ADVERTISEMENT

ന്യൂഡൽഹി∙ ഒഡീഷയിലെ ബാലസോറിൽ രണ്ടു യാത്രാ ട്രെയിനും ഒരു ചരക്കു ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് 275 പേരെന്ന് ഒഡീഷ സർക്കാർ അറിയിച്ചു. 88 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഇതില്‍ 78 എണ്ണം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അപകടത്തിൽ മൂന്നുറോളം പേർ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്.

സിഗ്നലിങ്ങിൽ പ്രശ്നമുണ്ടായതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെന്നു റെയിൽവേ ബോർഡ് അറിയിച്ചു. സുരക്ഷാ കമ്മിഷണറുടെ വിശദമായ റിപ്പോർട്ടിനുശേഷമാകും അന്തിമ നിഗമനത്തിലെത്തുക. കൊറമാണ്ഡൽ എക്സ്പ്രസ് മാത്രമാണ് അപകടത്തിൽപെട്ടത്. ചരക്ക് ട്രെയിന്‍ പാളം തെറ്റിയില്ല. കൊറമാണ്ഡൽ എക്സ്പ്രസ് പരമാവധി വേഗത്തിലായത് ആൾ നാശത്തിനിടയാക്കിയെന്നും റെയിൽവേ ബോർഡ് വിശദീകരിച്ചു.

ഒഡീഷയിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ ഒരുക്കിയതായും റെയിൽവേ വ്യക്തമാക്കി. ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത, റാഞ്ചി എന്നിവിടങ്ങളിലേക്കാണ് ട്രെയിൻ സർവീസുകൾ. മൃതദേഹങ്ങൾ കൊണ്ടുപോകാൻ പ്രത്യേകം കോച്ച് ഏർപ്പെടുത്തും.  ഒഡീഷ സർക്കാർ കൊൽക്കത്തയിലേക്ക് സൗജന്യ ബസ് സർവീസ് ഒരുക്കി.

ബാലസോറിൽ ബഹനാഗ ബസാർ സ്റ്റേഷനു സമീപം വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയാണ് ഷാലിമാർ–ചെന്നൈ സെൻട്രൽ കൊറമാണ്ഡൽ എക്സ്പ്രസ്, ബെംഗളൂരു യശ്വന്ത്പുര –ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനുകളും ഒരു ചരക്കുട്രെയിനും അപകടത്തിൽപെട്ടത്.

1091 പേരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. ഇതില്‍ 56 പേരുടെ നില ഗുരുതരമാണെന്ന് റെയില്‍വേ അറിയിച്ചു. ഏതാനും മൃതദേഹങ്ങള്‍ ഇനിയും ദുരന്തസ്ഥലത്തുനിന്ന് മാറ്റാനുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു. മരിച്ചവരുടെയും പരുക്കേറ്റവരുടെയും ചിത്രങ്ങളും വിവരങ്ങളും ഉള്‍പ്പെടുത്തി ഒഡീഷ സര്‍ക്കാര്‍ വെബ്സൈറ്റ് തുടങ്ങി.

അപകടത്തില്‍ പരുക്കേറ്റവരെ ചികിത്സിക്കുന്നതിനായി ഡല്‍ഹി എയിംസില്‍ നിന്ന് വിദഗ്ധ സംഘം ബാലസോറിലെത്തും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ രാവിലെ ഭുവനേശ്വറിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചിരുന്നു. ബാലസോറില്‍ തുടരുന്ന റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ വിലയിരുത്തുകയും പരുക്കേറ്റവരെ സന്ദര്‍ശിക്കുകയും ചെയ്തു.

English Summary: Railway Board Explanation on Odisha Three Train Crash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com