Says She Will Resign Next Month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com