ജഡ്ജിമാർക്ക് കൈക്കൂലി; അഡ്വ സൈബി ജോസിനെതിരെ തെളിവില്ലെന്ന് റിപ്പോർട്ട്
Mail This Article
കൊച്ചി∙ ഹൈക്കോടതി ജഡ്‌ജിമാർക്കു കൈക്കൂലി നൽകാനെന്ന പേരിൽ കക്ഷികളിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിൽ അഡ്വ.സൈബി ജോസ് കിടങ്ങൂരിനെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ഇതു സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കേസിൽ 250 ആളുകളുടെ മൊഴികളും രേഖകളുമുൾപ്പെടെ വിശദമായ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്.
മൂന്ന് ജഡ്‌ജിമാരുടെ പേരിൽ വിധി അനുകൂലമാക്കുന്നതിനായി കക്ഷികളിൽനിന്ന് 77 ലക്ഷം കോഴ വാങ്ങിയെന്നായിരുന്നു പരാതി. ഇതുസംബന്ധിച്ച് ഹൈക്കോടതിയിലെ തന്നെ അഭിഭാഷകരാണ് പരാതി ആദ്യം ഉയർത്തുന്നത്. ഇതിൽ ഹൈക്കോടതി വിജിലൻസ് റജിസ്ട്രാർ അന്വേഷണം നടത്തുകയും ഇതിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. പിന്നീട് ഹൈക്കോടതിയുടെ ഫുൾ കോർട്ട് യോഗം ചേർന്നാണ് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടത്. 10 മാസത്തോളമെടുത്താണ് അന്വേഷണം പൂർത്തിയാക്കിയത്. കേസിൽ നിരവധി രേഖകൾ പരിശോധിച്ച അന്വേഷണസംഘം, വിശദമായ ഫൊറൻസിക് പരിശോധനയും നടത്തിയിരുന്നു.