ADVERTISEMENT

തിരുവനന്തപുരം∙ പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷമുള്ള ഉപതിരഞ്ഞെടുപ്പുകളിൽ കൂടുതൽ സീറ്റുകളിൽ വിജയിച്ചത് യുഡിഎഫ്. ആകെ നടന്ന 10 ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് 6 സീറ്റിലും എൽഡിഎഫ് 4 സീറ്റിലും വിജയിച്ചു. ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ചത് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനാണ്. ഭൂരിപക്ഷം 37,719 വോട്ടുകൾ. അതിനു മുൻപ് നടന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് ജയിച്ചത് 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന പുതുപ്പള്ളിയിൽ, മണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് മകൻ ചാണ്ടി ഉമ്മൻ ജയിച്ചുകയറിയത്. കേരള നിയമസഭയിലേക്ക് നടന്ന 66–ാം ഉപതിരഞ്ഞെടുപ്പായിരുന്നു ഇത്.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ ആദ്യ ഉപതിരഞ്ഞെടുപ്പ് തൃക്കാക്കരയിലായിരുന്നു. രണ്ടാമത്തേത് പുതുപ്പള്ളിയിലും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആദ്യ ഉപതിരഞ്ഞെടുപ്പ് നടന്നത് 2017 ഒക്ടോബറിൽ മുസ്‌ലിം ലീഗിന്റെ ഉറച്ച കോട്ടയായ വേങ്ങരയിലായിരുന്നു. സിറ്റിങ് എംഎൽഎ പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് മത്സരിച്ചു ജയിച്ചതിനെ തുടർന്നു നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കെ.എൻ.എ. ഖാദറായിരുന്നു യുഡിഎഫ് സ്ഥാനാർഥി. സിപിഎമ്മിലെ പി.പി.ബഷീറായിരുന്നു മുഖ്യഎതിരാളി. കെ.എൻ.എ. ഖാദർ 23310 വോട്ടുകൾക്ക് വിജയിച്ചെങ്കിലും മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടു വിഹിതത്തിൽ കുറവുണ്ടായി. 2018 മേയ് 28ന് ചെങ്ങന്നൂരിലായിരുന്നു രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പ്. കെ.കെ.രാമചന്ദ്രൻനായരുടെ നിര്യാണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോൺഗ്രസിലെ പി.സി.വിഷ്ണുനാഥിന്റെ ഹാട്രിക് വിജയം തടഞ്ഞാണ് രാമചന്ദ്രൻ നായർ വിജയിച്ചത്. മണ്ഡലം നിലനിർത്താൻ സിപിഎം രംഗത്തിറക്കിയത് ജില്ലാ സെക്രട്ടറി സജി ചെറിയാനെ. കോൺഗ്രസിനായി ഡി.വിജയകുമാറും ബിജെപിക്കായി പി.എസ്.ശ്രീധരൻപിള്ളയും രംഗത്തിറങ്ങി. സജി ചെറിയാൻ 20,956 വോട്ടുകൾക്ക് വിജയിച്ചു.

പുതുപ്പള്ളിയിൽ‌ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ചാണ്ടി ഉമ്മൻ (ചിത്രം: മനോരമ)
പുതുപ്പള്ളിയിൽ‌ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ചാണ്ടി ഉമ്മൻ (ചിത്രം: മനോരമ)

2019  സെപ്റ്റംബർ 23ന് പാലായിലാണ് മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പ് നടന്നത്. 1967 മുതൽ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കെ.എം.മാണി അന്തരിച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. യുഡിഎഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് എമ്മിൽനിന്ന് ജോസ് ടോമാണ് മത്സരിച്ചത്. 2943 വോട്ടിന് എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ അട്ടിമറി വിജയം നേടി. ചരിത്രത്തിലാദ്യമായി മണ്ഡലം ചുവന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാണി സി.കാപ്പൻ യുഡിഎഫ് മുന്നണിയിലും മാണിയുടെ മകനായ ജോസ് കെ.മാണി എൽഡിഎഫ് മുന്നണിയിലുമാണ് മത്സരിച്ചത്. 15378 വോട്ടുകൾക്ക് മാണി സി.കാപ്പൻ വിജയിച്ചു. 2019 ഒക്ടോബർ 21ന് 4 മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നു– മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ്. പി.ബി.അബ്ദുൽ റസാഖ് എംഎൽഎയുടെ നിര്യാണത്തെ തുടർന്നായിരുന്നു മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ്. മറ്റ് 4 മണ്ഡലങ്ങളിലെ ജനപ്രതിനിധികൾ ലോക്സഭയിലേക്ക് മത്സരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 

മഞ്ചേശ്വരം 7,923 വോട്ടുകൾക്ക് മുസ്‌ലിം ലീഗ് നിലനിർത്തി. എം.സി.ഖമറുദ്ദീനായിരുന്നു ലീഗ് സ്ഥാനാർഥി. ബിജെപിക്കായി രവീശ തന്ത്രി കുണ്ടാറും സിപിഎമ്മിനായി എം.ശങ്കർ റൈയും മത്സരിച്ചു. എറണാകുളം മണ്ഡലം കോൺഗ്രസ് നിലനിർത്തി. കോൺഗ്രസ് സ്ഥാനാർഥി ടി.ജെ.വിനോദ് 3,750 വോട്ടുകൾക്ക് സിപിഎം സ്വതന്ത്രൻ മനു റോയിയെ പരാജയപ്പെടുത്തി. അരൂർ സീറ്റിൽ യുഡിഎഫ് അട്ടിമറി വിജയം നേടി. കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ 3,750 വോട്ടുകൾക്ക് സിപിഎമ്മിലെ മനു സി. പുളിക്കലിനെ തോൽപിച്ചു. ആലപ്പുഴ ലോക്സഭാ സീറ്റിൽ അരൂരിലെ സിപിഎം എംഎൽഎയായിരുന്ന എ.എം.ആരിഫ് വിജയിച്ചപ്പോൾ അരൂർ നിയമസഭാ സീറ്റ് സിപിഎമ്മിനു നഷ്ടമായി. കോന്നിയിൽ സിപിഎമ്മിലെ കെ.യു.ജനീഷ് കുമാർ കോൺഗ്രസിലെ പി.മോഹൻരാജിനെ തോൽപിച്ചു. കോന്നി എംഎൽഎയായിരുന്ന അടൂർ പ്രകാശ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ വിജയിച്ചപ്പോൾ മണ്ഡലം കോൺഗ്രസിനെ കൈവിട്ടു.

uma-thomas-at-pampady
ഉമാ തോമസ് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ (ചിത്രം ∙ മനോരമ)

വട്ടിയൂർക്കാവ് മണ്ഡലം സിപിഎം കോണ്‍ഗ്രസിൽനിന്ന് പിടിച്ചെടുത്തു. സിപിഎമ്മിലെ വി.കെ.പ്രശാന്ത് 14,465 വോട്ടുകൾക്ക് കോൺഗ്രസിലെ കെ.മോഹൻകുമാറിനെ പരാജയപ്പെടുത്തി. എംഎൽഎയായിരുന്ന കെ.മുരളീധരൻ വടകരയിൽനിന്ന് ലോക്സഭയിലേക്ക് വിജയിച്ചപ്പോൾ മണ്ഡലം കോൺഗ്രസിനു നഷ്ടമായി. തൃക്കാക്കരയിൽ പി.ടി.തോമസിന്റെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമ തോമസ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു.

English Summary: UDF won 6 out of 10 byelections during the term of current LDF government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com