ADVERTISEMENT

രാഷ്ട്രീയപ്രഭാവത്തിന്റെയും ജനപിന്തുണയുടേയും ‘കൈ’പിടിച്ചു കർണാടക മുഖ്യമന്ത്രി പദത്തിൽ സിദ്ധരാമയ്യക്കു രണ്ടാമൂഴം. മുഖ്യമന്ത്രിപദമോഹം മറച്ചുവയ്‌ക്കാത്ത പോരാട്ടമായിരുന്നു ഇത്തവണ സിദ്ധരാമയ്യയുടേത്. രണ്ടര പതിറ്റാണ്ട് ജനതാപരിവാറിന്റെ ആദർശത്തിലുറച്ച് ശക്‌തമായ കോൺഗ്രസ് വിരുദ്ധനിലപാടിൽ മുന്നോട്ടു പോയയാൾ അതേ കോൺഗ്രസിന്റെ മുഖ്യമന്ത്രിയായി രണ്ടാമതും അവതരിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

പിന്നാക്ക വിഭാഗമായ കുറുബ ഗൗഡ സമുദായത്തിൽ 1948 ഓഗസ്‌റ്റ് രണ്ടിനു ജനിച്ച സിദ്ധരാമയ്യ രണ്ടുതവണ ഉപമുഖ്യമന്ത്രിയും, 2013 ൽ മുഖ്യമന്ത്രിയുമായി. സിദ്ധദേവനഹുണ്ഡിയാണ് ജന്മനാട്. കർഷകനായ സിദ്ധരാമെ ഗൗഡയുടെയും ബൊറമ്മയുടെയും ആറു മക്കളിൽ നാലാമൻ. ദാരിദ്രത്തിൽ പിച്ചവെച്ചായിരുന്നു വളർച്ച. സമാധാനവും സംയമനവും രാഷ്‌ട്രീയത്തിലെന്നും വിലപ്പെട്ട സ്വഭാവഗുണങ്ങൾ തന്നെയെന്നു കർണാടകയുടെ ഇരുപത്തിനാലാമത്തെ മുഖ്യമന്ത്രിയെന്ന പദമേറുന്നത് അടിവരയിടുന്നു.

സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ.  (Photo - Twitter/@siddaramaiah)
സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. (Photo - Twitter/@siddaramaiah)

റാം മനോഹർ ലോഹ്യയുടെ സോഷ്യലിസ്‌റ്റ് സിദ്ധാന്തങ്ങളാണ് സിദ്ധരാമയ്യയെ ജനതാ പരിവാറിലേക്ക് അടുപ്പിച്ചത്. അഭിഭാഷകവേഷം വലിച്ചെറിഞ്ഞതും ഇതേ വിശ്വാസങ്ങളിൽ. മുൻപ്രധാനമന്ത്രിയും ജനതാദൾ എസ് ദേശീയ പ്രസിഡന്റുമായ എച്ച്.ഡി.ദേവെഗൗഡയുമായി അഭിപ്രായവ്യത്യാസമുണ്ടാകും വരെ സിദ്ധരാമയ്യ കടുത്ത കോൺഗ്രസ് വിരോധിയായിരുന്നു. ഏതാണ്ട് 1980 മുതൽ 2005 വരെ. പതിനെട്ട് വർഷം മുൻപ്, അതുവരെ തള്ളിപ്പറഞ്ഞിരുന്ന കോൺഗ്രസിലേക്ക് കൂറുമാറിയതോടെ സിദ്ധരാമയ്യയുടെ നിയോഗം മറ്റൊന്നായി.

സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ.  (Photo - Twitter/@siddaramaiah)
സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. (Photo - Twitter/@siddaramaiah)

എസ്.എം.കൃഷ്‌ണ സർക്കാർ (1999-2004) ഏറെ വികസന പദ്ധതികൾക്കു രൂപം നൽകിയിട്ടും 2004 ൽ ജനവിധി തിരിച്ചായി. ആർക്കും കൃത്യമായ ഭൂരിപക്ഷം നൽകാതെ ജനം രാഷ്‌ട്രീയ സഖ്യത്തിനു പുതിയ വാതിലുകൾ തുറന്നിട്ടു. അങ്ങനെയാണ് കോൺഗ്രസ്-ദൾ സഖ്യമുണ്ടാക്കി എൻ.ധരംസിങ് മുഖ്യമന്ത്രിയായത്. ആ സർക്കാരിലായിരുന്നു ഉപമുഖ്യമന്ത്രി സ്‌ഥാനത്ത് സിദ്ധരാമയ്യയുടെ രണ്ടാമൂഴം.

