ADVERTISEMENT

ഷില്ലോങ്∙ നിയമസഭ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത മേഘാലയയിൽ സർക്കാർ രൂപീകരണത്തിന് നാടകീയ നീക്കങ്ങൾ. നിലവിലെ കാവൽ മുഖ്യമന്ത്രിയും 26 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ എൻപിപിയുടെ അധ്യക്ഷനുമായ കോൺറാഡ് സാങ്മ സർക്കാരുണ്ടാക്കാൻ ഭൂരിപക്ഷമുണ്ടെന്ന് അവകാശവാദവുമായി ഇന്നലെ ഗവർണറെ കണ്ടിരുന്നു. എന്നാൽ അതിനു പിന്നാലെ സഖ്യത്തിനുള്ള പിന്തുണ പിൻവലിച്ച് ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്എസ്പിഡിപി) പിന്മാറിയതാണ് വമ്പന്‍ ട്വിസ്റ്റായത്.

രണ്ട് എംഎൽഎമാരാണ് എച്ച്എസ്പിഡിപിയ്ക്ക് ഉള്ളത്. ഇവർ എൻപിപിക്ക് കഴിഞ്ഞ ദിവസം പിന്തുണ അറിയിച്ചതിനു പിന്നാലെയാണ് 32 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് കോൺറാഡ് സാങ്മ ഗവർണറെ സമീപിച്ചത്. എന്നാൽ പിന്തുണ പിൻവലിക്കുകയാണെന്ന് ഇന്നലെ എച്ച്എസ്പിഡിപി അധ്യക്ഷൻ കെ.പി.പാങ്നിയാങ് കോൺറാഡിനെ അറിയിച്ചു. 

60 അംഗ മേഘാലയ നിയമസഭയിൽ 31 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ഫെബ്രുവരി 20 ന് മുൻ ആഭ്യന്തര മന്ത്രിയും യുഡിപി പാർട്ടിയുടെ സ്ഥാനാർഥിയുമായ എച്ച്.ഡി.ആർ ലിങ്ദോ അന്തരിച്ചതിനാൽ തിരഞ്ഞെടുപ്പ് മാറ്റി വച്ച സോഹിയോങ് നിയമസഭാമണ്ഡലം ഒഴികെ 59 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിന് മുൻപ് സഖ്യം വിട്ടെങ്കിലും ഫലപ്രഖ്യാപനത്തിനു ശേഷം രണ്ട് എംഎൽഎമാരുള്ള ബിജെപി എൻപിപിക്ക് പിന്തുണ അറിയിച്ചിരുന്നു. 

അതിനിടെ സർക്കാർ രൂപീകരിക്കുമെന്ന അവകാശവാദവുമായ യുഡിപിയും തൃണമൂലും രംഗത്തുവന്നു. തങ്ങളുടെ പാർട്ടി യുഡിപിയുമായി ചർച്ചയിലാണെന്നും ഒരു ബിജെപി–എൻപിപി വിരുദ്ധ സഖ്യം മേഘാലയയിൽ സർക്കാരുണ്ടാക്കുമെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ സാങ്മ അറിയിച്ചു. തൃണമൂലും കോൺഗ്രസുമായി ചേർന്ന് സർക്കാർ രൂപീകരിക്കുമെന്ന് യുഡിപിയും അറിയിച്ചിട്ടുണ്ട്. തങ്ങൾ‌ക്ക് 31 പേരുടെ പിന്തുണയുണ്ടെന്നാണ് യുഡിപിയുടെ അവകാശവാദം. 

11 സീറ്റുകൾ നേടിയ യുഡിപിയാണ് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷി. കോൺഗ്രസിനും തൃണമൂലിനും അഞ്ചു സീറ്റുകൾ വീതമുണ്ട്. പുതിയതായി അങ്കത്തിനിറങ്ങിയ വോയ്സ് ഓഫ് ദ പീപ്പിൾ പാർട്ടിക്ക് നാലും പിഡിപിക്ക് രണ്ടു സീറ്റുമാണുള്ളത്. രണ്ടു സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. ബിജെപി–എൻപിപി സഖ്യം ഒഴികെയുള്ളവർ എതിർചേരിയിൽ എത്തിയാൽ കേവല ഭൂരിപക്ഷത്തിനു വേണ്ട 31 സീറ്റുകളുമായി യുഡിപിക്ക് സർക്കാർ രൂപീകരിക്കാം. 

English Summary: Sangmas lock horns over Meghalaya govt formation, Conrad stakes claim even as Mukul promises more drama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com