ADVERTISEMENT

ഹൈദരാബാദ്∙ തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി നാളെയോ മറ്റന്നാളോ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോർട്ട്. മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉത്തം കുമാർ റെഡ്ഡിക്കും മല്ലു ഭട്ടി വിക്രമാർകയ്ക്കും ഉപമുഖ്യമന്ത്രി സ്ഥാനമോ മന്ത്രിസ്ഥാനമോ നൽകിയേക്കും. സംസ്ഥാനത്ത് മുഖ്യമന്ത്രി പദവി റൊട്ടേഷൻ അടിസ്ഥാനത്തിലാകില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രേവന്ത് റെഡ്ഡി തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലെ, ഉത്തം റെഡ്ഡി കർണാടക കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാറിനെ കാണാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു. രേവന്ത് മുഖ്യമന്ത്രിയാകുമോ, ബിആർഎസ് കോൺഗ്രസ് എംഎൽഎമാരെ സമീപിച്ചോ എന്നീ മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. 

തെലങ്കാനയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ചയുണ്ടായേക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, 64 എംഎൽഎമാരും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ സമവായത്തിലെത്താത്തതിനാൽ വൈകുകയായിരുന്നു. മുതിർന്ന നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നുവന്നതോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവച്ചത്. മല്ലു ഭട്ടി വിക്രമാർക, ഉത്തം കുമാർ റെഡ്ഡി, ശ്രീധർ ബാബു, കോമാട്ടിറെഡ്ഡി സഹോദരന്മാർ എന്നിവർ രേവന്ത് മുഖ്യമന്ത്രിയാകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചെന്നാണ് റിപ്പോർട്ട്.

ചില എംഎൽഎമാർ മല്ലു ഭട്ടി വിക്രമാർക, ഉത്തം കുമാർ റെഡ്ഡി, ശ്രീധർ ബാബു എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചെങ്കിലും ഭൂരിപക്ഷം പേരും രേവന്തിനെയാണ് പിന്തുണച്ചത്. ഡി.കെ.ശിവകുമാറും തെലങ്കാനയുടെ എഐസിസി ചുമതലയുള്ള മണിക്‌റാവു താക്കറെയും ഉൾപ്പെടെയുള്ള എഐസിസി നിരീക്ഷകർ പാർട്ടി ഹൈക്കമാൻഡുമായി വിഷയം ചർച്ച ചെയ്യാൻ ഡൽഹിയിലേക്ക് പോയിട്ടുണ്ട്. രേവന്തിനെ മുഖ്യമന്ത്രിയാക്കുന്നതിൽ ചില മുതിർന്ന നേതാക്കള്‍ എതിർപ്പ് അറിയച്ചതോടെയാണ് നടപടികൾ ഡൽഹിയിലേക്ക് മാറ്റിയത്. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, തെലങ്കാന പിസിസി അധ്യക്ഷൻ എന്നിവരുടെ കാര്യത്തിലും സമവായത്തിലെത്തിയിട്ടില്ല. 

മൽകജ്ഗിരിയിൽ നിന്നുള്ള ലോക്‌സഭാ എംപി കൂടിയായ രേവന്ത് റെഡ്ഡി തെലങ്കാന രാഷ്ട്രീയത്തിലെ നിർണായക വ്യക്തിയാണ്. 2017ൽ തെലുങ്കുദേശം പാർട്ടി വിട്ടാണ് (ടിഡിപി) കോൺഗ്രസിലെത്തിയത്. രണ്ടു തവണ എംഎൽഎയുമായ അദ്ദേഹം, തെലങ്കാനയിൽ കോൺഗ്രസിന്റെ മുഖമാണ്. കെ.ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി സർക്കാരിനെ പുറത്താക്കി 119 അംഗ നിയമസഭയിൽ 64 സീറ്റുകൾ നേടിയാണ് കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിലേറുന്നത്. ബിആർഎസ് 39 സീറ്റുകൾ നേടി. 

English Summary:

Revanth Reddy set to be Telangana Chief Minister, oath likely tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com