‘ഭക്ഷ്യ സംസ്കരണ മേഖലയിൽ കേരളം ഏറെ പിന്നിൽ; ബിഹാറിനേക്കാൾ മോശം’
Mail This Article
കോഴിക്കോട് ∙ ഭക്ഷ്യ സംസ്കരണ മേഖലയിൽ കേരളം ഏറെ പിന്നിലെന്ന് കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി പശുപതികുമാർ പരശ്. ആർഎൽജെപി സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഹാർ പോലുള്ള സംസ്ഥാനങ്ങളേക്കാൾ ഏറെ പിന്നിലാണ് കേരളത്തിന്റെ അവസ്ഥ. ഈ മേഖലയിൽ കേരളത്തിൽ നിന്നുള്ള സംരംഭകർക്ക് ഏറെ പ്രോത്സാഹനം തന്റെ ഭാഗത്തുനിന്നുണ്ടാകും.
ഭക്ഷ്യ സംസ്കരണ രംഗത്ത് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന കമ്പനികൾക്ക് കേന്ദ്ര സർക്കാർ 35% സബ്‌സിഡി നൽകുന്നുണ്ട്, അത് തിരിച്ചടയ്ക്കേണ്ട. ആദിവാസി–ദലിത് വിഭാഗങ്ങൾ ആരംഭിക്കുന്ന സ്ഥാപനമാണെങ്കിൽ തിരിച്ചടയ്ക്കേണ്ടതില്ലാത്ത 50% സബ്‌സിഡി നൽകുന്നുണ്ടെന്നും പക്ഷേ ഇതിനു വേണ്ടത്ര പ്രചാരണം കേരളത്തിൽ കിട്ടിയിട്ടില്ലെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
Read also: തിരുവനന്തപുരം– കൊൽക്കത്ത പ്രതിദിന വിമാന സർവീസ്; സമയം 4.30 മണിക്കൂർ
രണ്ടാം അംബേദ്ക്കറായിരുന്നു മുൻ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ. പാവങ്ങളുടെ മിശിഹ എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്. 2024ലെ തെരഞ്ഞെടുപ്പിലും എൻഡിഎ വീണ്ടും അധികാരത്തിൽ വരികയും ആർഎൽജെപി മന്ത്രിസഭയുടെ ഭാഗമായുണ്ടാകുമെന്നും പശുപതികുമാർ കൂട്ടിച്ചേർത്തു.
ചാലപ്പുറം കേസരി ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ സംസ്ഥാന പ്രസിഡന്റ് എം.മെഹ്ബൂബ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സെക്രട്ടറി ജിയ ലാൽജി, ജനറൽ സെക്രട്ടറി ചീഫ് സാജ ജോയ്സൺ, സീനിയർ വൈസ് പ്രസിഡന്റ് കുഞ്ഞിപ്പ വയിലത്തൂർ, സ്റ്റേറ്റ് ജനറൽ സെക്രട്ടറിമാരായ കെ.ടി. അഭിലാഷ്, റീജ വിനോദ്, സർജൻ ജെ.നായർ, രാജൻ ചൈത്രം, സ്റ്റേറ്റ് സെക്രട്ടറി കെ.മുഹമ്മദ് ബഷീർ, രാംദാസ് വൈദ്യർ എന്നിവർ പ്രസംഗിച്ചു. രാവിലെ കണ്ണഞ്ചേരി ഗണപതി ക്ഷേത്രത്തിൽ കേന്ദ്രമന്ത്രി ദർശനം നടത്തി.
English Summary: Kerala is far behind in the field of food processing: Central Minister Pashupati Kumar Paras