ADVERTISEMENT

തിരുവനന്തപുരം∙ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി സർക്കാർ നിയമിച്ച മുൻ കോൺഗ്രസ് നേതാവ് കെ.വി.തോമസ് ശമ്പളം വേണ്ടെന്ന് ആവശ്യപ്പെട്ട് സർക്കാരിനു കത്തു നൽകി. പകരം, ഓണറേറിയം അനുവദിക്കണമെന്നാണ് അഭ്യർഥിച്ചിരിക്കുന്നത്. ശമ്പളം ആവശ്യമില്ലെന്നു കത്തു നൽകിയതായി കെ.വി.തോമസ് ‘മനോരമ ഓൺലൈനോട്’ പറഞ്ഞു.

കെ.വി.തോമസിന്റെ കത്ത് പരിശോധനയ്ക്കായി ധനകാര്യവകുപ്പിനു കൈമാറി. ധനകാര്യവകുപ്പാണ് ജീവനക്കാരുടെ എണ്ണവും ആനുകൂല്യങ്ങളും നിശ്ചയിക്കേണ്ടത്. മുഖ്യമന്ത്രിയുടെ ഓഫിസ് അംഗീകാരം നൽകിയാൽ ഉത്തരവിറക്കും. വിമാനയാത്ര നിരക്കു കുറവുള്ള ക്ലാസുകളിൽ മതിയെന്നും കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.

ഡൽഹി കേരള ഹൗസിലാകും കെ.വി.തോമസിന്റെ ഓഫിസ് പ്രവർത്തിക്കുക. എറണാകുളത്തും ഓഫിസുണ്ടാകും. അടിസ്ഥാന ശമ്പളം, ഡിഎ, എച്ച്ആർഎ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ശമ്പളം. സേവനത്തിനു പ്രതിഫലമായി നിശ്ചിത തുക അനുവദിക്കുന്നതിനെയാണ് ഓണറേറിയം എന്നു പറയുന്നത്.

ജനുവരി 18ലെ മന്ത്രിസഭായോഗമാണു കെ.വി.തോമസിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനമെടുത്തത്. കാബിനറ്റ് റാങ്കോടെയാണു നിയമനം. കോൺഗ്രസ് വിലക്കു ലംഘിച്ച് കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതോടെയാണു പാർട്ടിയുമായി അകലുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുത്തതോടെ കോൺഗ്രസിൽനിന്ന് പുറത്താക്കുകയും ചെയ്തു.

ഡൽഹിയിൽ മന്ത്രിയായും എംപിയായും പ്രവർത്തിച്ച കെ.വി.തോമസിനു വിപുലമായ സൗഹൃദങ്ങളുണ്ട്. അദ്ദേഹത്തിന്റെ സൗഹൃദങ്ങൾ സംസ്ഥാനത്തിനു മുതൽകൂട്ടാകുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻ എംപി എ.സമ്പത്തിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. അടിസ്ഥാന ശമ്പളം, ഡിഎ, ഡൽഹി അലവൻസ് ഉൾപ്പെടെ 92,423 രൂപയായിരുന്നു ശമ്പളം. 5 ജീവനക്കാരെയും അനുവദിച്ചിരുന്നു.

English Summary: KV Thomas writes to government to allow honorarium instead of salary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com