ADVERTISEMENT

തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരത്തിന് ആക്സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്തി ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിൻമാറി. ജീവനക്കാരുടെ സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് തീരുമാനം. ആക്സസ് കൺട്രോൾ സംവിധാനം സുരക്ഷയ്ക്കായി മാത്രം ഉപയോഗിക്കും. പ്രധാനകവാടങ്ങളിൽ മാത്രം സംവിധാനം ഏർപ്പെടുത്തും.

പഞ്ച് ചെയ്തു മുങ്ങുന്ന ജീവനക്കാരെ പിടികൂടാൻ ഇന്നു മുതൽ ആക്സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്താനായിരുന്നു തീരുമാനം. ജീവനക്കാരെ ബന്ദികളാക്കുന്നതാണ് തീരുമാനമെന്നും, ബയോമെട്രിക് പഞ്ചിങ് സംവിധാനത്തെ സ്പാർക്കുമായി ബന്ധിപ്പിക്കുന്നതിനാൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഓഫിസിനു പുറത്തിറങ്ങിയാൽപോലും ശമ്പളം നഷ്ടപ്പെടുമെന്നും ജീവനക്കാരുടെ സംഘടനകൾ ആരോപിച്ചിരുന്നു.

രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെയാണ് ഓഫിസ് സമയം. സെക്രട്ടേറിയറ്റിലെ എല്ലാ ബ്ലോക്കുകളിലും എല്ലാ ഓഫിസുകളിലും ഈ സംവിധാനം ഏർപ്പെടുത്താനായിരുന്നു തീരുമാനം. രാവിലെ ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഉച്ചയൂണിനു മാത്രമേ ഇടയ്ക്കു പുറത്തിറങ്ങാൻ സാധിക്കുമായിരുന്നുള്ളൂ. സംവിധാനം നടപ്പിലാക്കിയാൽ സെക്രട്ടേറിയറ്റിലെ ഒരു ബ്ലോക്കിൽനിന്ന് മറ്റൊരു ബ്ലോക്കിലേക്ക് ഔദ്യോഗിക ആവശ്യത്തിനു പോകുന്നവർക്കു പോലും ശമ്പളം നഷ്ടപ്പെടുമെന്ന ആക്ഷേപവുമായി ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തി.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചത്. 1.97 കോടി രൂപ ചെലവാക്കിയാണ് ഉപകരണങ്ങൾ വാങ്ങിയത്. പുതിയ സംവിധാനം വരുന്നതോടെ നിലവിലുള്ള പഞ്ചിങ് കാർഡിനു പകരം പുതിയ കാർഡ് വരും. ബയോമെട്രിക് പഞ്ചിങ് കഴിഞ്ഞാലേ അകത്തേക്കു കയറാനുള്ള വാതിൽ തുറക്കൂ. പുറത്തു പോകുമ്പോഴും പഞ്ചിങ് നടത്തണം.

തിരികെയെത്തുന്നത് അരമണിക്കൂറിനു ശേഷമെങ്കിൽ അത്രയും മണിക്കൂർ ജോലി ചെയ്തില്ലെന്നു രേഖപ്പെടുത്താനും അല്ലെങ്കിൽ മതിയായ കാരണം ബോധിപ്പിക്കാനും നിർദേശമുണ്ടായിരുന്നു. സംഘടനകൾ എതിർത്തതോടെ ബയോമെട്രിക് സംവിധാനത്തെ സുരക്ഷയ്ക്കായി മാത്രം ഉപയോഗിക്കാനും പഴയ പഞ്ചിങ് രീതി തുടരാനും സർക്കാർ തീരുമാനിക്കുകയായിരുന്നു.

English Summary: The access control system of secretariat will not connect to punching 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com