ADVERTISEMENT

കൊച്ചി∙ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഭാരവാഹി അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരായ കോഴക്കേസിൽ എഫ്ഐആർ തിരുത്താൻ അന്വേഷണ സംഘം അപേക്ഷ നൽകി. ‘ജഡ്ജിമാർക്ക് കൈക്കൂലി കൊടുക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ’ എന്ന വാചകം കൂട്ടിച്ചേർക്കണമെന്നാണ് അപേക്ഷ. ‘ചതി ചെയ്ത് ലാഭം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ’ എന്നായിരുന്നു ആദ്യ വാചകം. ഇതിനൊപ്പം പുതിയ വാചകം കൂടി ചേർക്കണമെന്നാണ് അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്.

കേസിലെ ചില നിയമതടസ്സങ്ങൾ ഒഴിവാക്കാനാണ് എഫ്ഐആർ തിരുത്താൻ അപേക്ഷ നൽകിയിരിക്കുന്നത്. പുതിയ വാചകം കൂടി ചേർത്താൽ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ കൂടി പ്രതിക്കെതിരെ ചുമത്താനാകും. സാങ്കേതികമായി ജഡ്ജിമാരെയും അന്വേഷണ പരിധിയിലാക്കാനും തിരുത്തൽ അപേക്ഷ ലക്ഷ്യമിടുന്നു.

അനുകൂല വിധി നേടാൻ ഹൈക്കോടതി ജഡ്ജിമാർക്കു കൈക്കൂലി നൽകണമെന്നു തെറ്റിദ്ധരിപ്പിച്ചു കക്ഷികളിൽ നിന്നു 77 ലക്ഷം രൂപ തട്ടിയെടുത്തെന്നതാണ് സൈബിക്കെതിരെ ഉയർന്ന ആരോപണം. ആരോപണത്തി‍ൽ കഴമ്പുണ്ടെന്ന കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ട് പ്രകാരം സൈബിയെ പ്രതിയാക്കി അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് നിർദേശം നൽകുകയായിരുന്നു. അഴിമതി നിരോധന വകുപ്പ് 7(1), ഇന്ത്യൻ ശിക്ഷാ നിയമം 420 (വഞ്ചന) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Read Also: പരിശോധന കൂടാതെ ഹെല്‍ത്ത് കാര്‍ഡ്: രണ്ട് ഡോക്ടര്‍മാർക്കു കൂടി സസ്‌പെൻഷൻ

ഹൈക്കോടതിയിലെ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്‌ണൻ, ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എ.എ.സിയാദ് റഹ്മാൻ എന്നിവർക്കു നൽകാൻ എന്ന പേരിൽ കൈക്കൂലി വാങ്ങിയെന്നാണു ചില അഭിഭാഷകരുടെ മൊഴി.

അതേസമയം, അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി അഡ്വ.സൈബി ജോസ് കിടങ്ങൂർ മാധ്യമപ്രവർത്തകരോടു പറഞ്ഞു. എന്റെ കൈകൾ ശുദ്ധമാണ്. ആരോപണത്തിനു പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷണത്തിലൂടെ പുറത്തുവരണം. കളങ്കപ്പെടുത്തിയിരിക്കുന്നത് തന്റെ വ്യക്തിജീവിതത്തെയും തൊഴിലിനെയുമാണെന്ന് അദ്ദേഹം പറഞ്ഞു.

English Summary: The investigating team filed an application to amend the FIR.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com