ADVERTISEMENT

ചെന്നൈ∙ പാർട്ടിയിൽനിന്നു പിന്തുണ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് നടി ഗൗതമി ബിജെപി വിട്ടതിനു പിന്നാലെ പ്രതികരണവുമായി ബിജെപി തമിഴ്‌നാട് അധ്യക്ഷൻ കെ.അണ്ണാമലൈ. ഗൗതമിക്ക് തെറ്റിദ്ധാരണയുണ്ടായതാണെന്നും പാർട്ടി യഥാർഥത്തിൽ അവരുടെ പക്ഷത്താണെന്നും അണ്ണാമലൈ പറഞ്ഞു. പാർട്ടിയിൽനിന്നു തനിക്ക് പിന്തുണയില്ലെന്നും തന്റെ പണം തട്ടിയെടുത്ത സി.അഴകപ്പനെ ചില ബിജെപി നേതാക്കൾ പിന്തുണയ്ക്കുന്നുവെന്നും ആരോപിച്ചാണ് ഗൗതമി 25 വർഷത്തെ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. 

‘‘ഞാൻ ഗൗതമിയുമായി ഫോണിൽ സംസാരിച്ചിരുന്നു. വളരെ വേഗത്തിൽ നടപടിയുണ്ടാകണമെന്ന് അവർ ആവശ്യപ്പെട്ടു. എഫ്‌ഐആർ റജിസ്റ്റർ ചെയ്യാൻ ഞങ്ങൾ അവരെ പിന്തുണച്ചിരുന്നു. എന്നാൽ ഇപ്പോൾ ചില ബിജെപി പ്രവർത്തകർ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി അവർക്ക് തോന്നുന്നു. ആരും പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നില്ല. ഞാൻ ഇന്നും ഗൗതമിയുമായി ചാറ്റ് ചെയ്തിരുന്നു. ഇതിലൊരു തെറ്റിദ്ധാരണയുണ്ടായി. പൊലീസ് വിഷയം പരിശോധിച്ച് നടപടിയെടുക്കണം. ബിജെപിയിലെ ആരും പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നില്ല. പ്രതിക്ക് ബിജെപിയുമായി ബന്ധവുമില്ല. പ്രതി 25 വർഷം ഗൗതമിയുടെ സുഹൃത്തായി ഉണ്ടായിരുന്നു. അയാൾ അവരെ വഞ്ചിച്ചു. അത് ഗൗതമിയും അയാളും തമ്മിലുള്ള കേസാണ്. ഇതിൽ ഞങ്ങൾ ഗൗതമിയുടെ പക്ഷത്താണ്’’– അണ്ണാമലൈ പറഞ്ഞു. 

25 കോടി രൂപയുടെ സ്വത്ത് വ്യാജരേഖകൾ ഉപയോഗിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ച് ഗൗതമി ചെന്നൈ പൊലീസ് കമ്മിഷണർക്കു പരാതി നൽകിയിരുന്നു. ബിൽഡറായ അഴകപ്പൻ, ഭാര്യ എന്നിവർക്ക് എതിരെയായിരുന്നു പരാതി. സാമ്പത്തിക ആവശ്യങ്ങൾക്കായി തന്റെ പേരിലുള്ള 46 ഏക്കര്‍ ഭൂമി വിൽക്കാൻ തീരുമാനിച്ചിരുന്നു. അതു വിൽക്കാൻ സഹായിക്കാമെന്ന് അഴകപ്പനും ഭാര്യയും വാഗ്‌ദാനം ചെയ്തു. അവരെ വിശ്വസിച്ച് പവർ ഓഫ് അറ്റോർണി നൽകിയെന്നും അഴകപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖ ചമച്ചും 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നുമാണ് ഗൗതമി പരാതിയിൽ പറയുന്നത്.

English Summary:

'We are on her side...': BJP after actor Gautami quits party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com