ചിന്നക്കനാൽ ∙ ഇടുക്കിയിലെ ജനകീയ ഹര്‍ത്താലില്‍നിന്നു മൂന്നു പഞ്ചായത്തുകളെ ഒഴിവാക്കി. രാജാക്കാട്, സേനാപതി, ബൈസണ്‍വാലി പഞ്ചായത്തുകളെയാണ് ഒഴിവാക്കിയത്. വിദ്യാര്‍ഥികളുടെ പരീക്ഷ പരിഗണിച്ചാണ് തീരുമാനം. അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാന്‍ കോടതി അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ജനകീയ ഹർത്താൽ. വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. മൂന്നു ദിവസത്തിനകം കോടതി നിർദേശിച്ച വിദഗ്ധസമിതി റിപ്പോർട്ട് തയാറാക്കും. ഏപ്രിൽ 5ന് കോടതി കേസ് പരിഗണിക്കുന്നതുവരെ ദൗത്യസംഘവും കുങ്കിയാനകളും ഇടുക്കിയിൽ തുടരും.
Read Also: മരുമകൻ ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി; തീകൊളുത്തി ആത്മഹത്യാ ശ്രമം.
ഇടുക്കി ചിന്നക്കലാലിൽ ജനവാസ മേഖലകളിൽ നാശനഷ്ടമുണ്ടാക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടിക്കാൻ അനുമതിയില്ലെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാൻ മാത്രം മയക്കുവെടിയാകാം. ജനസുരക്ഷയ്ക്കായി കുങ്കിയാനകളും ഉദ്യോഗസ്ഥരും പ്രദേശത്ത് തന്നെ തുടരണമെന്നും കോടതി ഉത്തരവിൽ പറയുന്നു. അടുത്ത കാലത്തൊന്നും അരിക്കൊമ്പൻ മനുഷ്യജീവനു ഭീഷണിയായിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൊമ്പൻ നീങ്ങുന്നത് പിടിയാനയ്ക്കും കുട്ടികൾക്കുമൊപ്പമാണ്. പിടികൂടുന്നത് അപകടകരമാണ്. ആനയെ പിടികൂടി തടവിലാക്കുന്നതിനോട് യോജിപ്പില്ല. ഇതു ഭരണഘടനാ വിരുദ്ധമാണ്. നേരത്തെ പിടികൂടി തടവിലാക്കിയ ആനകളുടെ അവസ്ഥ മുന്നിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
English Summary: Idukki hartal updates