ആദ്യ പകുതിയിൽ കോൺഗ്രസും രണ്ടാം പകുതിയിൽ ദളും മുഖ്യമന്ത്രി സ്‌ഥാനം പങ്കിടുകയെന്ന കരാർ നടപ്പാക്കാൻ അനുവദിക്കാതെ കുമാരസ്വാമി അക്കാലത്ത് ബിജെപിയെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിയായത് അത്ര പഴങ്കഥയല്ല. വഞ്ചനയിൽ മനംമടുത്ത് രാഷ്‌ട്രീയം ഉപേക്ഷിച്ച് അഭിഭാഷക വൃത്തിയിലേക്കു തിരിയാൻ പോലും സിദ്ധരാമയ്യ അന്ന് ആലോചിച്ചിരുന്നു. ഇതിനിടെ കോൺഗ്രസും ബിജെപിയും അദ്ദേഹത്തെ സ്വന്തം തട്ടകത്തിലെത്തിക്കാൻ ഒരുപാടു ശ്രമിച്ചു. ആശയപരമായ അകലം പാലിച്ച ബിജെപിയേക്കാൾ അദ്ദേഹത്തിനു സ്വീകാര്യമായത് കോൺഗ്രസ് ആയിരുന്നു.

സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ.  (Photo - Twitter/@siddaramaiah)
സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. (Photo - Twitter/@siddaramaiah)

1996ൽ ദേവെഗൗഡ മുഖ്യമന്ത്രി സ്‌ഥാനമുപേക്ഷിച്ച് മൂന്നാം മുന്നണിയുടെ ബലത്തിൽ പ്രധാനമന്ത്രിയാകാൻ ഡൽഹിക്കു വണ്ടി കയറിയപ്പോൾ, അന്ന് ഉപമുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയ്‌ക്ക് മുഖ്യമന്ത്രിയാകാൻ അവസരമൊരുങ്ങിയിരുന്നു. എന്നാൽ ജെ.എച്ച്.പട്ടേലിന്റെ ചരടുവലികളിൽ അദ്ദേഹം ധനമന്ത്രിയായി ഒതുങ്ങി. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോഴാകട്ടെ ഏറ്റവും വലിയ പ്രതിയോഗിയാകാൻ സാധ്യതയുണ്ടായിരുന്ന കർണാടക പിസിസി പ്രസിഡന്റ് ഡോ.ജി.പരമേശ്വരയെ തോറ്റു. ഇതോടെ സിദ്ധരാമയ്യയ്‌ക്കു ആദ്യമായി മുഖ്യമന്ത്രിപദത്തിലേക്കു വഴിയൊരുങ്ങി.

സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ.  (Photo - Twitter/@siddaramaiah)
സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. (Photo - Twitter/@siddaramaiah)

∙ കൈവിടാതെ വരുണ

2008ലെ മണ്ഡല പുനർനിർണയത്തിൽ പിറന്ന മണ്ഡലമാണ് വരുണ. അന്നാണ് അഞ്ചു തവണ വിജയം സമ്മാനിച്ച ചാമുണ്ഡേശ്വരി വെടിഞ്ഞു സിദ്ധരാമയ്യ വരുണയിലേക്കു കൂടുമാറിയത്. മൈസൂരുവിലെ വരുണ കനാലിനായി കർഷകരുടെ സ്‌ഥലമെടുത്ത കേസുകളിൽ മിക്കതും കൈകാര്യം ചെയ്‌ത മികച്ച അഭിഭാഷകൻ കൂടിയാണ് അദ്ദേഹം. നാട്ടുകാരുടെ വ്യവഹാരങ്ങൾ നടത്തി രാഷ്‌ട്രീയക്കാരനായ നേതാവ്. ഇത്തവണ വരുണയിൽ 46,163 വോട്ടുകൾക്കായിരുന്നു വിജയം

സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ.  (Photo - Twitter/@siddaramaiah)
സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. (Photo - Twitter/@siddaramaiah)

∙ രാഷ്‌ട്രീയ ചരിത്രം

ഏഴുപത്തിയഞ്ചുകാരനായ സിദ്ധരാമയ്യ രണ്ടുതവണ ഉപമുഖ്യമന്ത്രിയായി. 1978ൽ മൈസൂർ താലൂക്ക് ബോർഡിലേക്കു ജയിച്ചായിരുന്നു തുടക്കം. ഭാരതീയ ലോക്‌ദളിലൂടെ 1983ൽ ചാമുണ്ഡേശ്വരി എംഎൽഎയായി. തുടർന്ന് ജനതാ പാർട്ടിയിലെത്തി. 1985ൽ ഇടക്കാല തിരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ നിന്നു വീണ്ടും വിജയിച്ചശേഷം രാമകൃഷ്‌ണ ഹെഗ്‌ഡെ മന്ത്രിസഭയിൽ സെറികൾച്ചർ, മൃഗസംരക്ഷണം, ഗതാഗതം തുടങ്ങി ഒട്ടേറെ വകുപ്പുകൾ കൈകാര്യം ചെയ്‌തു. 1989ൽ കോൺഗ്രസിലെ രാമശേഖര മൂർത്തിയോടു തോൽവി. 1992ൽ ജനതാദൾ സെക്രട്ടറി ജനറലായി,1994ലെ ദേവെഗൗഡ മന്ത്രിസഭയിൽ ധനമന്ത്രി.

സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ.  (Photo - Twitter/@siddaramaiah)
സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. (Photo - Twitter/@siddaramaiah)

1996ൽ ജെ.എച്ച്. പാട്ടീൽ മുഖ്യമന്ത്രിയായപ്പോഴാണ് ആദ്യം ഉപമുഖ്യമന്ത്രിയാകുന്നത്. ദൾ പിളർന്നതോടെ ദേവെഗൗഡ അധ്യക്ഷനായുള്ള ജനതാദളിന്റെ (എസ്) സംസ്‌ഥാന അധ്യക്ഷനായി. 1999ലെ തിരഞ്ഞെടുപ്പിലും പരാജയം. 2004ലെ കോൺഗ്രസ്-ദൾ സഖ്യസർക്കാരിൽ രണ്ടാം തവണ ഉപമുഖ്യമന്ത്രിയായി. 2005ൽ ദേവെ ഗൗഡയുമായുള്ള അഭിപ്രായ വ്യത്യാസമാണു സിദ്ധരാമയ്യയെ കോൺഗ്രസിലെത്തിച്ചത്. 2006ൽ നടന്ന ചാമുണ്ഡേശ്വരി ഉപതിരഞ്ഞെടുപ്പിൽ 257 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനു ബിജെപി – ദൾ സംയുക്‌ത സ്‌ഥാനാർഥിയെ പരാജയപ്പെടുത്തി. 2008ലെ തിരഞ്ഞെടുപ്പിൽ വരുണയിൽ നിന്നു വിജയിച്ച് അഞ്ചാം തവണ നിയമസഭയിലെത്തിയപ്പോൾ ലഭിച്ചതു പ്രതിപക്ഷനേതൃ സ്‌ഥാനം. 2013 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രി പദത്തിലേക്ക്. 2019 ൽ വീണ്ടും പ്രതിപക്ഷ നേതൃസ്ഥാനം.

സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ.  (Photo - Twitter/@siddaramaiah)
സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. (Photo - Twitter/@siddaramaiah)
സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ.  (Photo - Twitter/@siddaramaiah)
സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. (Photo - Twitter/@siddaramaiah)
സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ.  (Photo - Twitter/@siddaramaiah)
സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. (Photo - Twitter/@siddaramaiah)
സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ.  (Photo - Twitter/@siddaramaiah)
സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ. (Photo - Twitter/@siddaramaiah)

English Summary: Siddaramaiah - Janata Pariwar man to Congress CM at Karnataka for the second time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com