ADVERTISEMENT

തേഞ്ഞിപ്പലം (മലപ്പുറം)∙ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഗവർണർ അഴിപ്പിച്ച ബാനർ വീണ്ടും എസ്എഫ്ഐ കെട്ടിയതോടെ ഗവർണറും എസ്എഫ്ഐയും തമ്മിലുള്ള പോര് പുതിയ തലത്തിലേക്കാണ് നീങ്ങുന്നത്. സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ നേതൃത്വത്തിൽ ഒരു സംഘം എസ്എഫ്ഐ പ്രവർത്തകരാണ് ഞായറാഴ്ച രാത്രി കാലിക്കറ്റ് സർവകലാശാല ക്യാംപസ് പരിസരത്തെത്തിയത്. ഗവർണർക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഗെയ്റ്റുകളിലെല്ലാം പൊലീസ് കാവലായിരുന്നു. ഗെയ്റ്റിന് സമീപത്തുണ്ടായിരുന്ന ബാരിക്കേഡിന് മുകളിൽ കയറിയാണ് എസ്എഫ്ഐ പ്രവർത്തകർ ബാനർ കെട്ടിയത്. ഇതിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പൊലീസിനെതിരെ രൂക്ഷമായ ഭാഷയിലാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും പ്രവർത്തകരും പ്രതികരിച്ചത്. 

‘‘മിണ്ടാതിരോന്നോ. ആരിഫ് ഖാൻ നാളെ പോകും. കേറി അടിച്ച് തീർക്കാൻ അറിയാഞ്ഞിട്ടല്ല. വീട്ടിൽ കേറി അടിക്കും. മര്യാദയ്ക്ക് നിന്നോണം. ബാനറിൽ തൊട്ടാൽ വിവരം അറിയും. തോന്ന്യാസം കാണിക്കാൻ നിക്കണ്ട’’ എന്നിങ്ങനെയായിരുന്നു പൊലീസിനോടുള്ള ഭീഷണി. ഗവർണറുടെ നിർദേശപ്രകാരം ബാനർ അഴിച്ചു നീക്കാൻ നേതൃത്വം നൽകിയ മലപ്പുറം എസ്പിക്കെതിരെയും സംസ്ഥാന സെക്രട്ടറി തിരിഞ്ഞു. ‘‘ആ നാറി കക്കൂസ് കഴുകാൻ പറയുമ്പോൾ കക്കൂസ് കഴുകിക്കോണം. എസ്എഫ്ഐയുടെ നെഞ്ചത്ത്  കയറാൻ നിൽക്കരുത്’’ എന്നായിരുന്നു ആർഷോയുടെ പ്രതികരണം.     

ഇതിനിടെ ഗവർണർക്കെതിരെയും എസ്എഫ്ഐ മുദ്രാവാക്യം വിളിച്ചു. ‘‘ഗവർണറാരാ രാജാവോ, ആരിഫ് ഖാനെ തെമ്മാടി, ഇറങ്ങിവാടാ തെമ്മാടി’’ എന്നീ മുദ്രാവാക്യങ്ങളാണ് ഗവർണർക്കെതിരെ വിളിച്ചത്. 

പഴയ പരീക്ഷാ ഭവന്റെ സമീപത്ത് സ്ഥാപിച്ച ബാരിക്കേഡിന് സമീപത്താണ് എസ്എഫ്ഐ വീണ്ടും ബാനർ കെട്ടിയത്.  നേരം വെളുക്കുന്നതിന് മുൻപ് നൂറുകണക്കിന് ബാനറുകൾ ഉയരുമെന്നും ആർഷോ പറഞ്ഞു. ഇതോടെ  സംഘർഷം രൂക്ഷമാകാനാണ് സാധ്യത. 

കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ ഗവർണർക്കെതിരെ എസ്എഫ്ഐ സ്ഥാപിച്ചിരുന്ന 3 കൂറ്റൻ ബാനറുകളാണ് പൊലീസ് അഴിച്ചു നീക്കിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ബാനറുകൾ അഴിച്ചു നീക്കാൻ ഗവർണർ പൊലീസിനോട് നിർദേശിച്ചിരുന്നു. വൈകിട്ട് നടക്കാൻ ഇറങ്ങിയ സമയത്തും ബാനറുകൾ നീക്കിയിട്ടില്ലെന്നു കണ്ട ഗവർണർ മലപ്പുറം എസ്പിയോട് കയർത്തു. രൂക്ഷമായ ഭാഷയിൽ ഗവർണർ പൊലീസിനെതിരെ തിരിഞ്ഞതോടെ എസ്പിയും പൊലീസുകാരും ചേർന്ന് 3 ബാനറുകളും അഴിച്ചു നീക്കുകയായിരുന്നു. ഇതറിഞ്ഞതോടെ എസ്എഫ്ഐ പ്രവർത്തകർ സംഭവ സ്ഥലത്തെത്തുകയായിരുന്നു. ഇതോടെ പൊലീസ് ത്രിശങ്കുവിലായി.

അങ്ങേയറ്റം സംയമനം പാലിച്ചാണ് പൊലീസ് നിന്നത്. അതിനാൽ തന്നെ ചുരങ്ങിയ സമയത്തിനുള്ളിൽ തന്നെ പൊലീസ് നോക്കിനിൽക്കെ എസ്എഫ്ഐ പ്രവർത്തകർ ബാനർ വീണ്ടും കെട്ടി. ഇതോടെ ഗവർണറും എസ്എഫ്ഐയും നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യമായി. നേരത്തെ ഗവർണറെ ക്യാംപസിൽ കാലുകുത്താൻ അനുവദിക്കില്ലെന്നായിരുന്നു എസ്എഫ്ഐ പ്രഖ്യാപിച്ചിരുന്നത്.  

English Summary:

SFI intensify protest against Governor Arif Mohammed Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com