ADVERTISEMENT

തൃശൂർ∙ ജയിലിലെ സംഘർഷത്തെ തുടർന്നു ടി.പി.ചന്ദ്രശേഖരൻ വധക്കേസ് കുറ്റവാളി കൊടി സുനിയെ തവനൂർ ജയിലിലേക്കു മാറ്റി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണു തവനൂരിലേക്കു മാറ്റിയത്. ജയിലിലെ സംഘർഷവുമായി ബന്ധപ്പെട്ട് കലാപ ശ്രമം, വധശ്രമം, ജയിലധികൃതരുടെ കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കൊടി സുനി അടക്കം 10 പ്രതികൾക്കെതിരെ വിയ്യൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണു കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതികളായ കൊല്ലം നെടുമംഗലം സ്വദേശി രഞ്ജിത്ത് ഉണ്ണി (കാട്ടുണ്ണി–35), കണ്ണൂർ നെടുമ്പ്രം ചൊക്ലി സ്വദേശി സുനിൽകുമാർ (കൊടി സുനി–41) എന്നിവരുടെ നേതൃത്വത്തിൽ ചേരി തിരിഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. കേസിൽ രഞ്ജിത്ത് ഒന്നാം പ്രതിയും കൊടി സുനി അഞ്ചാം പ്രതിയുമാണ്. തിരുവനന്തപുരം വഞ്ചിയൂർ കുന്നുകുഴി അരുൺ ഗുണ്ടു (34), ചെറുവാമ്മൂട് സജു (32), കൊച്ചി പെരുമാൾപ്പടി മിബുരാജ് (35), മലപ്പുറം എടരിക്കോട് താജുദ്ദീൻ (35), കണ്ണൂർ തലശ്ശേരി കൊച്ചുപറമ്പിൽ ചിഞ്ചു മാത്യു (31), കൊല്ലം പത്തനാപുരം ടിട്ടു ജെറോം (30), എറണാകുളം എളമക്കര ഷഫീഖ് എപ്പി (38), ഇടുക്കി പീരുമേട് ജോമോൻ (40) എന്നിവരാണു മറ്റു പ്രതികൾ.

ഭക്ഷണത്തിന്റെ അളവു കുറഞ്ഞു എന്നതിനെച്ചൊല്ലി ഒരു വിഭാഗം തടവുകാർ തമ്മിലാരംഭിച്ച അടിയാണു കലാപമായി വളർന്നത്. ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായ ഇരുപത്തഞ്ചോളം തടവുകാർ ചേർന്ന് അരമണിക്കൂറോളം ജയിലിന്റെ നിയന്ത്രണം പിടിച്ചെടുത്തു കലാപത്തിനു ശ്രമിക്കുകയായിരുന്നെന്നാണു വിലയിരുത്തൽ. 3 ജീവനക്കാരെ ആക്രമിച്ച് ഇന്നർഗേറ്റിനു പുറത്തേക്കു തള്ളിയ ശേഷം കൊടി സുനിയും സംഘവും ജയിലിന്റെ ഹൃദയഭാഗം കയ്യടക്കിവച്ചു. സെൻട്രൽ ജയിലിൽ നിന്നടക്കം കൂടുതൽ ജീവനക്കാരെത്തി ബലപ്രയോഗത്തിലൂടെയാണു ഇന്നർഗേറ്റ് തുറന്ന് ഉള്ളിൽ പ്രവേശിച്ചത്.

English Summary:

Kodi Suni will be in Thavanoor Prison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com