ADVERTISEMENT

പട്ന ∙ ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ‍ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ സിബിഐയും, സഹോദരി മിസ ഭാരതിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) ചോദ്യം ചെയ്തു. അന്വേഷണ ഏജൻസികളുമായി എക്കാലവും സഹകരിച്ചിട്ടുണ്ടെന്നും പക്ഷേ രാജ്യത്തെ രാഷ്ട്രീയ സാഹചര്യം ദുഷ്കരമായിട്ടുണ്ടെന്നും തേജസ്വി യാദവ് പ്രതികരിച്ചു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു പ്രതിപക്ഷ കക്ഷികളെ വേട്ടയാടുന്നതിനെ ചെറുത്തു തോൽപിക്കുമെന്നും തേജസ്വി പറഞ്ഞു.

തേജസ്വിയെ അറസ്റ്റു ചെയ്യില്ലെന്നു സിബിഐ ഹൈക്കോടതിയിൽ ഉറപ്പു നൽകിയതിനെ തുടർന്നാണ് ചോദ്യം ചെയ്യലിനു ഹാജരായത്. ബിഹാർ നിയമസഭാ സമ്മേളന തിരക്കു കാരണം സിബിഐയുടെ ചോദ്യം ചെയ്യൽ മാറ്റി വയ്ക്കാനായി തേജസ്വി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് സഭ സമ്മേളിക്കാത്ത ശനിയാഴ്ച ഹാജരാകണമെന്നു സിബിഐ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.

ഇതംഗീകരിച്ച കോടതി ശനിയാഴ്ച ഹാജരാകൻ തേജസ്വിക്കു നിർദേശം നൽകി. ലാലു യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കു പകരമായി ഉദ്യോഗാർഥികളിൽനിന്നു തുച്ഛമായ വിലയ്ക്കു ഭൂമി കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും പേരിൽ എഴുതി വാങ്ങിയെന്നാണു കേസ്.

English Summary: CBI questions Tejashwi Yadav, Misa Bharti appears before ED in land-for-jobs scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com