ADVERTISEMENT

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന് എന്താണു കാര്യം? ഇഞ്ചിക്കൃഷിയും പച്ചക്കറിക്കച്ചവടവും മുതൽ ആയിരക്കണക്കിനു കോടി രൂപയുടെ ആസ്തിയുള്ള  ബിസിനസ് സ്ഥാപനങ്ങള്‍ വരെ നടത്തുന്ന മലയാളികള്‍ കര്‍ണാടകയിലുണ്ട്. ബെംഗളൂരുവിലെയും മൈസൂരുവിലെയും തെരുവുകളിലൂടെ നടന്നാല്‍ മലയാളം സംസാരിക്കുന്നവരെ ഇഷ്ടം പോലെ കാണാം. കാസര്‍കോട് മുതല്‍ മലപ്പുറം വരെ അഞ്ചു ജില്ലകള്‍ കര്‍ണാടകയുമായി നേരിട്ടു ബന്ധം പുലര്‍ത്തുന്നു. ഭക്ഷണത്തിനു മുതല്‍ ചികിത്സയ്ക്കു വരെ കര്‍ണാടകയെ ആശ്രയിക്കുന്നവരാണ് ഈ ജില്ലക്കാര്‍. അതുകൊണ്ട് തന്നെ കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം മലയാളികളെയും നേരിട്ടു ബാധിക്കുന്നതാണ്. നിലവിലെ ബിജെപി സര്‍ക്കാരിനെതിരെ അഴിമതി ആരോപിച്ച് വന്‍ പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്. അതിനെല്ലാം ചുക്കാന്‍ പിടിക്കുന്നതാകട്ടെ കോണ്‍ഗ്രസ് നേതാക്കളായ മലയാളികളും.  മൊത്തത്തില്‍ കര്‍ണാടക തിരഞ്ഞെടുപ്പില്‍ മലയാളികള്‍ക്കുള്ള പങ്ക് ചെറുതല്ല.

ബെംഗളൂരു -മൈസൂരു പത്തുവരിപ്പാത കേരളത്തിലേക്കും?

കര്‍ണാടകയിലേക്കു പോകുന്ന മലയാളികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഗതാഗതമാണ്. കര്‍ണാടകയിലേക്കുള്ള പല റോഡുകളും വന്യജീവി സങ്കേതങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇവയില്‍ പലതിലും രാത്രിയില്‍ സഞ്ചാര നിരോധനമുണ്ട്. ദേശീയ പാത 766 ല്‍ മുത്തങ്ങ കഴിഞ്ഞാല്‍ ബന്ദിപ്പുര്‍ വന്യജീവി സങ്കേതത്തില്‍ രാത്രി 9 മുതല്‍ രാവിലെ 6 വരെ സഞ്ചാരം നിരോധിച്ചിരിക്കുകയാണ്. 2012ല്‍ ചാമരാജ് നഗര്‍ ജില്ലാ കലക്ടറുടെ ഉത്തരവിനെത്തുടര്‍ന്നാണ് രാത്രിയാത്ര നിരോധിച്ചത്.

bengaluru-mysuru-expressway
ബെംഗളൂരു–മൈസൂരു പത്തുവരിപാത

പിന്നീട് കേസ് സുപ്രീം കോടതി വരെ എത്തിയെങ്കിലും നിരോധനം നീക്കാന്‍ സാധിച്ചില്ല. കേന്ദ്രത്തിലും കേരളത്തിലും കര്‍ണാടകയിലും കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്തു പോലും ഈ നിരോധനം നീക്കിയില്ല.  കര്‍ണാടക സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയാല്‍ മാത്രമേ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സാധിക്കൂ. കര്‍ണാടകയില്‍ ബിജെപിയും കേരളത്തില്‍ സിപിഎമ്മും അധികാരത്തില്‍ എത്തിയതോടെ രാത്രിയാത്രാ നിരോധനം സംബന്ധിച്ച് കാര്യമായ ചര്‍ച്ചകളൊന്നുമുണ്ടായില്ല. ഇതിനിടെ ദേശീയ പാത 766 പൂര്‍ണമായും അടയ്ക്കാന്‍ പോകുന്നുവെന്നും വാര്‍ത്ത പ്രചരിച്ചു. 

