ADVERTISEMENT

തിരുവനന്തപുരം∙ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മുഖ്യ സൂത്രധാരന്‍ ബിജെപി നേതാവ് വി.ജി.ഗിരികുമാറെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ശബരിമലയിലെ യുവതി പ്രവേശത്തെ അനുകൂലിച്ചതിനെ തുടര്‍ന്ന് ഉടലെടുത്ത വൈരാഗ്യമാണ് ആശ്രമം കത്തിക്കലിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സന്ദീപാനന്ദഗിരിയെ പാഠം പഠിപ്പിക്കണമെന്ന് ഗിരികുമാര്‍ നിര്‍ദേശിച്ചതായും പൊലീസ് കണ്ടെത്തി. 

ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും തിരുവനന്തപുരം പിടിപി നഗര്‍ വാര്‍ഡ് കൗണ്‍സിലറുമായ ഗിരികുമാറിനെ കഴി‍ഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. 2018 ല്‍ ആശ്രമം കത്തിക്കപ്പെട്ടപ്പോള്‍ ആശ്രമം ഉള്‍പ്പെടുന്ന വലിയവിള വാര്‍ഡിലെ കൗണ്‍സിലറായിരുന്നു ഗിരികുമാർ. ആർഎസ്എസ് നേതാവ് ശബരി എസ്.നായരെയും (29) ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. ആശ്രമം കത്തിക്കാനുള്ള ഗൂഢാലോചന നടത്തിയത് ഗിരികുമാറാണെന്നും ആശ്രമം തീയിട്ട രണ്ടു േപരിൽ ഒരാൾ ശബരിയാണെന്നും അന്വേഷണ സംഘം പറഞ്ഞു. ശബരിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗിരികുമാറിനെ അറസ്റ്റ് ചെയ്തത്. 

കേസിൽ പ്രധാന തെളിവുകളിൽ പലതും ആദ്യത്തെ അന്വേഷണ സംഘം നഷ്ടപ്പെടുത്തിയെങ്കിലും കൃത്യത്തിന് ഉപയോഗിച്ച ബൈക്ക് പൊളിച്ചുവിറ്റുവെന്നു കണ്ടെത്താനായത് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു നിർണായകമായത്. 2011 ൽ പുറത്തിറക്കിയ 220 സിസി ബൈക്ക് ആണ് ആശ്രമം കത്തിച്ച സംഘം സഞ്ചരിക്കാൻ ഉപയോഗിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഈ ബൈക്ക് കണ്ടെത്താനായിരുന്നില്ല. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ വട്ടിയൂർക്കാവ് സ്വദേശിക്ക് ഈ ബൈക്ക് പൊളിച്ചു വിൽക്കാൻ നൽകിയതായി കണ്ടെത്തി. വെറും 2500 രൂപയ്ക്കാണ് ബൈക്ക് വാങ്ങിയതെന്ന് കടയുടമ അന്വേഷണ സംഘത്തിനു മൊഴി നൽകി.

ആശ്രമം കത്തിച്ച കേസിൽ ഒന്നാം പ്രതിയായിരുന്ന ആർഎസ്എസ് പ്രവർത്തകൻ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. അതിനു ശേഷം പ്രകാശിന്റെ സഹോദരൻ പ്രശാന്ത് നടത്തിയ വെളിപ്പെടുത്തലാണ് നാലു വർഷത്തോളം തെളിവില്ലാതെ കിടന്ന കേസിൽ നിർണായകമായത്. സുഹൃത്തുക്കളോടൊപ്പം ചേർന്ന് ആശ്രമം കത്തിച്ചെന്നു ആത്മഹത്യയ്ക്കു മുൻപ് പ്രകാശ് തന്നോടു പറഞ്ഞെന്നായിരുന്നു പ്രശാന്തിന്റെ വെളിപ്പെടുത്തൽ.

English Summary: Swami Sandeepananda Giri's Ashram Attack Case Remand Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com