ADVERTISEMENT

കണ്ണൂർ∙ മട്ടന്നൂർ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ഫെയ്സ്ബുക്ക് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പി.ജയരാജനെയടക്കം പങ്കെടുപ്പിച്ചു കൊണ്ട് തില്ലങ്കേരിയിൽ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം നടത്തും. ആകാശിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ വന്നതിന് പിന്നാലെയാണ് പി.ജയരാജനെ പങ്കെടുപ്പിച്ചുള്ള രാഷ്ട്രീയ മറുപടിക്ക് സിപിഎം നേതൃത്വം ഒരുങ്ങുന്നത്. യോഗത്തില്‍ പങ്കെടുക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനെ സിപിഎം സംസ്ഥാന നേതൃത്വമാണ് ചുമതലപ്പെടുത്തിയത്. ജനങ്ങൾക്ക് ബോധ്യം വരണമെങ്കിൽ പി.ജയരാജന്‍ തന്നെ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

നേരത്തേ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ മാത്രം പങ്കെടുത്താൻ മതിയെന്നാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. പി.ജയരാജന്‍റെ ഫോട്ടോ ഉള്‍പ്പെടുത്തി യോഗത്തിന്റെ പുതിയ പോസ്റ്റര്‍ ഇറക്കി. ആകാശിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ വന്നതിനു പിന്നാലെയാണ് പി.ജയരാജനെ പങ്കെടുപ്പിച്ചുള്ള രാഷ്ട്രീയ മറുപടിക്ക് സിപിഎം നേതൃത്വം ഒരുങ്ങുന്നത്. ആകാശിന് മറുപടി പറയേണ്ടതില്ലെന്നായിരുന്നു നേരത്തേ ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂരിലേക്ക് കടക്കും മുൻപ് ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിവാദം തീർക്കാനാണ് ശ്രമം. ആകാശിന് പ്രാദേശിക നേതൃത്വത്തിന്‍റെ സഹായമുണ്ടെന്ന വിവരത്തെത്തുടർന്ന് തില്ലങ്കേരി ലോക്കൽ കമ്മറ്റിക്ക് കീഴിലെ 19 ബ്രാഞ്ചുകൾക്കും സിപിഎം കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ആകാശിന് സമൂഹ മാധ്യമങ്ങളിലൂടെ മറുപടി നൽകേണ്ട കാര്യമില്ലെന്നും സിപിഎം ജില്ലാ നേതൃത്വം പ്രവർത്തകർക്ക് നിർദേശം നൽകി. ഇത്തരം പ്രതികരണങ്ങൾ പാർട്ടിക്ക് ക്ഷീണം ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് നടപടി.

ആകാശ് തില്ലങ്കേരി അടക്കമുള്ളവർക്ക് പി.ജയരാജനുമായി അടുപ്പമുണ്ടായിരുന്നു. പി.ജയരാജനു വേണ്ടിയുള്ള പ്രചാരണവുമായി ആകാശും കൂട്ടരും സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. പി.ജയരാജൻ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടത്. ആകാശ് ക്യാംപ് ആരാധിക്കുന്ന പി.ജയരാജനെ തന്നെ തില്ലങ്കേരിയിൽ എത്തിച്ച് ഈ ടീമിനെ പാർട്ടി വീണ്ടും തള്ളി പറയാനാണ് ലക്ഷ്യമിടുന്നത്. ഡിവൈഎഫ്ഐ വനിത നേതാവിനെ അപമാനിച്ച കേസിൽ ആകാശിന്റെ ടവർ ലൊക്കേഷൻ പോലും കണ്ടെത്താനാവുന്നില്ലെന്ന് പൊലീസ് പറഞ്ഞത് നേരത്തെ ഉണ്ടാക്കിയ തിരക്കഥയുടെ ഭാഗമാണെന്നാണ് കോൺഗ്രസ് ആരോപണം. അതേസമയം ആകാശിന് സമൂഹ മാധ്യമങ്ങളിലൂടെ മറുപടി നൽകേണ്ട കാര്യമില്ലെന്ന് സിപിഎം ജില്ല നേതൃത്വം പ്രവർത്തകർക്ക് നിർദേശം നൽകി. ഇത്തരം പ്രതികരണങ്ങൾ പാർട്ടിക്ക് ക്ഷീണം ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് നടപടി. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പരാമർശങ്ങൾ ആകാശ് ഒഴിവാക്കിയെങ്കിലും ആകാശിന്റെ വെളിപ്പെടുത്തലിൽ ഷുഹൈബ് വധ കേസിലെ ഗൂഡാലോചന ആവർത്തിച്ച് ചോദിക്കുകയാണ് കോൺഗ്രസ്.

English Summary: P Jayarajan to attend public meeting against Akash Thillankeri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com