2023ല്‍ തിരഞ്ഞെടുപ്പ് കാലമായപ്പോഴേക്കും കാര്യങ്ങള്‍ ഒരുപാട് മാറി. ബെംഗളൂരു -മൈസൂരു പത്തുവരിപ്പാത ഉദ്ഘാടനം ചെയ്തത് തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ്. ബെംഗളൂരുവിനെ ആശ്രയിക്കുന്ന മലയാളികള്‍ക്കാണ് ഈ പാത ഏറ്റവും അധികം ഉപകരിക്കുന്നത്. ഉദ്ഘാടനത്തിനു പിന്നാലെ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, പത്തുവരിപ്പാത വയനാട്ടിലേക്കു നീട്ടുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും പ്രഖ്യാപിച്ചു.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടാല്‍ രാത്രിയാത്രാ നിരോധനം നീക്കുകയും പത്തുവരിപ്പാത വയനാട്ടിലേക്ക് ദീര്‍ഘിപ്പിക്കുകയും ചെയ്‌തേക്കാം. ഗഡ്കരിയുടെ പ്രഖ്യാപനം മലബാറിലുള്ളവര്‍ക്ക് വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്. കര്‍ണാടകയില്‍നിന്ന് മുത്തങ്ങ വഴി എത്തുന്ന വാഹനങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ആഴ്ചയവസാനങ്ങളില്‍ ബെംഗളൂരുവില്‍നിന്നു വയനാട്, കോഴിക്കോട് ജില്ലകളിലേക്ക് വിനോദ സഞ്ചാരത്തിനായി എത്തുന്നവരും പെരുകുകയാണ്. രാത്രി യാത്രാ നിരോധനം നീക്കുകയും ദേശീയ പാത വികസിപ്പിക്കുകയും ചെയ്താല്‍ കര്‍ണാടകയേക്കാള്‍ നേട്ടം കേരളത്തിനാണ്. 

വയനാട് എംപിയായ ശേഷം രാഹുല്‍ ഗാന്ധിയും നിരന്തരം ഉന്നയിക്കുന്ന കാര്യമാണ് രാത്രിയാത്രാ നിരോധനം നീക്കണമെന്നത്. എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ശേഷം വയനാട്ടില്‍ നടത്തിയ പൊതുസമ്മേളനത്തിലും രാത്രിയാത്രാ നിരോധനം നീക്കണമെന്ന ആവശ്യം രാഹുല്‍ ഉന്നയിച്ചു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടലിലൂടെ നിരോധനം നീക്കാന്‍ കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷിക്കുന്നവരും നിരവധിയാണ്. 

റെയില്‍പാത കൂട്ടിമുട്ടുമോ ?

കേന്ദ്രസര്‍ക്കാര്‍ എല്ലാ അനുമതിയും നല്‍കി ഡിപിആര്‍ തയാറാക്കുന്നതിന് തുക വരെ മാറ്റിവച്ച റെയില്‍വെ പദ്ധതിയായിരുന്നു നിലമ്പൂര്‍- വയനാട്- നഞ്ചന്‍കോട് പാത. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ഈ പദ്ധതി അട്ടിമറിക്കപ്പെട്ടു. വന്യജീവി സങ്കേതത്തില്‍ കൂടി കടന്നു പോകുന്ന പാതയായതിനാല്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്നായിരുന്നു കേരളത്തിന്റെ നിലപാട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം പാതയുടെ സര്‍വെ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയാണുണ്ടായത്. 

PTI05_07_2023_000109B
ബംഗളൂരുവിൽ നടന്ന നരേന്ദ്ര മോദിയുടെ റോഡ്ഷോയിൽ നിന്ന് Image. PTI

നൂറു വര്‍ഷം മുന്‍പു തന്നെ ബ്രിട്ടിഷുകാര്‍ വിഭാവനം ചെയ്ത പാതയാണ് നിലമ്പൂര്‍ -നഞ്ചന്‍കോട്. കര്‍ണാടകയിലെ നഞ്ചന്‍കോടും കേരളത്തില്‍ നിലമ്പൂരും എത്തി പാത അവസാനിക്കുകയാണ്. പാത കൂട്ടിമുട്ടിച്ച് പൂര്‍ത്തിയാക്കുന്നതിന് മുന്‍പുതന്നെ ബ്രിട്ടിഷുകാര്‍ക്ക് ഇന്ത്യ വിടേണ്ടി വന്നു. പിന്നീടും പല പഠനങ്ങളും നടന്നെങ്കിലും ഒന്നു ലക്ഷ്യത്തിലെത്തിയില്ല. തുടര്‍ന്ന് ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ പഠനം നടത്തി. ഈ പാത പ്രാവര്‍ത്തികമാക്കിയാല്‍ ബെംഗളൂരു-കൊച്ചി യാത്ര സമയം പകുതിയായി  കുറയ്ക്കാന്‍ സാധിക്കുമെന്നും കണ്ടെത്തി. ചരക്ക് നീക്കത്തിനും വളരെ എളുപ്പമാണ്. റെയില്‍പാത വന്നാല്‍ ഏറ്റവും ഉപകാരപ്പെടുന്നതും ബെംഗളൂരു മലയാളികള്‍ക്കാണ്. 

