യുക്രെയ്നിലെ മാരക വ്യോമാക്രമണം: റഷ്യയുമായി യുഎസിന് നേരിട്ടുള്ള ഏറ്റുമുട്ടൽ വേണ്ടിവന്നേക്കുമെന്ന മുന്നറിയിപ്പുമായി ബൈഡൻ
Mail This Article
വാഷിങ്ടൻ ∙ റഷ്യൻ സേന യുക്രെയ്നിൽ ആക്രമണം തുടരുന്നത് യുഎസും റഷ്യയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്നിൽ റഷ്യ നടത്തുന്ന വ്യാപക വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബൈഡന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം യുദ്ധം തുടങ്ങിയതിനുശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് റഷ്യ നടത്തിയതെന്നും യുക്രെയ്നെ ഇല്ലാതാക്കാനാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ ശ്രമിക്കുന്നതെന്നും ബൈഡൻ പറഞ്ഞു.
‘‘യുദ്ധത്തിന്റെ വ്യാപ്തി യുക്രെയ്ന് പുറത്തേക്ക് കടന്നിരിക്കുന്നു. നാറ്റോ സഖ്യ രാജ്യങ്ങളേയും യൂറോപ്പിന്റെയാകെ സുരക്ഷയേയും ബാധിക്കുന്ന രീതിയിലാണ് സംഘർഷം മുന്നോട്ടുപോകുന്നത്. സ്വേച്ഛാധിപതികൾ യൂറോപ്പിൽ ഭീഷണിയുയർത്തുമ്പോൾ യുഎസിന് ഇടപെടേണ്ടി വരും. യുക്രെയ്ൻ ഉൾപ്പെടെ ഞങ്ങളുടെ സഖ്യത്തിലുള്ളവർക്ക് സഹായമെത്തിക്കുക തന്നെ ചെയ്യും’’ –ബൈഡൻ പറഞ്ഞു.
കഴിഞ്ഞ ദിവസം കാർകീവിലെ ജനവാസ മേഖലയിലുൾപ്പെടെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 39 പേർ കൊല്ലപ്പെടുകയും 120 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആശുപത്രികളിലുൾപ്പെടെ വലിയ തോതിലുള്ള നാശനഷ്ടമുണ്ടായി. സംഘർഷം മൂലം മേഖലയിലെ നാറ്റോ സഖ്യരാജ്യങ്ങൾ റഷ്യയുമായി കൂടുതൽ അകലുന്നതായാണ് സൂചന. മിസൈൽ പ്രതിരോധ സംവിധാനമുൾപ്പെടെ യുദ്ധത്തെ ചെറുക്കാനുള്ള സഹായങ്ങൾ യുക്രെയ്ന് യുഎസ് എത്തിച്ചുനൽകുന്നുണ്ട്. അടുത്തിടെ 250 മില്യൻ ഡോളറിന്റെ അധിക സഹായവും യുഎസ് ലഭ്യമാക്കിയിരുന്നു. അതേസമയം, യുക്രെയ്ൻ ആക്രമണത്തിൽ അതിർത്തി പ്രദേശമായ െബൽഗൊറോഡിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടുവെന്ന് റഷ്യ ആരോപിച്ചു.