ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അനർഹർ തട്ടിയെടുത്തതിനു പിന്നിൽ സർക്കാർ ഉദ്യോഗസ്ഥരും ഡോക്ടർമാരും ഏജന്റുമാരും ഉൾപ്പെടുന്ന സംഘം പ്രവർത്തിക്കുന്നതായി വിജിലൻസ്. ആസൂത്രിതമായാണ് തട്ടിപ്പുകൾ നടത്തിയത്. തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ ഫീൽഡുതല പരിശോധന ആരംഭിച്ചു.

ആസൂത്രിതമായാണു തട്ടിപ്പു നടത്തിയതെന്നും സർക്കാർ ഉദ്യോഗസ്ഥർ അടക്കം ആർക്കൊക്കെ പങ്കുണ്ടെന്നു പരിശോധിക്കുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം ഐപിഎസ് പറഞ്ഞു. വില്ലേജ് ഓഫിസുകളിലും അപേക്ഷകരുടെ വീടുകളിലും പരിശോധിക്കും. നിലവിലെ അപേക്ഷകളില്‍ തടസം ഉണ്ടാകില്ലെന്നും വിജിലന്‍സ് അത്തരത്തില്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും മനോജ് ഏബ്രഹാം പറഞ്ഞു.

കൊല്ലത്താണ് കൂടുതൽ പരാതികൾ ലഭിച്ചത്. പരിശോധനയിൽ വലിയ തട്ടിപ്പ് നടന്നതായി ബോധ്യപ്പെട്ടു. രണ്ടു വർഷത്തെ കാര്യങ്ങളാണു പരിശോധിച്ചത്. അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനു തടസ്സമുണ്ടാകില്ലെന്നും മനോജ് ഏബ്രഹാം പറഞ്ഞു. ദുരിതാശ്വാസ നിധിയിൽനിന്നു പണം ലഭിക്കാൻ ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. ഫിസിക്കൽ ഫയലുകൾ ഇല്ലാത്തതിനാൽ പരിശോധനയ്ക്കു കാലതാമസം നേരിടുന്നുണ്ട്. ഓൺലൈനിൽ ഫയലുകൾ പരിശോധിച്ച് അപേക്ഷകരെയും ഏജന്റുമാരെയും ബന്ധപ്പെടുകയാണ് വിജിലൻസ്. വിവരങ്ങൾ ശേഖരിക്കുന്ന ടീം ഫീൽഡിലുള്ള വിജിലൻസ് ഉദ്യോഗസ്ഥർക്ക് അപേക്ഷകരുടെയും ഏജന്റുമാരുടെയും വിവരം കൈമാറും.

Read also: കോവിഡ്: മകന്‍ മരിക്കുമെന്ന് പേടി; ഭര്‍ത്താവിനെ പോലും 3 വര്‍ഷമായി വീട്ടില്‍ കയറ്റിയില്ല, മാലിന്യക്കൂമ്പാരം

കലക്ടറേറ്റുകളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ സെക്‌ഷൻ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ സ്വാധീനിച്ചു ധനസഹായം ഏർപ്പാടാക്കുന്നതിനു ചിലയിടങ്ങളിൽ ഏജന്റുമാർ പ്രവർത്തിക്കുന്നതായി വിജിലൻസിനു രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണു പരിശോധന ആരംഭിച്ചത്. ഏജന്റുമാർ മുഖേന സമർപ്പിക്കുന്ന അപേക്ഷകളിൽ ഹാജരാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും സത്യസന്ധത ഇല്ലാത്തതാണെന്നു പരിശോധനയിൽ വ്യക്തമായി. അപേക്ഷ നൽകുന്ന വ്യക്തിയുടെ ഫോൺ നമ്പരിനു പകരം ഏജന്റിന്റെ ഫോൺ നമ്പർ വയ്ക്കുകയും അപേക്ഷകന്റെ അക്കൗണ്ടിലെത്തുന്ന പണത്തിന്റെ വിഹിതം ഏജന്റുമാർ കൈപ്പറ്റുന്നതായും സൂചന ലഭിച്ചു.

തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ ഒരു ഏജന്റിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് അപേക്ഷിച്ച 16 അപേക്ഷകളിൽ ഫണ്ട് അനുവദിച്ചതായും, അപേക്ഷയോടൊപ്പം സമർപ്പിച്ച രേഖകളിൽ കരൾ സംബന്ധമായ രോഗത്തിനു ചികിത്സ നടത്തിയ രോഗിക്കു ഹൃദയസംബന്ധമായ രോഗമാണെന്നുള്ള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഫണ്ട് അനുവദിച്ചതായും കണ്ടെത്തി. കൊല്ലം ജില്ലയിൽ 20 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ 13 എണ്ണം എല്ലുരോഗ വിദഗ്ദ്ധനായ ഒരു ഡോക്ടർ നൽകിയതായിരുന്നു. പുനലൂർ താലൂക്കിൽ ഒരു ഡോക്ടർ ഏകദേശം 1500 സർട്ടിഫിക്കറ്റുകൾ നൽകി. കരുനാഗപ്പള്ളിയിൽ 14 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ 11 എണ്ണവും ഒരു ഡോക്ടർ നൽകിയതായിരുന്നു. ഈ ഡോക്ടർ ഒരു വീട്ടിൽ നാല് സർട്ടിഫിക്കറ്റുകൾ രണ്ടു ദിവസങ്ങളിലായി വിതരണം ചെയ്തതായും കണ്ടെത്തി.

അർഹത കുടുംബ വരുമാനം 2 ലക്ഷം രൂപ വരെയുള്ളവർക്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് cmo.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നേരിട്ടോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ എംപിമാരുടെയോ എംഎൽഎമാരുടെയോ ഓഫിസ് മുഖേനയോ ഓൺലൈനായും മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് തപാൽ മുഖേനയും അപേക്ഷ നൽകാം. കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ താഴെയാകണം.

English Summary: Vigilance Director Manoj Abraham on CM Disaster Relief Fund Racket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com