ആരുടെ ജയം കേരളത്തിലേക്കുള്ള വഴി തുറക്കും ?

കേരളത്തെ കാര്യമായി പരിഗണിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ഇടയ്ക്കിടെ പറയുണ്ട്. അതുകൊണ്ടുതന്നെ കര്‍ണാടകയില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ബിജെപിക്ക് കേരളത്തിനുവേണ്ടി എളുപ്പം നടപ്പാക്കാന്‍ സാധിക്കുന്ന രണ്ടു പദ്ധതികള്‍ കര്‍ണാടക- കേരള ദേശീയ പാതാ വികസനും റെയില്‍പാത നിര്‍മാണവുമാണ്. എന്നാല്‍ കേരള സര്‍ക്കാരുമായി ഉടക്കി നില്‍ക്കുന്ന ബിജെപി ഇതിനു തയാറാകുമൊ എന്നതാണ് പ്രധാന ചോദ്യം.

കോലാറില്‍ നടന്ന രാഹുല്‍ഗാന്ധിയുടെ റാലിയില്‍ നിന്ന്.
കോലാറില്‍ നടന്ന രാഹുല്‍ഗാന്ധിയുടെ റാലിയില്‍ നിന്ന്.

രാഹുലിന്  വയനാട്ടിലുള്ള സ്വാധീനം ഇല്ലാതാക്കുന്നതിനും വികസനമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് സ്ഥാപിക്കുന്നതിനും കര്‍ണാടകയിലെ വികസനം കേരളത്തിലേക്ക് ദീര്‍ഘിപ്പിക്കുമെന്നും ബിജെപി അനുഭാവികള്‍ പറയുന്നു. രാഹുല്‍ ഗാന്ധിയെ തോല്‍പിച്ച സ്മൃതി ഇറാനിയെത്തന്നെ ഇറക്കി വയനാട്ടില്‍ ബിജെപി പല പരിപാടികളും നടത്തിയത് പാർട്ടിക്കു കൂടുതല്‍ വേരോട്ടം ഉണ്ടാക്കുന്നതിനാണ്. അപ്രതീക്ഷിതമായി വന്ദേഭാരത് ട്രെയിന്‍ പ്രഖ്യാപിച്ചതുപോലെ വികസന കാര്യങ്ങളില്‍ ബിജെപിക്ക് കാലതാമസമില്ലാതെ തീരുമാനം എടുക്കാന്‍ സാധിക്കുമെന്നും ഇവര്‍ പറയുന്നു.  

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുന്നതാണു നല്ലതെന്ന് വാദിക്കുന്നവരുമുണ്ട്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിക്കുന്ന രാഹുല്‍ ഗാന്ധിയുടെ നിലവിലെ മണ്ഡലം വയനാടാണ്. ദേശീയ പാതയും റെയില്‍പാതയും കടന്നു പോകുന്നതും വയനാട്ടിലൂടെയാണ്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാഹുല്‍ ഗാന്ധിയുടെ സ്വാധീനം ഉപയോഗിച്ച് പാതകള്‍ക്കാവശ്യമായ അനുമതി കര്‍ണാടകയില്‍നിന്ന് എളുപ്പം നേടിയെടുക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ വാദം. കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും വിരുദ്ധ മുന്നണിയിലാണെങ്കിലും ദേശീയ തലത്തില്‍ പലകാര്യങ്ങളിലും ഒരുമിച്ചു പോകുന്നവരാണ്. അതുകൊണ്ട് തന്നെ കേരള –കര്‍ണാടക ബന്ധം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് തന്നെയാണ് നല്ലതെന്നും ഈ വിഭാഗം പറയുന്നു. 

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിച്ച്, കേരളവും കര്‍ണാടകയും കൈ കോര്‍ത്താലും ഈ വിഷയങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ട ബിജെപി ഉടക്കിയാല്‍ യാതൊരു വികസന പ്രവര്‍ത്തനവും ഇരു സംസ്ഥാനങ്ങളിലേക്കും എത്തില്ലെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. 

English Summary: Will Bengaluru-Mysuru Expressway extends to Kerala? How Karnataka election affect Kerala? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com